
വാഷിങ്‌ടണിലെ ലൂമെന്‍ ഫീല്‍ഡിലെ സീറ്റെല്‍ സ്‌റ്റേഡിയം... പന്ത് ഇരുപകുതിക്കപ്പുറത്തേക്കും ഇപ്പുറത്തേക്കും കയറിയിറങ്ങിയ 97- മിനിറ്റുകള്‍... പന്തോട്ടം അവസാനിപ്പിച്ച് റഫറിയുടെ നീണ്ട വിസില്‍... കരഘോഷവും ആര്‍പ്പുവിളിയുമായി സ്‌പെയിന്‍ താരങ്ങളും ആരാധകരും... അവര്‍ക്കിടയില്‍ മൈതാനത്തെ പച്ചപ്പില്‍ അയാള്‍ നിര്‍നിമേഷനായി നിന്നു... ആദ്യം അചഞ്ചലായിരുന്നെങ്കിലും വൈകാതെ മുഖത്ത് കണ്ണീര്‍ച്ചാല്‍...
സ്വന്തം അണികളും സഹതാരങ്ങളും ആദ്യം അയാള്‍ക്ക് അരികിലേക്ക് അടുക്കാന്‍ മടിച്ചെങ്കിലും ഓരോരുത്തരായെത്തി ആ നാല്‍പ്പത്തൊന്നുകാരനെ ആശ്വസിപ്പിച്ചു... കുട്ടത്തില്‍ മകനോളം പ്രായമുള്ള സ്‌പാനിഷ് സൂപ്പര്‍താരം ലമീന്‍ യമാല്‍ ആശ്‌ളേഷിച്ചപ്പോള്‍ അയാളുടെ ചിന്തകളെ മഥിച്ചത് എന്തായിരിക്കാം.. ദശകങ്ങള്‍ക്കുമുമ്പ് ആദ്യലോകകപ്പിന് ബൂട്ടുകെട്ടിയപ്പോഴത്തെ ചിന്തകളായിരിക്കാം ആ നാല്‍പ്പത്തൊന്നുകാരന്റെ മനസുകളിലൂടെ കടന്നുപോയത്...
സി.ആര്‍-7 എന്ന് ലോകം വാഴ്‌ത്തിയ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ദോസ് സാന്റോസ് അവേരിയോ എന്ന ഫുട്‌ബോള്‍ മാന്ത്രികന് ഇതല്ല അര്‍ഹിച്ച യാത്രയയപ്പ് എന്ന് അറിയാത്തവരല്ല കാല്‍പ്പന്തുകളി പ്രേമികള്‍. പക്ഷേ, 91-ാം മിനിറ്റില്‍ മിക്കേല്‍ മറീനോയെന്ന മാലാഖ സ്‌പെയിനിന്റെ രക്ഷകനായപ്പോള്‍ പാതിവഴിയില്‍ അവസാനിച്ചത് റൊണാള്‍ഡോയും പോര്‍ച്ചുഗലും സ്വപ്‌നംകണ്ട വിശ്വകിരീടത്തിലേക്കുള്ള യാത്രയായിരുന്നു. ഏതൊരു ടീമും പരിശീലകനും രാജ്യവും കൊതിക്കുന്ന റൊണാള്‍ഡോയുടെ കാല്‍പ്പന്തുകളിയാത്രയുടെ ലോകവേദിയിലെ അവസാന മത്സരമാണ് വാഷിങ്‌ടണിലെ സ്‌റ്റേഡിയത്തില്‍ അവസാനിച്ചത്.
പോര്‍ച്ചുഗലെന്ന രാജ്യത്തിന്റെ ഫുട്‌ബോള്‍ ലോകത്തെ തലപ്പൊക്കത്തിനു പിന്നില്‍ ലാന്റിക്കിലെ മെദീരയെന്ന കൊച്ചു ദ്വീപില്‍ പിറന്ന ആ മനുഷ്യനായിരുന്നൂ. പട്ടിണിയോടു പടവെട്ടി ലോകഫുട്‌ബോളിലേക്ക് അയാള്‍ നടന്നുകയറി. ഇംഗ്ലണ്ടിലും സ്‌പെയിനിലും ഇറ്റലിയിലും സൗദിയിലും ആ കളിമിടുക്ക് അതിശയങ്ങള്‍ തീര്‍ത്തു. ബാലണ്‍ ദ്യോര്‍ അടക്കം ഫുട്‌ബോളിലെ ഒട്ടുമിക്ക പുരസ്‌കാരങ്ങളും സ്വന്തമാക്കിയെങ്കിലും വിശ്വകിരീടം കിട്ടാക്കനിയാക്കിയാണ് സി.ആര്‍. സെവന്റെ മടക്കം.
കിക്കെടുക്കുംമുമ്പ് ശ്വാസമടക്കിപ്പിടിച്ചുള്ള നില്‍പ്പും ഗോളടിച്ചശേഷം വായുവില്‍ ഉയര്‍ന്നുചാടി കൈകള്‍ രണ്ടും വിരിച്ചുള്ള ആഘോഷവും ഇനിയും തുടരും... പക്ഷേ, അതു ലോകകപ്പില്‍ കാണില്ലെന്നുമാത്രം... പ്രായം 42-ല്‍ എത്തിയാലും അയാളുടെ ഗോള്‍ദാഹം അടങ്ങില്ലെന്നുറപ്പ്... കാലവും ആരാധകരും മുഴക്കുന്ന ആരവം ആ കാലുകള്‍ക്ക് പകരുന്ന ആവേശം ചെറുതല്ലതന്നെ.




