
കേരളത്തിന്റെ സാമ്പത്തികവ്യവസായ ഭൂപടത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കിയ സംരംഭമാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. രാജ്യാന്തര കപ്പല്‍ ചാലിലേക്ക് ഏറ്റവും അടുത്തുകിടക്കുന്ന പ്രകൃതിദത്ത തുറമുഖമെന്ന നിലയില്‍ വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ വലുതായിരുന്നു. മുന്‍കാലങ്ങളില്‍ പല സര്‍ക്കാരുകളും ഇതിനായി ശ്രമിച്ചെങ്കിലും അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, 2015 ഓഗസ്‌റ്റില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ ഒപ്പുവച്ച ചരിത്രപരമായ കരാറാണ് വിഴിഞ്ഞത്തിന് ജീവന്‍ നല്‍കിയത്. അദാനി ഗ്രൂപ്പിനെ ഈ പദ്ധതിയിലേക്ക് ആകര്‍ഷിക്കുക എന്നത് ഉമ്മന്‍ചാണ്ടിയുടെ വലിയൊരു ദീര്‍ഘവീക്ഷണമായിരുന്നു.
കൊച്ചിന്‍ പോര്‍ട്ടിന് കപ്പലുകള്‍ക്ക് അകത്തു വന്ന് നങ്കൂരമിടാന്‍ കഴിയുമെന്ന പ്രത്യേകതയുണ്ടായിരുന്നെങ്കിലും, ഓരോ വര്‍ഷവും ഡ്രെഡ്‌ജിങ്ങിനായി വലിയ തുക ചെലവഴിക്കേണ്ടി വന്നിരുന്നു. ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വന്നതോടെ, ഡ്രെഡ്‌ജിങ് കൊച്ചിന്‍ പോര്‍ട്ടിന്റെ മാത്രം ചുമതലയിലാവുകയും അത് പോര്‍ട്ടിന് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറുകയും ചെയ്‌തു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടിയ ആ സാഹചര്യത്തിലാണ് കൊച്ചിയില്‍ ഗെയ്‌ല്‍ പദ്ധതി വരുന്നത്. അവിടെയെത്തിയ കപ്പലുകളില്‍നിന്നുള്ള വരുമാനം കൊച്ചിന്‍ പോര്‍ട്ടിന് വലിയൊരു ആശ്വാസമായി മാറി.
ഇത്തരമൊരു പശ്‌ചാത്തലത്തിലാണ് വിഴിഞ്ഞം പദ്ധതിക്കായി ആരും മുന്നോട്ടു വരാതിരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എന്റെ ഔദ്യോഗിക വസതിയില്‍ വച്ച് നിര്‍ണായകമായ ഒരു കൂടിക്കാഴ്‌ച നടക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടന്ന ആ ബ്രേക്ക്‌ഫാസ്‌റ്റ് മീറ്റിങ്ങില്‍ അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവും ചീഫ് സെക്രട്ടറിയും ഉദ്യോഗസ്‌ഥരും ഗൗതം അദാനിയുമായി ചര്‍ച്ച നടത്തി.
യഥാര്‍ത്ഥത്തില്‍ അതുവരെ അദാനി ഗ്രൂപ്പ് മുന്‍ഗണന നല്‍കിയിരുന്നത് തമിഴ്‌നാടിനായിരുന്നു. കേരളത്തില്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും സര്‍ക്കാര്‍ മാറിവരുമെന്നതും, ഒരു സര്‍ക്കാരിന്റെ തീരുമാനം അടുത്ത സര്‍ക്കാര്‍ അംഗീകരിക്കുമോ എന്ന ആശങ്കയും അവര്‍ക്കുണ്ടായിരുന്നു. കൂടാതെ, ട്രേഡ് യൂണിയന്‍ രംഗത്തെ നോക്കുകൂലി പോലുള്ള പ്രവണതകളും ശക്‌തമായ മാധ്യമവിമര്‍ശനങ്ങളും അവരെ പിന്നോട്ടു വലിച്ചു. എന്നാല്‍, ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെ, അവര്‍ വിഴിഞ്ഞത്തിന് മുന്‍ഗണന നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുമായും അദാനി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഒരു വര്‍ഷത്തിനു ശേഷം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പദ്ധതിക്ക് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. പ്രത്യേകിച്ച് ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന ശക്‌തമായ സമരങ്ങള്‍. എന്നാല്‍, ഈ പ്രതിസന്ധികളെല്ലാം തന്ത്രപരമായി പരിഹരിച്ച് പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചു. പ്രധാനമന്ത്രി നേരിട്ടെത്തി ഔദ്യോഗികമായി ഉദ്‌ഘാടനം നിര്‍വഹിച്ചതോടെ, ആയിരം കപ്പലുകള്‍ വരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള കേരളത്തിന്റെ വലിയ പ്രതീക്ഷയായി വിഴിഞ്ഞം മാറി. ആ സന്ദര്‍ഭത്തില്‍ പദ്ധതിയുടെ ക്രെഡിറ്റിനു വേണ്ടി സ്‌ഥലം എം.പി. മുതല്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ വരെ വലിയ അവകാശവാദങ്ങളുമായി രംഗത്തെത്തിയിരുന്നു.
വിഴിഞ്ഞം തുറമുഖം അതിന്റെ അടുത്ത വികസന ഘട്ടത്തിലേക്ക് നീങ്ങുകയും, വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്‌ത സാഹചര്യത്തില്‍ പദ്ധതി വീണ്ടും വിവാദങ്ങളുടെ നിഴലിലാണ്. വിഴിഞ്ഞത്തിന്റെ ഇനിയുള്ള വികസനത്തിന് അധിക ഫണ്ട് സമാഹരിക്കാനായി അദാനി ഗ്രൂപ്പ് ലോകത്തിലെ പ്രമുഖ കണ്ടെയ്‌നര്‍ ഷിപ്പിങ് കമ്പനിയായ എം.എസ്.സിയുമായി ധാരണയിലെത്തി. 13,200 കോടി രൂപയുടെ നിക്ഷേപത്തിനായി അദാനിയുടെ 75 ശതമാനം ഓഹരിയില്‍നിന്നും 49 ശതമാനം എം.എസ്‌സിക്ക് കൈമാറാനായിരുന്നു ധാരണ. വിദേശ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കുന്ന സെബിയുടെഅംഗീകാരം നേടിയ ശേഷം അവര്‍ ഇക്കാര്യം കാണിച്ച് സംസ്‌ഥാന സര്‍ക്കാരിന് കത്തും നല്‍കി.
ഇതോടെയാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്. വാര്‍ത്ത പുറത്തു വന്ന ദിവസം ഈ വലിയ നിക്ഷേപത്തെ സ്വാഗതം ചെയ്‌തവര്‍ തന്നെ പിന്നീട് നിലപാട് മാറ്റുന്നതാണ് കണ്ടത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ കേരള നിയമസഭയില്‍ അദാനിയുടെ ഈ നടപടിയോടുള്ള അമര്‍ഷം പരസ്യമായി പ്രകടിപ്പിക്കുകയും, 'കേരളത്തെ സ്വകാര്യ മേഖലയ്‌ക്ക് വിറ്റു' എന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ വിവിധ മേഖലകളില്‍നിന്ന് ഉയരുകയും ചെയ്‌തു. എന്നാല്‍, ഇതേ സമയത്താണ് ഹരിയാനയില്‍ മാരുതി സുസുക്കി കമ്പനിയില്‍ 30,000 കോടി രൂപയുടെയും, തമിഴ്‌നാട്ടില്‍ ഊര്‍ജമേഖലയില്‍ 18,000 കോടി രൂപയുടെയും വന്‍ നിക്ഷേപങ്ങള്‍ നടക്കുന്നത് എന്നത് നാം ഓര്‍ക്കണം.
വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റം പോലുള്ള സുപ്രധാന വിഷയങ്ങളില്‍ കണ്‍സഷന്‍ കരാറിലെയും നിലവിലുള്ള നിയമങ്ങളിലെയും വ്യവസ്‌ഥകള്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടത് അനിവാര്യമാണ്. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കുന്നതിലൂടെയാണ് പദ്ധതിയുടെ വിശ്വാസ്യതയും കേരളീയരുടെ ആത്മവിശ്വാസവും ഒരുപോലെ സംരക്ഷിക്കപ്പെടുക.
സംസ്‌ഥാനത്തിന്റെ നിയമപരമായ അവകാശങ്ങളും കരാര്‍ വ്യവസ്‌ഥകളും സംരക്ഷിക്കുന്നതിനൊപ്പം, നിക്ഷേപകരുടെ വിശ്വാസം നിലനിര്‍ത്തുകയും കേരളത്തിന്റെ നിക്ഷേപ സൗഹൃദ പ്രതിച്‌ഛായ കൂടുതല്‍ ശക്‌തിപ്പെടുത്തുകയും ചെയ്യേണ്ടത് ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
വിഴിഞ്ഞം പദ്ധതിയുടെ ചരിത്രവും വികസനയാത്രയും മറക്കാതെ, കേരളത്തിന്റെ ദീര്‍ഘകാല വികസന താല്‍പര്യങ്ങള്‍ക്കാണ് എല്ലാ തീരുമാനങ്ങളിലും മുന്‍ഗണന നല്‍കേണ്ടത്. രാഷ്‌ട്രീയ ഭിന്നതകള്‍ ഈ പദ്ധതിയുടെ പുരോഗതിയെ ഒരിക്കലും ബാധിക്കരുത്.
വിഴിഞ്ഞം ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയോ വ്യക്‌തിയുടെയോ പദ്ധതി അല്ല. അത് കേരളത്തിന്റെ വികസന സ്വപ്‌നമാണ്. ആ സ്വപ്‌നം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ നിയമവും കരാര്‍ വ്യവസ്‌ഥകളും കൃത്യമായി പാലിച്ചുകൊണ്ട്, സംസ്‌ഥാനത്തിന്റെ താല്‍പര്യങ്ങളും നിക്ഷേപകരുടെ വിശ്വാസവും ഒരുപോലെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്.




