
കേരളത്തില്‍ 50 ലക്ഷത്തോളം അതിഥിത്തൊഴിലാളികള്‍ ഉണ്ടെന്നും അവര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന പണിക്കൂലി സ്വന്തം വീട്ടിലേക്ക് അയക്കുകവഴി കേരളത്തിന്റെ സമ്പദ്ഘടനയുടെ അടിത്തറയിളക്കുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചതായി വര്‍ത്തകള്‍ പറയുന്നു.
2001ല്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് കണക്കാക്കിയതനുസരിച്ച് 4.5 ലക്ഷം അതിഥിത്തൊഴിലാളികളാണ് കേരളത്തിലുണ്ടായിരുന്നത്. 2011ല്‍ അത് 6.5 ലക്ഷമായും 2021ല്‍ 31 ലക്ഷമായും ഉയര്‍ന്നു. ഓരോ വര്‍ഷവും നാല് ശതമാനത്തില്‍ അധികം തൊഴിലാളികളുടെ വര്‍ധന ഉണ്ടാകുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അതിഥിത്തൊഴിലാളികള്‍ കൂട്ടമായി കേരളത്തിലേക്ക് വരുന്നതില്‍ നമുക്ക് അഭിമാനിക്കാന്‍ ചിലതുണ്ട്. കാരണം, അത് കേരളത്തിന്റെ തൊഴിലാളിസൗഹൃദപരമായ പാരമ്പര്യത്തിന്റെ ഫലമാണ്. നമ്മുടെ സംസ്ഥാനത്ത് തൊഴിലാളികള്‍ക്കായി ഉയര്‍ന്ന ആവശ്യകത നിലനില്ക്കുന്നു. ധാരാളം തൊഴിലവസരങ്ങളുണ്ട് എന്നര്‍ത്ഥം. ഇവിടെ ഉയര്‍ന്ന വേതനമാണ് നല്‍കുന്നത്. അതിന്റെയര്‍ത്ഥം തൊഴിലാളികളോട് സൗഹാര്‍ദപരമായാണ് നമ്മുടെ സമൂഹം ഇടപെടുന്നതെന്നാണ്. കേരളത്തില്‍ തുടര്‍ച്ചയായ തൊഴില്‍ സാധ്യതകള്‍ നിലനില്ക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലാകട്ടെ തൊഴില്‍ ലഭ്യമല്ലാതെയും വരുന്നു. ഈ മൂന്നാമത്തെ കാരണം കേരളത്തിന്റെ സാമ്പത്തികപുരോഗതിയുടെ ലക്ഷണമാണ്.
കേരളത്തിലേക്കു വരുന്ന അതിഥിത്തൊഴിലാളികള്‍ ഇനിയും വികസിതമായിട്ടില്ലാത്ത സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. അത്തരം സംസ്ഥാനങ്ങളില്‍ പലയിടത്തും താഴ്ന്ന മാനവ വികസന സൂചികകളും ഉയര്‍ന്ന ലിംഗപരമായ അസമത്വവും കാണാം. പൊതുജനാരോഗ്യത്തിലും പൊതുവിദ്യാഭ്യാസത്തിലുമുള്ള ഉയര്‍ന്ന സ്ഥാനവും ജാതിപരമായ ഉച്ചനീചത്വങ്ങള്‍ ആപേക്ഷികമായി കുറഞ്ഞിരിക്കുന്നതും കേരളത്തിലേക്ക് തൊഴിലാളികളെ ആകര്‍ഷിക്കുന്നുണ്ട്. വടക്ക്, വടക്കുകിഴക്ക്, കിഴക്ക് തുടങ്ങിയ എല്ലാമേഖലകളിലെയും സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തില്‍ തൊഴിലാളികള്‍ എത്തുന്നുണ്ട്. ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാര്‍, അസം, ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നൊക്കെ ഈ വരവുണ്ട്. പശ്ചിമ ബംഗാളിനെ പരിഹസിക്കാനായി എല്ലാ അതിഥിത്തൊഴിലാളികളെയും ബംഗാളികള്‍ എന്ന് വിളിച്ച് പരിചയിച്ച നമ്മുടെ മധ്യവര്‍ഗ സംസ്കാരം അവരെ വിലയിരുത്തുന്നതില്‍ യഥാ?ര്‍ത്ഥത്തില്‍ പരാജയപ്പെട്ടു എന്ന് കരുതണം.
അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന വിശേഷണത്തില്‍നിന്ന് അതിഥിത്തൊഴിലാളികള്‍ എന്ന വിളിപ്പേരിലേക്കുള്ള മാറ്റം കേരളം പുലര്‍ത്തുന്ന സാമൂഹികനീതിയുടെ പ്രതിഫലനമാണ്. ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം ഈ തൊഴിലാളികള്‍ ഓരോ വര്‍ഷവും 7500 കോടി രൂപ അവരുടെ വീടുകളിലേക്ക് അയച്ചു കൊടുക്കുന്നുണ്ട്. ഇതുകൂടാതെ ഒരു പതിനായിരം കോടി രൂപ ഇവിടെ ജീവിക്കുന്നതിനുവേണ്ടി ചെലവഴിക്കുന്നു. ഒറ്റനോട്ടത്തില്‍ സംസ്ഥാനത്തിന്റെ 7500 കോടി രൂപ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന്റെ കാരണക്കാരായി അതിഥി തൊഴിലാളികളെ മുദ്രകുത്താം. എന്നാല്‍, അവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ പകുതിയിലേറെ അവര്‍ ഇവിടെത്തന്നെ ചെലവഴിക്കുന്നുവെന്നത് കാണാതിരുന്നുകൂടാ. ഇത് മുഴുവന്‍ അവരുടെ അധ്വാനത്തിന്റെ പ്രതിഫലമാണെന്നോര്ക്കണം. കേരളത്തിലെ ഏതെല്ലാം മേഖലകളില്‍ ഇവര്‍ പണിയെടുക്കുന്നുവെന്ന് നോക്കൂ. കൃഷി, കാഷ്വല്‍ ലേബര്‍, റോഡ് പണി, കെട്ടിടനിര്‍മാണ മേഖല, ഫാക്ടറികള്‍,? മത്സ്യ ബന്ധനം, ചില്ലറ വില്പനശാലകള്, കച്ചവടസ്ഥാപനങ്ങള്‍ ഹോട്ടലുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങി സമ സ്തതൊഴില് മേഖലകളിലും അതിഥിത്തൊഴിലാളികള്‍ ഇന്ന് പണിയെടുക്കുന്നുണ്ട്. പൊതുവില്‍ കുടിയേറ്റ ത്തൊഴിലാളികള്‍ നഗരപ്രദേശങ്ങളില്‍ കേന്ദ്രീകരിക്കുമ്പോള്‍ കേരളത്തിന്റെ സവിശേഷത മുഴുവന്‍ ഗ്രാമീണ തൊഴില്‍മേഖലകളിലും അതിഥിത്തൊഴിലാളികളെ കാണാമെന്നതാണ്. ഇത് സൂചിപ്പിക്കുന്നത് കേരളത്തില്‍ ഗ്രാമ, നഗരവ്യത്യാസമില്ലാതെ ഉത്പാദന പ്രവര്‍ത്തനത്തിന്റെ അടിത്തറയായി പ്രവര്‍ത്തിക്കുന്നത് അതിഥി തൊഴിലാളികളുടെ അധ്വാനശേഷിയാണ് എന്നതാണ്. ഒരു സമൂഹത്തിന്റെ സാമ്പത്തിക പുരോഗതി അവിടെ ഉത്പാദിപ്പിക്കപ്പെടുന്ന സമ്പത്ത് അടിസ്ഥാനമാക്കിയാണ് മുന്നോട്ടുപോകുന്നത്. സമ്പത്ത് ഉത്പാദിപ്പിക്കപ്പെടുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അധ്വാനമാണ് എന്നിരിക്കെ എങ്ങനെയാണ് നമുക്ക് അതിനെ തള്ളിക്കളയാന്‍ കഴിയുന്നത്? അങ്ങനെ നോക്കിയാല്‍ ഇന്ന് കേരളത്തെ കേരളമാക്കി നിലനിര്‍ത്തുന്നത് അതിഥിത്തൊഴിലാളികളുടെ അധ്വാനശേഷിയാണെന്ന് കാണണം. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന തൊഴിലാളികളോടുള്ള അകറ്റിനിര്‍ത്താന്‍ തുടങ്ങിയാല്‍ നമ്മുടെ നിര്‍മാണരംഗത്തെയും ഉത്പാദനരംഗത്തെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. കേരളത്തില്‍നിന്ന് പണം പുറത്ത് പോകുന്നത് തൊഴിലാളികലുടെ അധ്വാനത്തിന്റെ പ്രതിഫലമായിട്ടാണ്. അതിനെക്കാള്‍ കൂടിയ മൂല്യമുള്ള അധ്വാനം അവരിവിടെ നിക്ഷേപിക്കുന്നു.
ഇത് കണക്കിലെടുത്താല്‍ അതിഥിത്തൊഴിലാളികളെക്കുറിച്ചുള്ള സാമ്പത്തികമായ ഭയം വംശീയ വിദ്വേഷത്തില്‍ കുറഞ്ഞൊന്നുമല്ല. മുമ്പ് കേരളത്തില്‍നിന്നുള്ള തൊഴിലന്വേഷകര്‍ ചിലയിടത്തെങ്കിലും അനുഭവിച്ച വിവേചനത്തിന്റെ പിന്നില്‍ മണ്ണിന്റെ മക്കള്‍ വാദം പോലെയുള്ള വംശീയവിദ്വേഷം നിറഞ്ഞ ആശയങ്ങളുണ്ടായിരുന്നു. അത്തരം ആശയഗതികള്‍ക്ക് കേരളത്തില്‍ വേരോട്ടമുണ്ടാകാന്‍ അനുവദിക്കരുത്.
ജോജി കൂട്ടുമ്മേല്‍
(ലേഖകന്റെ ഫോണ്‍: 9496264186)




