
അറ്റ്‌ലാന്റ: ഫുട്‌ബോള്‍ ലോകകപ്പിലെ അര്‍ജന്റീനയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ തോറ്റതിനു പിന്നാലെ ഈജിപ്‌ത് മത്സരം നിയന്ത്രിച്ച റഫറി ഫ്രാങ്കോയിസ് ലെറ്റെക്‌സിയര്‍ക്കെതിരേ ഫിഫയ്‌ക്ക് പരാതി നല്‍കി.
ഈജിപ്‌ത് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹാനി അബു റിദയാണ് പരാതി നല്‍കിയത്. ഫ്രഞ്ചുകാരനായ റഫറി ഈജിപ്‌തിന്റെ രണ്ടാം ഗോള്‍ വാര്‍ പരിശോധിച്ച് നിഷേധിച്ചതാണു വിവാദമായത്. വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിച്ചത്, അര്‍ജന്റീനയുടെ വിജയ ഗോളടിക്കും മുമ്പ് മുഹമ്മദ് സലയെ ഫൗള്‍ ചെയ്‌തത് തുടങ്ങിയവ അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. റഫറിയിങ്ങിനെതിരെ ഈജിപ്‌ത് കോച്ച് ഹൊസം ഹസനും താരങ്ങളായ മുഹമ്മദ് സലയും മുസ്‌തഫ സിക്കോയും രംഗത്തെത്തിയിരുന്നു. ടൂര്‍ണമെന്റിലെ ജേതാവ് ആരെന്നു നിശ്‌ചയിച്ചുറപ്പിച്ചതാണെന്നും കപ്പെടുത്ത് അര്‍ജന്റീനയ്‌ക്ക് കൊടുത്തോളൂ എന്നുമായിരുന്നു സിക്കോയുടെ പരിഹാസം. ഈജിപ്‌ത് കടുത്ത അനീതി നേരിട്ടെന്നും ഫിഫ പക്ഷപാതം കാണിച്ചുവെന്നും ഹസന്‍ ആരോപിച്ചിരുന്നു.
മത്സരത്തിനിടെ തനിക്ക് വംശീയ അധിക്ഷേപം നേരിട്ടെന്നറിയിക്കാന്‍ ഹസന്‍ ''ക്രോസ്'' ചിഹ്നം കാണിച്ചിരുന്നു. ഇത് തള്ളിയ റഫറി ഹസനെ മഞ്ഞക്കാര്‍ഡ് കാണിച്ചിരുന്നു. മത്സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍നിന്ന ശേഷം വമ്പന്‍ തിരിച്ചുവരവാണ് അര്‍ജന്റീന നടത്തിയത്.
ഒടുവില്‍ 3-2ന്റെ വിജയത്തോടെ ക്വാര്‍ട്ടറിലുമെത്തി. ഈജിപ്‌ത് മുന്നിട്ടുനില്‍ക്കുമ്പോള്‍ സിക്കോയുടെ ഗോള്‍ വാര്‍ പരിശോധനയ്‌ക്ക് ശേഷം റഫറി നിഷേധിച്ചിരുന്നു. ഫൗളിനെ തുടര്‍ന്നായിരുന്നു നടപടി. ഇത് വലിയ വിമര്‍ശനത്തിന് കാരണമായി. എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയുടെ വിജയ ഗോളടിക്കുന്നതിനു തൊട്ടു മുമ്പ് സലയും സമാനമായ ഫൗള്‍ നേരിട്ടെന്നും എന്നാല്‍ റഫറി വാര്‍ പരിശോധിക്കാനോ ഫൗള്‍ വിധിക്കാനോ തയാറായില്ലെന്നും ഈജിപ്‌ത് ആരോപിച്ചു.



