
വളരെ സാധാരണമായി മാറേണ്ട ഒരു കാര്യം പെട്ടെന്നാണ് ഡിജിറ്റൽ യുഗത്തിൽ വിവാദമായി മാറുന്നത്. അത്തരത്തിൽ ഇക്കഴിഞ്ഞ ദിവസം പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിൽവെച്ച് കുട്ടികളെ അപമാനിച്ചു എന്ന ആരോപണത്തിൽ മുങ്ങിയിരിക്കുകയാണ് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ചോദിച്ചതും അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കുട്ടിയുടെ ചെവിയിൽ നുള്ളുന്നതുമടക്കമുള്ള ദൃശ്യങ്ങളാണ് ആരോപണത്തിന് കാരണമായത്. വീഡിയോ വൈറൽ ആയതോടെ പലരും ജലീലിനെ വിമർശിച്ച് കമന്റുകൾ കുറിക്കുന്നുണ്ട്. എന്നാൽ പിന്തുണയ്ക്കുന്നവരും ന്യായീകരിക്കുന്നവരും കുറവല്ല താനും.
ഇപ്പോഴിതാ കെ ടി ജലീലിനെ പിന്തുണച്ചു ഫേസ്ബുക്കിൽ കുറിപ്പ് പങ്കിടുകയാണ് അഭിനേത്രിയായ മാലാ പാർവതി. കുട്ടി അക്ഷരം തെറ്റിച്ചാല്‍ തിരുത്തിക്കൊടുക്കുന്നതും, സ്ഫുടമായി ഉച്ചരിക്കാൻ പഠിപ്പിക്കുന്നതും, വാത്സല്യത്തോടെ ചെവിക്ക് ഒന്ന് പിടിച്ച് "ഇങ്ങനെ പറയൂ" എന്ന് പറയുന്നതുമൊക്കെ ബാലാവകാശ ലംഘനമാണോയെന്നാണ് മാലാ പാർവതിയുടെ ചോദ്യം. സ്നേഹത്തോടെയും കരുതലോടെയും ചെയ്യുന്ന അധ്യാപനവും, അപമാനവും പീഡനവും തമ്മില്‍ വ്യത്യാസം തിരിച്ചറിയാനുള്ള വിവേകമില്ലേ എന്നും താരം കുറിക്കുന്നു.
"അല്ല... എന്താണ് കഥ?
കുട്ടി അക്ഷരം തെറ്റിച്ചാൽ തിരുത്തിക്കൊടുക്കുന്നതും, സ്ഫുടമായി ഉച്ചരിക്കാൻ പഠിപ്പിക്കുന്നതും, വാത്സല്യത്തോടെ ചെവിക്ക് ഒന്ന് പിടിച്ച് "ഇങ്ങനെ പറയൂ" എന്ന് പറയുന്നതുമൊക്കെ ഇനി ബാലാവകാശ ലംഘനമാണോ?
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അതിൽ ആർക്കും തർക്കമില്ല. എന്നാൽ സ്നേഹത്തോടെയും കരുതലോടെയും ചെയ്യുന്ന അധ്യാപനവും, അപമാനവും പീഡനവും തമ്മിൽ വ്യത്യാസം തിരിച്ചറിയാനുള്ള വിവേകമില്ലേ?
ദൈവമേ... ഇതെന്ത് നാട്! ഇത് ഏത് നാട്?... " എന്നാണ് മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിനു താഴെയും നിരവധി പേർ വിമർശിച്ചു കമന്റുകൾ കുറിക്കുന്നുണ്ട്.
പോസ്റ്റിന് താഴെ വന്ന വിമർശന കമന്റുകള്‍ക്ക് മറുപടി എന്നോണം, "ബാലാവകാശ ലംഘനം നടന്നു എന്ന് വിശ്വസിച്ച് കമന്റിട്ട എല്ലാവരോടും ചോദിക്കുകയാണ്.. കെ.ടി ജലീലിനോട് കാണിച്ച ഈ ശൗര്യം.. അമ്മ സംഘടനയിലെ സംഘികളോട് കാണിക്കുവോ? അൻസിബയെ മത തീവ്രവാദിയാണെന്ന് പ്രസ് കോണ്‍ഫറൻസ് വിളിച്ച് പറഞ്ഞ മഹിളാരത്നത്തിൻ്റെ നേരെ കണ്ണുയർത്തി നോക്കാൻ നിങ്ങളില്‍ എത്ര പേരുണ്ടായിരുന്നു. അയ്യേ.. മോശം..." എന്നും മാലാ പാർവതി പ്രതികരിച്ചു.
മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിലാണ് കെ ടി ജലീൽ കുട്ടികളെ അപമാനിച്ചത്. എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന വിജയോത്സവം പരിപാടിയിലാണ് സംഭവം. മണ്ണാർക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ ടി ജലീൽ. വിദ്യാർഥികളെ പരസ്യമായി അപമാനിച്ച സംഭവത്തിൽ മുൻ മന്ത്രി കെ.ടി ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോർട്ടും വന്നു.
ഈ സംഭവത്തിനെതിരെ വ്യാപക വിമർശനം ഉയർന്നതിനു പിന്നാലെ ന്യായീകരണവുമായി ജലീലും രംഗത്തെത്തി. താൻ കുട്ടികളെ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കുട്ടിയോട് ചോദിച്ചാൽ അതു ബോധ്യമാകുമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.






