
ന്യൂഡൽഹി: മരണപ്പെട്ട പഞ്ചാബി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മൻജിത് കൗർ (28) ഏഴ് ആഴ്ച ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ചണ്ഡിഗഢിൽ നിന്ന് തട്ടിക്കൊണ്ടുപോയി മൊറിണ്ടയിൽ വെച്ച് മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന അവർ ഓഗസ്റ്റ് 26-നാണ് പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിസിൽ വെച്ച് മരിച്ചത്.
കൗറിന്റെ മാതാവ് കാന്ത ദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശുഭി, പിന്ധ എന്നിവർക്കെതിരെ പോലീസ് തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ജൂലൈ 3-ന് ചണ്ഡിഗഢ് സെക്ടർ 34-ലെ മദ്യഷോപ്പിന് സമീപത്തുനിന്നാണ് 28 കാരിയായ മൻജിത് കൗറിനെ ശുഭി, പിന്ധ എന്നീ പ്രതികൾ തട്ടിക്കൊണ്ടുപോയത്.തുടർന്ന് പഞ്ചാബിലെ രൂപനഗർ ജില്ലയിലെ മോറിണ്ടയിലേക്ക് കാറിൽ കടത്തിക്കൊണ്ടുപോയ പ്രതികൾ, അവിടെയൊരു മരത്തിൽ കെട്ടിയിട്ട് അവരെ തീകൊളുത്തുകയായിരുന്നു. പിന്നീട് ഒരു പരിചയക്കാരൻ എത്തി കമ്പിളി പുതപ്പ് ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കൗറിനെ മോറിണ്ടയിലെ ആശുപത്രിയിലും പിന്നീട് മൊഹാലിയിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് ജൂലൈ 9-ന് ചണ്ഡിഗഢിലെ പിജിഐഎംഇ ആറിലേക്ക് മാറ്റിയെങ്കി ലും, ആഴ്ചകളോളം അബോധാവസ്ഥയിലായിരുന്ന അവർ ഓഗസ്റ്റ് 26-ന് മരണപ്പെടുകയായിരുന്നു. ഇവർക്ക് ഏഴ് വയസ്സുള്ള ഒരു മകനുണ്ട്.
ചികിത്സയിലിരിക്കെ കൗർ ബോധം വീണ്ടെടുക്കുകയും മൊഴി നൽകാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നെങ്കിലും, അന്വേഷണ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ എത്താൻ വൈകിയതായി ആരോപണമുയർന്നിട്ടുണ്ട്. ഓഗസ്റ്റ് 26-ന് അവർ മരണപ്പെട്ടതിന് ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിലും അന്വേഷണവും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.






