
ഒരാഴ്ച മുമ്പ് കാട്ടില്‍ വേട്ടയ്ക്ക് പോകുകയും പിന്നീട് കാണാതാകുകയും ചെയ്ത ദക്ഷിണാഫ്രിക്കന്‍ വേട്ടക്കാരന് മുതലകള്‍ക്ക് ഭക്ഷണമായതായി സംശയം. മുതലകളെ കൊന്ന ശേഷം അവയുടെ ഉള്ളില്‍ നിന്നും കണ്ടെത്തിയ മനുഷ്യമാംസമെന്ന് സംശയിക്കുന്ന വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. ദക്ഷിണാഫ്രിക്കന്‍ വേട്ടക്കാരനും വിദേശികള്‍ക്ക് വേണ്ടി വേട്ടയുമായി ബന്ധപ്പെട്ട കമ്പനി നടത്തുന്നയാളുമായ സ്കോട്ട് വാന്‍ സൈല്‍ എന്ന 44 കാരനെയാണ് കഴിഞ്ഞയാഴ്ച മുതല്‍ കാണാതായത്.
തന്റെ വേട്ട നായകള്‍ക്കൊപ്പം സിംബാബ്വേയിലെ ലിമ്പോപോ നദിക്കരയിലേക്ക് പോയ ഇയാളെ പിന്നീട് കാണാതാകുകയായിരുന്നു. അവിടെ കണ്ടെത്തിയ രണ്ടു മുതലകള്‍ ഇയാളെ തിന്നെന്നാണ് കരുതുന്നത്. നദിക്കരയില്‍ ഇയാളുടെ കാല്പ്പാദങ്ങള് കണ്ടെത്തി. മുതലകളെ പോലീസ് പിന്നീട് വെടിവെച്ചു കൊന്നു. വേട്ടയ്ക്ക് പോയിരുന്ന തന്റെ ട്രക്ക് വിട്ട് സൈല്‍ കുറ്റിക്കാടുകള്‍ നിറഞ്ഞ പാതയിലൂടെ നദിക്കരയിലേക്ക് നടന്നു പോയിരിക്കാമെന്നാണ് കരുതുന്നത്. വേട്ടയ്ക്ക് പോയതിന് ശേഷം ക്യാമ്പിലേക്ക് മടങ്ങിവന്നത് ഇയാളുടെ നായ്ക്കൂട്ടം മാത്രമായിരുന്നു. ട്രക്കിനുള്ളില്‍ ഇയാളുടെ തോക്കും മറ്റും കണ്ടെത്തിയിട്ടുണ്ട്.
വാന്‍ സീലിന് വേണ്ടിയുള്ള ഹെലികോപ്റ്ററിലും മറ്റും തെരച്ചില്‍ നടത്തി. ഡൈവര്‍മാരും ട്രാക്കര്‍മാരും സ്ഥലത്ത് പരിശോധന നടത്തിയിട്ടും കണ്ടെത്താനായിട്ടില്ല. നദിയില്‍ മുക്കുവരും തെരച്ചില്‍ നടത്തി. ഗ്രാമത്തില്‍ സുഹൃത്തുക്കള്‍ കാണ്മാനില്ലെന്ന പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി ഇവിടെ നാലു പേരെയാണ് മുതല കൊന്നത്. മാര്‍ച്ചില്‍ മുതലയെ കൊന്ന് അതിനെ കീറി മുറിച്ച ഗ്രാമീണര്‍ എട്ടു വയസ്സുള്ള ഒരു കുട്ടിയെ ഉള്ളില്‍ നിന്നും കണ്ടെത്തിയിരുന്നു. ബീട്രീസ് എന്ന മറ്റൊരിടത്ത് അടുത്തിടെ മറ്റൊരു മുതലയെ വെടിവെച്ചു കൊന്നപ്പോള്‍ വയറ്റില്‍ നിന്നും കണ്ടെത്തിയത് മത്സ്യബന്ധന തൊഴിലാളിയെയാണ്. തെക്കന്‍ സിംബാബ്വേയില് നവംബറില്‍ സ്കൂള്‍ഫീസ് കണ്ടെത്താന്‍ മത്സ്യബന്ധനത്തിന് പോയ ഒരു 13 കാരനെയും മുതല വിഴുങ്ങിയിരുന്നു.
അടുത്തിടെ സിംബാബ്വേയില് കനത്ത മഴയായിരുന്നു. അതുകൊണ്ട് തന്നെ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുകയും ചെയ്തിരുന്നു. സാധാരണഗതിയില്‍ കാണാന്‍ കഴിയാത്ത വിധം മിക്കയിടത്തേക്കും മുതലകള്‍ വ്യാപിക്കാന്‍ വെള്ളപ്പൊക്കം കാരണമായെന്ന് ഗ്രാമീണര്‍ പറയുന്നു. ബിര്ക്കനോ ബ്രിഡ്ജ് ഗ്രാമത്തിലെ സേവ് നദിയില്‍ ചൂണ്ടയിടാന്‍ പോയ ഓവന് ചിയാംഗ, ലിബര്‍ട്ടി റോസിവോ എന്ന 15 കാര്ക്കെതിരേയും മുതല ആക്രമണം ഉണ്ടായിരുന്നു.






