
ന്യൂഡല്‍ഹി: സുപ്രീംകോടതി വധശിക്ഷ ശരിവെച്ചതിനെ തുടര്‍ന്ന് നിര്‍ഭയ കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ ജയിലിലെ ജോലികള്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. മരണം ഉറപ്പായ സാഹചര്യത്തില്‍ വധശിക്ഷ ജീവപര്യന്തമാക്കണം എന്നാവശ്യപ്പെട്ടുള്ള ദയാഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുയാണെന്നും ഇക്കാര്യത്തില്‍ നാലു പേരും ചര്‍ച്ച നടത്തിയതായിട്ടുമാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇവരുടെ വധശിക്ഷ സുപ്രീംകോടതി ശരി വെച്ചത്. വാര്‍ത്ത അവര്‍ ടെലിവിഷനിലൂടെ കാണുകയും ചെയ്തു. അപ്പോള്‍ മുതല്‍ വിഷാദത്തിലായ ഇവര്‍ ജോലി തന്നെ നിര്‍ത്തിയിരിക്കുകയാണ്. അക്ഷയ് താക്കൂര്‍, പവന് കുമാര്‍, മുകേഷ്കുമാര്‍ എന്നിവരെ തീഹാര്‍ ജയിലിലെ രണ്ടാം നമ്പര്‍ സെല്ലിലും വിനയ് ശര്‍മ്മയെ ഏഴാം നമ്പര്‍ സെല്ലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.
അക്ഷയ് താക്കൂര്‍ ഫ്ളവര്‍ മില്ലിലാണ് ജോലി ചെയ്യുന്നത്. പവന് സ്റ്റോര്‍ കാന്റീനിലും മുകേഷ് ഹൗസ് കീപ്പര്‍ ജോലിയും ചെയ്യുന്നു. വിനയ് ആകട്ടെ തന്റെ ബിരുദ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നേരത്തേ ഇവര്‍ മറ്റു തടവുകാരും ജയില്‍ സ്റ്റാഫുകളുമായും ഇടപഴകാനും ജോലി ചെയ്യാനും തുടങ്ങിയിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധി കൂടി വന്നതോടെ എല്ലാം അവസാനിപ്പിച്ചിരിക്കുയാണ്. തീഹാറിലെ നിര്‍മ്മാണ യൂണിറ്റില്‍ ജോലി ചെയ്യുന്നതിന് തടവുകാര്‍ക്ക് 300 രൂപ വീതം കൂലിയുണ്ട്. ഉടന്‍ തന്നെ സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ പെറ്റീഷന് സമര്‍പ്പിക്കുമെന്നും ഇതും തള്ളിയാല്‍ മാത്രമേ പ്രസിഡന്റിനെ സമീപിക്കേണ്ടതുള്ളെന്നും ഇവരുടെ അഭിഭാഷകന് എപി സിംഗ് പറയുന്നു.
നേരത്തേ ഇവര്‍ ആത്മഹത്യ ചെയ്യുമോയെന്ന് ഭയന്ന് വെവ്വേറെ സെല്ലുകളിലാണ് പാര്‍പ്പിച്ചിരുന്നതെങ്കിലും പിന്നീട് ഒരുമിച്ചാക്കുക ആയിരുന്നു. താക്കൂര്‍ പല തവണ ജയിലില്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നെങ്കിലും ജീവനില്‍ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ അനുവാദം നിഷേധിക്കുകയായിരുന്നു. കേസിലെ ഒന്നാംപ്രതി രാംസിംഗ് നേരത്തേ ആത്മഹത്യ ചെയ്തിരുന്നു.






