
നെടുങ്കണ്ടം: കമ്പംമെട്ട് ചെക്ക്പോസ്റ്റില്‍ സ്ഥാപിച്ച എക്സൈസ് വകുപ്പിന്റെ മൊഡ്യൂള്‍ കണ്ടെയ്നര്‍ തിരുവനന്തപുരത്തേക്കു മാറ്റി. ചെക്ക്പോസ്റ്റ് മാറ്റിയ ശേഷം ചര്‍ച്ചയാകാമെന്ന തമിഴ്നാടിന്റെ പിടിവാശിക്കു മുമ്പില്‍ ജില്ലാ റവന്യു, എക്സൈസ് ഉദ്യോഗസ്ഥര്‍ വഴങ്ങുകയായിരുന്നു.
എറണാകുളത്തുനിന്നുള്ള കരാറുകാര്‍ എത്തിയാണു കണ്ടെയ്നര്‍ തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോയത്.
കണ്ടെയ്നര്‍ നീക്കം ചെയ്ത സ്ഥലം കേരളത്തിന്റേതാണെങ്കിലും ഇവിടുത്തെ അടിത്തറ നികത്താനുള്ള തമിഴ്നാട് വനം വകുപ്പ് അധികൃതരുടെ നീക്കം കമ്പംമെട്ട് പോലീസ് തടഞ്ഞു. കല്ലുകള്‍ ഇളക്കി മാറ്റിയെങ്കിലും പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇവര്‍ പിന്‍വാങ്ങി. മൂന്നുമാസം മുമ്പാണ് എക്സൈസ് അധികൃതര്‍ കമ്പംമെട്ടില്‍ മെഡ്യൂള്‍ കണ്ടെയ്നര്‍ സ്ഥാപിച്ചത്.
സ്ഥാപിച്ച ദിവസം തന്നെ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാകുകയും ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. അതിര്‍ത്തിയിലെ തമിഴ്നാടിന്റെ ഭാഗത്താണ് കണ്ടെയ്നല്‍ സ്ഥാപിച്ചതെന്നു ആരോപിച്ച് തമിഴ്നാട് വനം വകുപ്പ് അധികൃതര്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. കമ്പംമെട്ട് അതിര്‍ത്തിയിലുള്ള കേരളത്തിന്റെ ഓഫീസുകളെല്ലാം തമിഴ്നാടിന്റെ സ്ഥലത്താണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. മന്ത്രി എം.എം മണി സ്ഥലം സന്ദര്‍ശിച്ചിട്ടും പരിഹാരമായില്ല.
അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മൊഡ്യുള്‍ കണ്ടെയ്നര്‍ നീക്കം ചെയ്യണമെന്ന നിലപാടിലായിരുന്നു റവന്യു വിഭാഗം. സംസ്ഥാന അതിര്‍ത്തിയില്‍ കേരളത്തിന്റെ ഭാഗം കാര്‍ഷിക മേഖലയും തമിഴ്നാടിന്റേതു വനപ്രദേശവുമാണ്. തമിഴ്നാടിന്റെ ഭൂമിയില്‍ കേരളീയര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കടന്നുകയറി കൃഷിയിറക്കിയതാണെന്ന നിലപാടിനോടു റവന്യൂവിഭാഗം അനുഭാവം പുലര്‍ത്തുന്നതു പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കും.






