
കൊച്ചി: കായലില്മരിച്ചനിലയില് കണ്ടെത്തിയ സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കലൂര്‍ പള്ളിയില്‍ െബെക്കിലെത്തിയ യുവാക്കളെ തേടി ക്രൈം ബ്രാഞ്ച് സംഘം അയല്‍ സംസ്ഥാനങ്ങളിലേക്ക്. സി.സിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ഇവരുടെ രൂപം ഉപയോഗിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണു കഴിഞ്ഞ ദിവസം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
െബെക്കിലെത്തിയവരെ കേന്ദ്രീകരിച്ച് മുമ്പ് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇവരെ തിരിച്ചറിഞ്ഞെന്നും കേസുമായി ബന്ധമില്ലെന്നുമായിരുന്നു അന്നു പോലീസ് പറഞ്ഞത്. എന്നാല്‍ ഇവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നാണ് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയത്. മിഷേല്‍ കലൂര്‍ പള്ളിയില്‍ നിന്നിറങ്ങുമ്പോഴാണ് െബെക്കില്‍ ഈ രണ്ടുപേര്‍ എത്തിയത്. ഇവര്‍ മിഷേലിനെ തിരഞ്ഞാണോ വന്നത് എന്നു ബന്ധുക്കള്‍ക്ക് സംശയമുണ്ട്. െബെക്കിലെത്തിയവരെ കണ്ട് മിഷേല്‍ ഭയപ്പെട്ടുവെന്നും ബന്ധുക്കള്‍ വിശ്വസിക്കുന്നു.
ഈ സംശയം കൂടി അന്വേഷിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. മിഷേലിനെ പിന്തുടരുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ ഇവര്‍ സംസ്ഥാനം വിട്ടിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പള്ളിയില്‍ നിന്നിറങ്ങിയതിന്റെ പിറ്റേദിവസം ഐലന്‍ഡിലെ വാര്‍ഫിനടുത്ത് കൊച്ചി കായലില്‍ നിന്നാണ് മിഷേലിന്റെ മൃതദേഹം ലഭിച്ചത്.മകളുടേത് കൊലപാതകമാണെന്നും പിന്നില്‍ രാഷ്ട്രീയ നേതാവിന്റെ മകന് ബന്ധമുണ്ടെന്നുമാണ് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസിന്റെ ആരോപണം.
കൊലപാതകം ആത്മഹത്യ ആക്കി തീര്‍ക്കാന്‍ ഉന്നത ഇടപെടലുണ്ടെന്നും ഷാജി പറയുന്നു. മിഷേല്‍ ഷാജിയുടെ മൃതദേഹം ലഭിച്ചതുമുതല്‍ പ്രമുഖ രാഷ്ട്രീയ സംഘടനയിലെ യുവനേതാക്കള്‍ കേസുമായി ബന്ധപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് മിഷേലിന്റെ ബന്ധുക്കളുടെ ആരോപണം.
കൊലപാതകമെന്ന് സൂചിപ്പിക്കുന്ന തെളിവുകളുണ്ടായിട്ടും ആത്മഹത്യയെന്ന് എഴുതിത്തീര്‍ക്കാനാണ് ക്രൈംബ്രാഞ്ചും ശ്രമിക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. കേസില്‍ ആത്മഹത്യ പ്രേരണാ കുറ്റത്തിന് അറസ്റ്റിലായ ക്രോണിന് ഉന്നതരുടെ സഹായം ലഭിച്ചതായും ആരോപണമുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും പല കാര്യങ്ങളും അവ്യക്തമാണെന്നും ഇവര്‍ പറയുന്നു. കണ്ണുകളുടെ താഴെ നഖം ആഴ്ന്നിറങ്ങിയ പാടുണ്ടെന്നും ഇതിലും സംശയമുണ്ട്.
ഇരുെകെകളും ബലമായി പിടിച്ചതിന്റെ പാടുണ്ടായിരുന്നുവെന്നും ഇതും സംശയത്തിന് ആക്കം കൂട്ടുന്നു. മിഷേലിനെ ഗോശ്രീ പാലത്തില്‍ കണ്ടതായി സാക്ഷി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കണ്ടത് മിഷേലിനെ അല്ലെന്ന് ഇയാള്‍ പിന്നീട് മാറ്റി പറഞ്ഞു. ഇതിലും സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.






