
നന്ദലാല്‍ മേഘാനിക്കും ഡോ: വിശാന്ദാസ് മാന്കനിക്കും കിഷന്‍ലാല്‍ അന്ദാനിക്കും സന്തോഷത്തിന് അതിരുകളില്ല. ഇന്ത്യന്‍ പൗരത്വം പുതിയതായി കിട്ടിയ 114 പാകിസ്താന്കാരില് പെടുന്ന ഇവരുടെ പൗരത്വ സര്‍ട്ടിഫിക്കേറ്റ് ഇന്ന് കിട്ടും. സാധാരണജീവിതം നയിക്കാന്‍ കഴിയാത്ത വിധത്തില്‍ കുറ്റകൃത്യവും ഭീകരപ്രവര്‍ത്തനങ്ങളും പെരുകിയതോടെ സമാധാന ജീവിതം തേടിയാണ് ഇന്ത്യയിലേക്ക് എത്തിയതെന്നും സൗഹൃദങ്ങളും ബന്ധങ്ങളുമെല്ലാം അവിടെ ഉപേക്ഷിച്ച് പോരേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും ഇവര്‍ പറയുന്നു.
പതിനാറ് വര്‍ഷം മുമ്പ് പാകിസ്താനിലെ സിന്ധില്‍ നിന്നും ഇന്ത്യയില്‍ ചേക്കേറിയതാണ് നന്ദലാല്‍ മേഘാനി. പാകിസ്താനിലെ വീടും ബിസിനസുമെല്ലാം വിറ്റാണ് ഇന്ത്യയില്‍ പുതുജീവിതം തേടിയെത്തിയത്. പാകിസ്താനിലെ ഉയര്‍ന്ന കുറ്റകൃത്യനിരക്കാണ് അവിടം എന്നന്നേക്കുമായി ഉപേക്ഷിക്കാനും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാനും കാരണമായത്. പാകിസ്താനില്‍ തീവ്രവാദം വ്യാപിക്കുന്നത് കണ്ട് മുസ്ളീം സുഹൃത്തുക്കള്‍ പോലും ഇന്ത്യയിലേക്ക് പോകാന്‍ തങ്ങളെ നിര്‍ബ്ബന്ധിച്ചു. പാകിസ്താനില്‍ ഓട്ടോ പാര്‍ട്സ് ബിസിനസ് നടത്തിയിരുന്ന മേഘാനി ഇവിടെയൊരു വീട് നവീകരണ സ്ഥാപനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. മക്കള്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുകയാണ്.
ഇവിടുത്തെ സാധാരണക്കാരുടെ ജീവിതം കണ്ടാണ് കിഷന്‍ലാല്‍ അന്ദാനി ഇന്ത്യന്‍പൗരത്വത്തിന് അപേക്ഷിച്ചത്. ഭാര്യയ്ക്കും നാലു ആണ്മക്കള്ക്കുമൊപ്പം 2005 ലായിരുന്നു ഇന്ത്യയില്‍ കുടിയേറിയത്. ആണ്മക്കള് നാളെ ഇന്ത്യയിലെത്തും. മരുമക്കള്‍ക്ക് കൂടി ഇന്ത്യന്‍ പൗരത്വത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കാന്‍ ഇരിക്കുകയാണ്. പാകിസ്താനിലെ സിന്ധ പ്രവിശ്യയില്‍ ജനറല്‍ സ്റ്റോര്‍ ഉടമസ്ഥനായിരുന്ന അന്ദാനി ഇന്ത്യയില്‍ മക്കളുമായി ചേര്‍ന്ന് പണിയായുധം വില്‍പ്പന നടത്തുന്ന കട തുടങ്ങാനുള്ള നീക്കത്തിലാണ്.
വിട്ടുകളഞ്ഞ കൂട്ടുകാരെയും നാട്ടുകാരേയും കുറിച്ച് എപ്പോഴും ചിന്തിക്കുമെന്ന് കണ്ണീരോടെ ഇയാള്‍ പറയുന്നു. എന്നിരുന്നാലും ഭീകരതയും മറ്റും മൂലം തങ്ങള്‍ക്ക് അവിടെ ജീവിക്കാന്‍ പോലും പ്രയാസമായിരുന്നു. വ്യാപാരത്തിന് രാവിലെ പോകുമ്പോള്‍ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തുമെന്ന് ഒരുറപ്പുമില്ല. പ്രദേശത്തെ ക്ഷേത്രമോ മോസ്ക്കുമായോ ബന്ധപ്പെട്ട് കലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍ തനിക്കൊപ്പം നില്‍ക്കുന്നത് അവിടുത്തെ മുസ്ളീം സുഹൃത്തുക്കള്‍ തനിക്കൊപ്പം നില്ക്കും. ജീവന് പോലും ഭീഷണി ഉയരുന്ന ജീവിതത്തിലെ ഏറ്റവും ദുരിതമായ സമയത്തെല്ലാം സംരക്ഷിച്ചത് അവരായിരുന്നെന്ന് അന്ദാനി പറയുന്നു.
അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ കളക്ട്രേറ്റിന് അധികാരം നല്‍കിയതില്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി പറയുന്നതായി വിശാന്ദാസ് മാന്കനി എന്ന 50 കാരനും പറയുന്നു. 2001 ല്‍ നാലു കുട്ടികളുമായി വിസിറ്റിംഗ് വിസയിലാണ് ഈ 50 കാരന് ഇന്ത്യയില്‍ എത്തിയത്. തനിക്കും ഭാര്യയ്ക്കും പൗരത്വം കിട്ടിയത് 2016 ല്‍ ആയിരുന്നു. ഇപ്പോള്‍ തന്റെ കുട്ടികള്‍ക്കും കിട്ടി. ഇന്ത്യയിലെ വികസനം പാകിസ്താനില്‍ ഇല്ലെന്നും പറഞ്ഞു. മെഡിക്കല്‍ പ്രാക്ടീസ് നടത്തിയിരുന്ന മാന്കനിയും കുട്ടികളും ജീവിക്കാന്‍ വേണ്ടി ഇപ്പോള്‍ മൊബൈല്‍ കട നടത്തുകയാണ്. 1955 ലെ പൗരത്വനിയമം അനുസരിച്ച് ഇന്ത്യന്‍ പൗരത്വത്തിനായി എത്തുന്ന അപേക്ഷ പരിശോധന നടത്തേണ്ട ചുമതല ജില്ലാ മജിസ്ട്രേറ്റിനാണ്.
ഇപ്പോള്‍ അഹമ്മദാബാദ് ജില്ലാ കളക്ടര്‍ ആവന്തിക സിംഗ് 216 അപേക്ഷകള്‍ കൂടി പരിശോധിക്കുകയാണ്. ഇതിലും ഉടന്‍ തന്നെ തീരുമാനം എടുക്കും. പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെല്ലാം പൗരത്വത്തിന് അപേക്ഷിച്ചിട്ടുണ്ട്.
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ






