
ഹൈദരാബാദ്: ദളിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെങ്കിലും ഇന്ത്യയിലെ ദളിതരുടെ കാര്യത്തില്‍ ഒന്നിനും ഒരു മാറ്റവുമില്ല. രാജ്യത്തിന്റെ പതിനാലാമത് പ്രസിഡന്റായി രാംനാഥ് കോവിന്ദ് സ്ഥാനമേറ്റപ്പോള്‍ മൂന്ന് മാസമായി ആന്ധ്രാ പ്രദേശിലെ പടിഞ്ഞാറന്‍ ഗോദാവരിയില്‍ 300 ദളിത് കുടുംബങ്ങള്‍ കടുത്ത വിവേചനം നേരിടുന്നു. ഇന്നു മുതല്‍ നിരാഹാര സമരവും തുടങ്ങി.
ഗോദാവരി ഗാരഗാപ്പാരു ഗ്രാമത്തിലാണ് ഇന്ന് മുതല്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ വരുന്ന മാലാ സമുദായത്തില്‍ നിന്നുള്ള കുടുംബങ്ങളെ സവര്‍ണ്ണര്‍ അയിത്തജാതിക്കാരായി വിവേചിക്കുന്നു എന്നാണ് ആരോപണം. ആന്ധ്രയുടെ തീരദേശ പ്രദേശത്തെ ക്ഷത്രിയ സമുദായമെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാജാ സമുദായത്തിന്റെ വിവേചനത്തിലാണ് നട്ടം തിരിയുന്നത്.
കഴിഞ്ഞ മൂന്ന് മാസമായി കടുത്ത അയിത്തം നേരിടുന്ന മാല സമുദായക്കാര്‍ ഏപ്രില്‍ 24 ന് ഇവിടെ ഒരു അംബേദ്ക്കര്‍ പ്രതിമ സ്ഥാപിച്ചത് മുതലാണ് പ്രശ്നം തുടങ്ങിയത്. രാജു സമുദായക്കാര്‍ ഇതിനെ എതിര്‍ത്ത് രംഗത്ത് വരികയും മണിക്കൂറുകള്‍ക്കകം തന്നെ അജ്ഞാതര്‍ അംബേദ്ക്കറുടെ പ്രതിമ എടുത്തുമാറ്റുകയും ചെയ്തു.
അന്നുമുതല്‍ തങ്ങള്‍ ചെയ്തു വന്നിരുന്ന സവര്‍ണ്ണരുടെ കൃഷിപ്പണി നിര്‍ത്തി വെച്ച ദളിത് സമൂഹം പണിമുടക്ക് സമരം ആരംഭിച്ചു. ഇതേ തുടര്‍ന്ന് വെസ്റ്റ് ഗോദാവരി ജില്ലാ ഭരണകൂടം രാജു സമുദായത്തിനെതിരേ കേസെടുത്തു. എന്നാല്‍ ഇവര്‍ പിന്നീട് ജാമ്യം നേടി. ഒരു മാസം മുമ്പാണ് ദേശീയ പട്ടികജാതി കമ്മീഷന് അംഗമായ കെ രാമുലു ജില്ലാ ഭരണകൂടത്തോട് ഇക്കാര്യം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ദിവസങ്ങള്‍ക്ക് പിന്നാലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് മനതാവ് വൈഎസ് ജഗ്മോഹന് റെഡ്ഡി ഗ്രാമം സന്ദര്‍ശിക്കുകയും കുറ്റവാളികള്‍ക്കെതിരേ കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ പ്രയത്നിക്കുമെന്നും പറഞ്ഞു.
തിങ്കളാഴ്ച മന്ത്രിമാരും ഗ്രാമം സന്ദര്‍ശിച്ചു. നഷ്ടപരിഹാരമായി രണ്ടേക്കര്‍ ഭൂമിയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണമെന്നാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്ന ദളിത് കുടുംബങ്ങളുടെ ആവശ്യം. ദളിത് കോളനികള്‍ വരുന്ന തങ്ങളുടെ ഗ്രാമത്തെ പ്രത്യേക പഞ്ചായത്തായി വേര്‍തിരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അംബേദ്ക്കര്‍ പ്രതിപ പഴയത് പോലെ വീണ്ടും വെയ്ക്കാമെന്ന് മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്.






