
മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ എന്ന നടനേയും ഇപ്പോള്‍ പുതു തലമുറയില്‍ പകരക്കാരില്ലാത്ത ഫഹദിനെയും സമ്മാനിച്ച സംവിധായകനാണ് ഫാസില്‍. ഫഹദിന്റെ സിനിമാ അരങ്ങേറ്റവും മോഹന്‍ലാലും തമ്മിലുള്ള യാദൃശ്ചികതയെക്കുറിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞു. കാലം ചെയ്യുന്ന ചില അത്ഭുതങ്ങളെന്നാണ് അതിനെ ഫാസില്‍ വിശേഷിപ്പിക്കുന്നത്.
മോഹന്‍ലാല്‍ പറഞ്ഞ ഒരു അഭിപ്രായമാണ് ഫഹദിനെ സിനിമയിലിറക്കാന് ഫാസിലിന് ധൈര്യം നല്‍കിയത്. മുപ്പതാണ്ട് പിന്നിലേയ്ക്ക് തന്നെ കൊണ്ടു പോയ അനുഭവം ഫാസില്‍ തന്നെ പറയുന്നു. എനിക്ക് പുതിയൊരു നടനെ വെച്ച് സിനിമയെടുക്കണം എന്നുണ്ടായിരുന്നു. ഫഹദ് അന്ന് എസ്ഡി കോളേജില്‍ ബികോമിന് പഠിക്കുകയാണ്. അവന് കോളേജ് വിട്ട് വരുമ്പോള്‍ ഒരു സുഹൃത്ത് വീട്ടിലുണ്ട്. അയാള്‍ ചോദിച്ചു നിങ്ങള്‍ എന്തിനാണ് ഒരു നായകനെ പുറത്ത് അന്വേഷിക്കുന്നത്. വീട്ടില്‍ തന്നെയുണ്ടല്ലോ. അങ്ങനെ ഞാന്‍ ഫഹദിനെ വെറുതെയൊന്ന് ഇന്റര്‍വ്യൂ ചെയ്യാമെന്ന് വിചാരിച്ചു. കുറേ ചോദ്യങ്ങള്‍ തയ്യാറാക്കി.
അസിസ്റ്റന്റിനെ കൊണ്ട് ചോദ്യങ്ങള്‍ ചോദിപ്പിച്ചു. ഫഹദ് ഉത്തരം പറയുന്നു. ഞാനത് ഷൂട്ട് ചെയ്യുന്നുണ്ട്. ആ ഉത്തരങ്ങളില്‍ നിന്ന് പല ഭാവങ്ങളും വരുന്നുണ്ട്. അപ്പോള്‍ തോന്നി അവനിലൊരു ആക്ടറുണ്ടെന്ന്. ആ സമയത്ത് എപ്പഴോ മോഹന്‍ലാല്‍ അവിടെ വന്നു. മോനെ വെച്ച് ഒരു പടം പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. പത്തു മിനിറ്റുള്ള സിഡി ലാലിനെ കാണിച്ചു. കണ്ടിട്ട് ലാല്‍ പറഞ്ഞു, കൊള്ളാം. ലാല്‍ പോയി കഴിഞ്ഞ് പ്രിയന് ചെന്നൈയില്‍ നിന്ന് വിളിച്ചു.
പാച്ചി മോനേ വെച്ച് പടം ചെയ്യാന്‍ പോകുന്നോ? ലാല്‍ ഇപ്പോള്‍ വിളിച്ചിരുന്നു. 'പയ്യന് ഒരു ചളിപ്പുമില്ലാതെ ചെയ്യുന്നു' എന്നാണ് ലാല്‍ പറഞ്ഞത്. ആ വാക്കുകള്‍ എന്റെ മനസ്സില്‍ ഉടക്കി. കാരണം ഞാന്‍ ലാലിന് ആദ്യമായി കൊടുത്ത കോംപ്ലിമെന്റും അതായിരുന്നു, 'താന്‍ ഒരും ചളിപ്പുമില്ലാതെ ചെയ്യുന്നു'. അങ്ങനെയാണ് ഫഹദ് സിനിമയിലേയ്ക്ക് എത്തിയതെന്ന് ഫാസില്‍ പറയുന്നു.






