
തിരുവനന്തപുരം: നികുതി പരിഷ്കരണത്തിന്റെ ഭാഗമായി ജി.എസ്.ടി. നടപ്പാക്കുകയും അതിലൂടെ അതിര്‍ത്തി ചെക്പോസ്റ്റുകള്‍ നോക്കുകുത്തികളാകുകയും ചെയ്തതോടെ ഓണക്കാലത്ത് വന്‍ നികുതിവെട്ടിപ്പിനൊപ്പം സ്പിരിറ്റ് കടത്തും വ്യാപകം. ഓണ്‍ലൈന്‍ വഴിയുള്ള നികുതി നിര്‍ണയം നല്കല് സംവിധാനമായതുകൊണ്ടുതന്നെ ജി.എസ്.ടിയില്‍ ചെക്പോസ്റ്റുകള്ക്കു പ്രസക്തിയില്ല.
അതേസമയം, ഇതുമായി ബന്ധപ്പെട്ട സോഫ്റ്റ്വേറുകള് തയാറാകാത്തതുകൊണ്ടുതന്നെ ഈ അവസരം ഉപയോഗിച്ച് വ്യാപകമായ നികുതിവെട്ടിപ്പ് നടക്കുന്നു. അതിനുപുറമെ ചെക്പോസ്റ്റുകളില്‍ ചരക്കു വാഹനം കയറേണ്ടതില്ലെന്ന വ്യവസ്ഥകൂടി വന്നതോടെ വന്‍തോതില്‍ സ്പിരിറ്റ് കേരളത്തിലേക്കു കടന്നിട്ടുണ്ടാകുമെന്നാണ് ജി.എസ്.ടി. വകുപ്പുതന്നെ പറയുന്നത്. ഈ ഓണക്കാലത്തുമാത്രം 5000-6000 കോടി രൂപയുടെ സ്പിരിറ്റ് കടന്നുപോയിട്ടുണ്ടാകുമെന്നാണ് ഏകദേശ കണക്ക്.
അതിര്‍ത്തികളില്‍ വാണിജ്യനികുതിവകുപ്പിന്റേതിനു പുറമെ എക്െസെസ് വകുപ്പിന്റെ ചെക്പോസ്റ്റുമുണ്ട്. ജി.എസ്.ടിക്കു മുമ്പ് അതിര്‍ത്തിവഴി വരുന്ന വാഹനങ്ങള്‍ ഈ ചെക്പോസ്റ്റില്‍ പരിശോധന കഴിഞ്ഞുമാത്രമേ പോകുമായിരുന്നുള്ളു. അപ്പോഴാണ് പല വന്‍ സ്പിരിറ്റ് വേട്ടയും നടന്നിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളിലെ കണക്കനുസരിച്ച് നോക്കിയാല്‍തന്നെ ഏകദേശം 5000-6000 കോടി രൂപയുടെ സ്പിരിറ്റ് ഇതിനകം കടത്തിയിരിക്കുമെന്നാണ് സൂചന. നേരത്തെ മലബാര്‍ സിമെന്റ്സിന്റെ ചാക്കില്‍ സ്പിരിറ്റ് നിറച്ചുകൊണ്ടുവന്നത് വലിയ വാര്‍ത്തയായിരുന്നു.
സംസ്ഥാനത്തു വ്യാപകമായി കള്ളുഷാപ്പുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അവയ്ക്കു വേണ്ട ശുദ്ധമായ കള്ള് ലഭിക്കാന്‍ സാദ്ധ്യതയില്ല. ഈ സ്ഥിതി മുതലെടുത്താണ് സ്പിരിറ്റ് കടത്ത് വ്യാപകമായിരിക്കുന്നത്. തെങ്ങില്‍നിന്നുള്ള കള്ളിനേക്കാള്‍ കുറഞ്ഞവിലയ്ക്ക് സ്പിരിറ്റ് കലക്ക് കള്ളുണ്ടാക്കാമെന്നതും ഈ വഴി സ്വീകരിക്കാന്‍ പ്രോത്സാഹനമാണ്.
മുന്‍കാലങ്ങളില്‍ കര്ണാടകത്തില്നിന്നായിരുന്നെങ്കില് ഇപ്പോള്‍ മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നാണ് സ്പിരിറ്റ് മുഖ്യമായും വരുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇവ വ്യാപകമായി പോകുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഓണസീസണ് ആരംഭിച്ചെങ്കിലും ജി.എസ്.ടി. നടപ്പാക്കിയതിനുശേഷം ആകെ ചെക്പോസ്റ്റുകളില്‍ പിടികൂടാന്‍ കഴിഞ്ഞത് 3,204 ലിറ്റര്‍ സ്പിരിറ്റും 13,612 ലിറ്റര്‍ വ്യാജമദ്യവും മറ്റുമാണ്. ചെക് പോസ്റ്റുകള്‍ വഴിയുള്ള കടത്തു നിയന്ത്രിക്കാന്‍ വേണ്ട രീതിയില്‍ സാധിക്കുന്നില്ലെന്നാണ് എക്െസെസ് വകുപ്പിന്റെതന്നെ വിശദീകരണം. ജി.എസ്.ടിക്കു മുമ്പു സംസ്ഥാനത്തേക്കു കടക്കുന്ന എല്ലാ ചരക്കുവാഹനങ്ങളും ചെക്പോസ്റ്റുകളില്‍ നിര്‍ത്തി പരിശോധനയ്ക്കു വിധേയമാകണമെന്നത് നിയമപരമായിരുന്നു. ജി.എസ്.ടി. വന്നതോടെ അത് അവസാനിപ്പിച്ചു.
സംശയം തോന്നുന്ന വണ്ടികള്‍ പരിശോധിക്കാന്‍ സ്വ്കാഡ് രൂപീകരിക്കുമെന്നാണ് വകുപ്പ് പറയുന്നത്. സംസ്ഥാനത്തിന്റെ വരുമാനത്തിലും വലിയ നഷ്ടമുണ്ടാകുന്നതായി ജി.എസ്.ടി. വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇലക്ട്രോണിക് ഇന്വോയിസോടുകൂടി ചരക്കുകള്‍ എത്തിക്കണമെന്നാണ് ജി.എസ്.ടി. നിയമം അനുശാസിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ ശരിയായ ബില്ലുകളല്ല തയാറാക്കുന്നതെന്ന് വകുപ്പ് കേന്ദ്രങ്ങള്‍ പറയുന്നു. ഓണസമയത്തുമാത്രം നികുതിവെട്ടിപ്പിലൂടെ 100 കോടിയുടെ വരെ നികുതി വെട്ടിപ്പ് നടന്നിരിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഈ സമയത്ത് ഇവിടെ വിപണനം നടത്തിയ ഉല്‍പ്പന്നങ്ങള്‍ക്കുപോലും നികുതി ലഭിക്കുന്നില്ലെന്നും വകുപ്പ് പറയുന്നു.
ആദ്യ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞപ്പോള്‍ തന്നെ പ്രതീക്ഷിച്ച നേട്ടം ഉണ്ടായിട്ടില്ല. സാധനങ്ങള്‍ വ്യാപാരികള്‍ വിറ്റാലും വിറ്റില്ലെന്ന കണക്ക് കാണിച്ച് സര്‍ക്കാരിനെ വഞ്ചിക്കുകയാണ്. രണ്ടുതരം ബില്ലുകളും സംവിധാനങ്ങളും ഒരുക്കി സര്‍ക്കാരിനെക്കാള്‍ ഒരുപടി മുന്നില്‍നിന്ന് വ്യാപാരികള്‍ വെട്ടിപ്പ് നടത്തുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.






