
വയനാട്: സർക്കാർ ടൗൺഷിപ്പിലെ ബാക്കിയുള്ള എല്ലാ വീടുകളുടെയും നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. വയനാട് കളക്ടറേറ്റിൽ ചേർന്ന ടൗൺഷിപ്പ് അവലോകന യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
ആദ്യഘട്ടമായി 157 വീടുകൾ സെപ്റ്റംബർ 30നകം പൂർത്തിയാക്കും. ശേഷിക്കുന്ന 62 വീടുകളുടെ നിർമാണം ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി. വീടുകൾക്കു പുറമെ ടൗൺഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണം ഉടൻ ആരംഭിക്കും.
ടൗൺഷിപ്പിൽ താമസം ആരംഭിച്ചവർക്കുള്ള മാസവാടക ഒഴിവാക്കും. എന്നാൽ ദിനബത്തയും ഭക്ഷണ കൂപ്പണും തുടരുമെന്നും മന്ത്രി അറിയിച്ചു.
ടൗൺഷിപ്പിലെ അധിക വെള്ളവും ചെളിയും മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.എസ്.ഡി.എം.എയെ ചുമതലപ്പെടുത്തിയതായും ദുരന്തബാധിത പ്രദേശങ്ങളിലെ കാർഷിക ഭൂമി ക്രമീകരിച്ച് നൽകാനുള്ള സർക്കാർ തീരുമാനം നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.






