
കൊച്ചി: യുബര്‍ ടാക്സി ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതികളായ യുവതികളെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി വിട്ടയച്ചതിന് പിന്നില്‍ ഭരണകക്ഷി നേതാവ്. യുബര്‍ ഡ്രൈവറെ മര്‍ദ്ദിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ ബേബി (30), പുറത്തേല്‍ വീട്ടില്‍ €ാര ഷിബിന്‍ കുമാര്‍ (27), പത്തനംതിട്ട ആയപുരയ്ക്കല്‍ വീട്ടില്‍ ഷീജ എം. അഫ്സല് (30) എന്നിവരെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചു. ഡ്രൈവറുടെ തലയ്ക്ക് കല്ലിനിടിച്ച യുവതികള്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തേണ്ടതാണ്. എന്നാല്‍ യുവതികളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
ഇതോടെ പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ യൂണിയന് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതോടെ ഡി.ജി.പി ലോക്നാഥ് ബെഹ്റ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. കേസില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ എയ്ഞ്ചലിന് ഭരണകക്ഷിയിലെ ചില പ്രമുഖരുമായി ബന്ധമുണ്ട്. ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് തുണയായതും ഈ ബന്ധങ്ങള്‍ തന്നെയാണ്.
യുവതികളുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ കുമ്പളം സ്വദേശി താനത്ത് വീട്ടില്‍ ടി.ഐ ഷെഫീക്കിനെ (32) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസിലെ മുഖ്യപ്രതിയായ ഏയ്ഞ്ചല്‍ തന്റെ സുഹൃത്തായ ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. പഴയ സ്വര്‍ണം മാറ്റി വാങ്ങാനെന്ന പേരില്‍ ജ്വല്ലറി ഉടമയെ വിളിച്ചു വരുത്തി പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഇയാള്‍ അന്ന് ഫ്ളാറ്റില്‍ നിന്ന് രക്ഷപെട്ടോടുകയായിരുന്നു.
പിറ്റേന്ന് എയ്ഞ്ചലും സംഘവും ഇയാളുടെ കടയില്‍ എത്തിയും ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് ഇയാള്‍ കേസ് കൊടുത്തു. എന്നാല്‍ പീഡനക്കേസില്‍ കുടുക്കുമെന്ന ഭീഷണി ഭയന്ന് പിന്നീട് കേസില്‍ നിന്ന് പിന്മാറി. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ കൂടി സഹായത്തോടെയാണ് ഏയ്ഞ്ചലും സംഘവും ജ്വല്ലറി ഉടമയെ കുടുക്കാന്‍ ശ്രമിച്ചത്. ഒരു സമ്പന്ന കുടുംബാംഗമായ യുവാവിനെ പ്രണയം നടിച്ചും പണം തട്ടാന്‍ ഏയ്ഞ്ചല്‍ ശ്രമിച്ചിട്ടുണ്ട്.






