
ന്യൂഡല്‍ഹി: അപ്പനും മകളും പോലെയുള്ള തങ്ങളെപ്പറ്റി കാമുകീകാമുകന്മാര് എന്ന രീതിയില്‍ അപവാദ കഥകള്‍ പ്രചരിപ്പിക്കരുതെന്ന് ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീമിന്റെ വളര്‍ത്തുമകളും വിവാദനായികയുമായ ഹണിപ്രീത് ഇന്സാന്. ഒരു മാസം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച ഇന്ന് കോടതിക്ക് മുമ്പാകെ കീഴടങ്ങാനും താരത്തിന് പദ്ധതിയുണ്ട്. തങ്ങള്‍ക്കെതിരേ പ്രചരിക്കുന്ന കഥകളെല്ലാം അസത്യമാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 36 ദിവസമായി ഒളിവില്‍ പോയ ഇവര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുന്നതിനിടയില്‍ ഒരു ദേശീയമാധ്യമത്തിനണ് അഭിമുഖം നല്‍കിയത്.
പവിത്രമായ അച്ഛന് മകള്‍ ബന്ധത്തെ എങ്ങിനെ ഈ രീതിയില്‍ തെറ്റായി കാണാനാകുമെന്ന് ഹണിപ്രീത് ചോദിച്ചു. പിതാവും മകളും തമ്മിലുള്ള ബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉള്ളത്. പ്രചരിക്കുന്നത് തെറ്റായ കഥകളാണ്. എങ്ങിനെയാണ് ഒരു മകളുടെ മേല്‍ പിതാവിന് കൈവെയ്ക്കാന്‍ കഴിയുന്നത്. ഒരു മകള്‍ക്ക് പിതാവിനെ സ്നേഹിക്കാന്‍ പറ്റില്ലേയെന്നും ചോദിച്ചു. സത്യം വേറൊരു വഴിക്കായിരിക്കെ ലോകം തങ്ങളെ വേറൊരു രീതിയില്‍ വീക്ഷിക്കുന്നത് ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. എന്തിനാണ് മാധ്യമങ്ങള്‍ തന്നെ ഇങ്ങിനെ വലുതാക്കി കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇന്ത്യയെ അങ്ങേയറ്റം സ്നേഹിക്കുന്ന ദേശസ്നേഹികളായ തങ്ങളോട് ഈ രീതിയില്‍ എങ്ങിനെ പെരുമാറാന്‍ കഴിയുമെന്നും താരം ചോദിച്ചു.
തന്റെ മുന്‍ഭര്‍ത്താവ് വിശ്വാസ് ഗുപ്ത തനിക്കാരുമല്ലെന്നും അവരെക്കുറിച്ച് സംസാരിക്കാന്‍ താന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും ഈ സമൂഹത്തില്‍ അയാള്‍ പ്രധാനമാണോയെന്നും ചോദിച്ചു. ഒരു നടിയാകാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു എന്നും താല്‍പ്പര്യം. എന്നാല്‍ പറ്റിയ നടിയെ കിട്ടാതെ വന്നപ്പോള്‍ അഭിനയിച്ചെന്ന് മാത്രമേയുള്ളൂ. തന്റെ പിതാവ് നിരപരാധിയാണ് . ഒരാള്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ആരെങ്കിലും കുറ്റക്കാരനാകുമോ? ദേരയില്‍ ഇതുവരെ ഒരു പെണ്‍കുട്ടിയും മാനഭംഗത്തിന് ഇരയായിട്ടില്ല. ദേരയിലെ മറ്റ് സ്ത്രീകളുടെ അഭിപ്രായം ചോദിക്കപ്പെട്ടില്ലെന്നും അവര്‍ ആരോപിച്ചു.
രാം റഹീമിന് തടവ് ശിക്ഷ കിട്ടിയതിന് പിന്നാലെ ഹണിപ്രീത് നേപ്പാളിലേക്ക് കടന്നതായിട്ടായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ താന്‍ നേപ്പാളിന് പോയില്ലെന്നും ഇന്ത്യയില്‍ തന്നെയുണ്ടായിരുന്നതായും പറഞ്ഞു. ഹണിപ്രീത് എന്ന പ്രിയങ്കാ തനേജയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് ഇവര്‍ കീഴടങ്ങാന്‍ ഒരുങ്ങുന്നത്. രണ്ടു ബലാത്സംഗക്കേസില്‍ ഗുര്‍മീതിനെ തടവുശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ നടന്ന അക്രമസംഭവങ്ങളുടെ പേരില്‍ ഹണീപ്രീതിനും മറ്റ് ദേരാ അംഗങ്ങള്‍ക്കും എതിരേ അക്രമം പ്രചരിപ്പിച്ചതിന് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് അവര്‍ ഒളിവില്‍ പോയിരുന്നു. ഹരിയാനാപോലീസ് ഇവര്‍ക്കും മറ്റ് 42 പേര്‍ക്കുമെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.






