
പഞ്ചകുല: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസ് റജിസ്റ്റര്‍ ചെയ്ത കലാപക്കേസില്‍ ഗൂര്‍മീതിന്റെ മാനസപുത്രി ഹണിപ്രീത് ഇന്‍സാനെയും പിഎ യും ഡ്രൈവറുമായ രാകേഷ്കുമാര്‍ അറോറയെയും പോലീസ് ചോദ്യം ചെയ്തു. അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം ശാരീരിക അസ്വസ്ഥത തോന്നിയ സാഹചര്യത്തില്‍ ഹണിപ്രീതിനെ ഡോക്ടര്‍മാരുടെ സംഘമെത്തി പരിശോധന നടത്തി.
പഞ്ചകുലയുടെ സെക്ടര്‍ 23 പോലീസ് സ്റ്റേഷനിലാണ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഹണിപ്രീതിനെ ചോദ്യം ചെയ്തത്. ഇതിനിടയിലായിരുന്നു ശാരീരിക അസ്വാസ്ഥ്യം തോന്നിയത്. പരിശോധനയ്ക്ക് ശേഷം ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തേ ശനിയാഴ്ച ഗുര്‍മീതിന്റെ ഡ്രൈവറും പിഎ യുമായ രാകേഷിനൊ കോടതിയില്‍ ഹാജരാക്കിയ പോലീസ് 10 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ദേരാ തലവന്‍ അറസ്റ്റിലായതിന് പിന്നാലെ നടന്ന കലാപം പദ്ധതിയിട്ടത് ഹണിപ്രീതാണെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയതായിട്ടാണ് വിവരം.
ഗുര്‍മീതിനെ കുറ്റവാളിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ക്രമസമാധാനനില തകരാറിലാക്കാന്‍ ഹണിപ്രീത് 1.25 കോടി ചെലവഴിച്ചെന്നാണ് കേസ്. കോടതി വിധിക്ക് തൊട്ടു മുമ്പായി ദേരാ വിശ്വാസികളെ പഞ്ചകുലയിലേക്ക് ഹണിപ്രീത് വിളിച്ചു വരുത്തിയതായി ചില വൃത്തങ്ങള്‍ പറയുന്നുണ്ട്. പക്ഷേ അത് പ്രശ്നം ഉണ്ടാക്കാന്‍ വേണ്ടി ആയിരുന്നില്ലെന്നും കോടതിവിധി അനുകൂലമായാല്‍ നടത്തേണ്ട വിജയാഹ്ളാദത്തെക്കുറിച്ച് പറയാന്‍ വേണ്ടിയായിരുന്നെന്നുമാണ് വിവരം. രാകേഷിന്റെയും സുഖ്ദീപ് കൗറിന്റെയും മൊബൈലുകള്‍ ഹണിപ്രീതായിരുന്നു ഉപയോഗിച്ചിരുന്നത് എന്ന ആരോപണത്തിലും അന്വേഷണം നടത്തും.






