
കരിയറിലെ ഏറ്റവും വലിയ പ്രോജക്ട് എന്ന വിശേഷണത്തോടെയാണ് മമ്മൂട്ടി കഴിഞ്ഞ ദിവസം 'മാമാങ്കം' അനൗണ്‍സ് ചെയ്തത്. ചരിത്ര സിനിമകള്‍ പുതുമയല്ലാത്ത മലയാള സിനിമയില്‍ 12 വര്‍ഷത്തെ ഗവേഷണത്തിനും പഠനത്തിനുമൊടുവിലാണ് നവാഗതനായ സജീവ് പിള്ള മാമാങ്കവുമായി എത്തുന്നത്. കര്‍ണ്ണന്റെ നിര്‍മ്മാണം ഏറ്റിരുന്ന വേണു കുന്നപ്പള്ളിയാണ് നിര്‍മ്മാതാവ്. എന്നാല്‍ കര്‍ണ്ണന്റെ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറിയത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സംഭവത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് വേണു കുന്നപ്പള്ളി.
കര്ണ്ണന് അനൗണ്‍സ് ചെയ്തത് ബിഗ് ബജറ്റ് ചിത്രമായാണ്. സ്വപ്ന പദ്ധതിയായിരുന്നു അത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതില്‍ നിന്ന് പിന്മാറേണ്ടി വന്നു. അതിന് രണ്ടു കാരണങ്ങളുണ്ട്. കര്ണന് സിനിമയെ മറ്റൊരു രീതിയിലാണ് സമീപിച്ചത്. 300 കോടിയെന്നൊക്കെ പല മാധ്യമങ്ങളിലും വാര്‍ത്ത വന്നു. അതൊക്കെ തെറ്റാണ്. 60-70 കോടിയായിരുന്നു ബഡ്ജറ്റ്. മറ്റു ഫിഗറുകള് എങ്ങനെ വന്നുവെന്ന് അറിയില്ല. കര്ണന് ലോഞ്ച് ചെയ്ത സമയത്ത് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് പല പ്രശ്നങ്ങളും വന്നു. ഇനിയും അതുമായി മുന്നോട്ട് പോയാല്‍ കൂടുതല്‍ പൈസ വേണമെന്ന് മനസ്സിലായി അങ്ങനെയാണ് പിന്മാറിയത്. ഇങ്ങനെയൊരു അനുഭവം ഉണ്ടായതുകൊണ്ട് മാമാങ്കം എളുപ്പമായി.
കഴിഞ്ഞ ആറേഴു മാസമായി ഈ സിനിമയുടെ പണിപ്പുരയിലാണ്. ടെക്നീക്യന്മാര് കരാര്‍ ഒപ്പിട്ടു. അഡ്വാന്‍സ് നല്കി. കര്‍ണനു ശേഷവും വലിയ ബജറ്റുള്ള പല പ്രോജക്ടുകളും തേടി വന്നു. മാമാങ്കം 2016 അവസാനമാണ് കഥ കേള്‍ക്കുന്നത്. പിന്നീട് സംവിധായകന് നേരിട്ടെത്തി കഥ പറഞ്ഞു. അങ്ങനെ പ്രോജക്ട് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ബാഹുബലിയാണ് ഇതുപോലെയുള്ള വലിയ പ്രോജക്ടുകള്‍ ചെയ്യാന്‍ പ്രചോദനമായത്.
12 വര്‍ഷമായി സജീവ് ഇതിനു പിന്നാലെയാണ്. മാമാങ്കം നടന്ന സ്ഥലത്തു പോയി താമസിക്കുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തു. 2010ല്‍ തിരക്കഥ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മമ്മൂട്ടിയുടെ മുഖം തന്നെയാണ് കഥ കേള്‍ക്കുമ്പോള്‍ മുതല്‍ മനസ്സില്‍. മമ്മൂട്ടി സമ്മതിച്ചില്ലെങ്കില്‍ എങ്ങനെ മുന്നോട്ട് പോകുമെന്നും ചിന്തിച്ചിരുന്നു. ഷൂട്ട് ചെയ്യുന്നത് മലയാളത്തിലാണെങ്കിലും മറ്റു ഭാഷകളിലും ഒരുക്കും. അന്യഭാഷാ താരങ്ങളും ഉണ്ടാകും.
'മാമാങ്കം' എന്ന ടൈറ്റിലായിരുന്നു മറ്റൊരു ആശങ്ക. ഈ പേര് തന്നെ കിട്ടുമോയെന്ന് നോക്കാന്‍ മമ്മൂക്ക പറഞ്ഞിരുന്നു. അങ്ങനെ നവോദയായില്‍ എത്തി. ഒരുരൂപ പോലും വാങ്ങിക്കാതെ അവര്‍ സമ്മതിച്ചു. പഴയ സിനിമയുടെ അതേ മികവ് പുലര്‍ത്തണമെന്നു മാത്രമാണ് ആവശ്യപ്പെട്ടത്. നവോദയയോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും വേണു കുന്നപ്പള്ളി പറഞ്ഞു.






