ഗാന്ധിനഗര്‍: ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഗുജറാത്ത് പര്യടനത്തിലാണ് ബി.ജെ.പിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. നോട്ട് നിരോധനവും ജി.എസ്.ടിയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് രൂക്ഷമായ ആക്രമണമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. ജി.എസ്.ടി എന്നാല്‍ ഗബ്ബര്‍ സിംഗ് ടാക്സ് ആണെന്ന് രാഹുല്‍ പരിഹസിച്ചു.
എന്‍.ഡി.എ അധികാരത്തില്‍ വന്നതോടെ അമിത് ഷായുടെ മകന്റെ സ്വത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് ആത്മവിശ്വാസം പകര്‍ന്ന് ഒ.ബി.സി നേതാവ് അല്‍പേഷ് ഠാക്കൂറും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിങ്കളാഴ്ച ഗാന്ധിനഗറില്‍ നടന്ന പൊതുപരിപാടിയില്‍ വച്ചാണ് അല്‍പേഷും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുജറാത്തിന്റെ വിലമതിക്കാനാകാത്ത ശബ്ദങ്ങളെ വിലയ്ക്കെടുക്കാന്‍ ബി.ജെ.പി ശ്രമിച്ചു. എന്നാല്‍ ഇതില്‍ ബി.ജെ.പി വിജയിക്കാന്‍ പോകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ നവംബര്‍ എട്ടിന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചു. നോട്ട് നിരോധന പ്രഖ്യാപനം രാജ്യത്തിനെതിരായ ആക്രമണമായിരുന്നു. പ്രഖ്യാപനത്തിന്റെ ആറാം ദിവസം തന്നെ പ്രഖ്യാപനം അബദ്ധമായെന്ന് പ്രധാനമന്ത്രിക്ക് വ്യക്തമായി. ഇത് മനസിലാക്കിയതോടെയാണ് ഡിസംബര്‍ 30നകം നോട്ട് നിരോധനത്തിന്റെ പ്രതിസന്ധി അവസാനിച്ചില്ലെങ്കില്‍ തന്നെ തൂക്കിലേറ്റൂ എന്ന് പ്രധാനമന്ത്രി പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്തു. എന്നാല്‍ തന്റെ പരിഷ്കാരങ്ങള്‍ അവിടെയും നിര്‍ത്താന്‍ പ്രധാനമന്ത്രി തയ്യാറായില്ല. അതിന്റെ തുടര്‍ച്ചയാണ് ജി.എസ്.ടി. ജി.എസ്.ടി കോണ്‍ഗ്രസിന്റെ ആശയമായിരുന്നു. എന്നാല്‍ 18 ശതമാനം നികുതി മാത്രമാണ് തങ്ങള്‍ വിഭാവനം ചെയ്തിരുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇപ്പോള്‍ 28 ശതമാനമാണ് ജി.എസ്്.ടി നിരക്ക്. ഇതോടെ ജി.എസ്.ടി ഗബ്ബര്‍ സിംഗ് ടാക്സ് ആയി മാറിയെന്നും രഹുല്‍ പരിഹസിച്ചു.






