
സുകുമാരക്കുറുപ്പ് മുങ്ങല്‍ വിദഗ്ധന്‍ മാത്രമല്ല, മരിച്ചു പോയി എന്ന കഥയുണ്ടാക്കുന്നതിലും വിദഗ്ധന്‍ ആയിരിന്നത്രേ. ഗോപാലകൃഷ്ണക്കുറുപ്പെന്നാണു സുകുമാരക്കുറുപ്പിന്റെ യഥാര്‍ഥ പേര്. പ്രീഡിഗ്രി തോറ്റശേഷം മനസില്ലാമനസോടെ വ്യോമസേനയില്‍ ചേര്‍ന്നു. എങ്ങനെയെങ്കിലും അവിടെനിന്നു രക്ഷപ്പെടണമെന്ന ചിന്തയായിരുന്നു കുറുപ്പിന്. ഒടുവില്‍, അവധിക്കു നാട്ടിലെത്തിയപ്പോള്‍ കുറുപ്പ് മരിച്ചെന്നു പറഞ്ഞ് വ്യോമസേനാ അധികൃതര്‍ക്കു ടെലഗ്രാം അയച്ചു. നിജസ്ഥിതി അറിയാനെത്തിയ ചെങ്ങന്നൂര്‍ പോലീസിനെ കൈക്കൂലി കൊടുത്ത് മടക്കി. തുടര്‍ന്ന് സുകുമാരക്കുറുപ്പ് എന്ന പേരില്‍ പാസ്പോര്‍ട്ട് എടുത്ത് ഗള്‍ഫിലേക്കു കടക്കുകയായിരുന്നു.
കുറുപ്പിന്റെ ഭാര്യ സരസമ്മയ്ക്കും ഗള്‍ഫിലായിരുന്നു ജോലി.ഗള്‍ഫ് ജീവിതകാലത്ത് വണ്ടാനത്ത് വാങ്ങിയ 24 സെന്റ് സ്ഥലത്ത് ഒരു മാളിക പണിയുന്നതിനിടയില്‍ പണത്തിന് ഞെരുക്കമായതും തട്ടിപ്പ് നടത്താന്‍ പ്രേരണയായി. ചാക്കോ കൊല്ലപ്പെട്ടശേഷം അവര്‍ നാട്ടിലെത്തി. എട്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭര്‍ത്താവ് നടത്തിയ നീക്കങ്ങള്‍ അറിയാമായിരുന്നതിനാല്‍ സരസമ്മയും ആദ്യം കേസില്‍ പ്രതിയായിരുന്നു. എന്നാല്‍, പിന്നീട് ഇവരെ ഒഴിവാക്കി. തുടര്‍ന്ന് ഏറെക്കാലം ചെങ്ങന്നൂരിനടുത്ത് ചെറിയനാട്ടുതന്നെ താമസിച്ച സരസമ്മ പിന്നീടു സൗദിയിലേക്കു പോയി. വീണ്ടും നാട്ടില്‍ തിരിച്ചെത്തി നാളുകള്‍ക്കുശേഷമാണു കുവൈത്തിലേക്കു പോയത്.
ഇതിനിടെ സുകുമാരക്കുറുപ്പിനെ പിടികൂടാന്‍ മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പുതിയ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
2016 ഡിസംബര്‍ 2ലെ ഉത്തരവിലാണ് സുകുമാരക്കുറുപ്പിനെ പിടികൂടി ഹാജരാക്കാന്‍ കോടതി ക്രൈം ബ്രാഞ്ചിനോട് ഉത്തരവിട്ടത്. പ്രതിയെ പിടികിട്ടാതെ പൊലീസ് കേസ് അവസാനിപ്പിച്ച മട്ടില്‍ നില്‍ക്കുമ്പോഴാണ് പുതിയ വാറന്റ് പുറപ്പെടുവിച്ചത്.






