
ആലപ്പുഴ: കായല്‍കയ്യേറ്റവുമായി ബന്ധപ്പെട്ട് നിയമലംഘനം നടന്നിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച് അപഹാസ്യമായി പടിയിറങ്ങേണ്ടി വന്ന തോമസ് ചാണ്ടിയെ കുടുക്കിലാക്കിയ ആലപ്പുഴ ജില്ലാ കളക്ടര്‍ അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം തോമസ് ചാണ്ടി ചെയ്തത് അഞ്ചു വര്‍ഷം വരെ കഠിന തടവും അമ്പതിനായിരം മുതല്‍ രണ്ടു ലക്ഷം വരെ പിഴ കിട്ടിയേക്കാവുന്നതുമായ കുറ്റമെന്ന് റിപ്പോര്‍ട്ട്.
മന്ത്രിയുടെ കായല്‍ കയ്യേറ്റവും മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയതുള്‍പ്പെടെ വ്യക്തമായ നിയമലംഘനമാണ് സംഭവത്തില്‍ നിര്‍ണ്ണായകമായി മാറിയ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ലേക്ക് പാലസ് റിസോര്‍ട്ടിനോട് ചേര്‍ന്ന ഭാഗങ്ങള്‍ മണ്ണിട്ട് നികത്തിയതിലും പാര്‍ക്കിങ് ഗ്രൗണ്ട് തയ്യാറാക്കിയതിലും ഒന്നിലേറെ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു.
സ്ഥലം ബന്ധുവിന്റെ പേരിലാണെന്ന് ചൂണ്ടിക്കാട്ടി തോമസ്ചാണ്ടിക്ക് രക്ഷപെടാനാവില്ലെന്നും കായല്‍ കയ്യേറ്റം സ്ഥിരീകരിക്കുന്നതുമാണ്
റിപ്പോര്‍ട്ട്. ലേക്ക് പാലസ് റിസോര്‍ട്ടിനായി നിര്‍മ്മിച്ച് പാര്‍ക്കിങ് ഏരിയയും അപ്രോച്ച് റോഡും നിയമവിരുദ്ധമായാണ് നിര്‍മ്മിച്ചതെന്നും ബോയ സ്ഥാപിക്കാന്‍ ആര്‍ഡിഒ നല്കിയ അനുമതി അന്വേഷിക്കണമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. മണ്ണിട്ട് നികത്തിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നും ഭൂസംരക്ഷണ നിയമപ്രകാരവും തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരവും കയ്യേറുകയും നികത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയും ചെയ്ത ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നും കളക്ടര്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിരുന്നു.
ഇടതുമുന്നണിയെയും സിപിഎമ്മിനേയും എന്‍സിപിയെയും പ്രതിരോധത്തിലാക്കുകയും ചാണ്ടിയുടെ രാജിയിലേക്ക് നയിക്കുകയും ചെയ്ത കളക്ടര്‍ മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഇങ്ങിനെ പോകുന്നു.
കേരളത്തിലെ ഭൂപരിഷ്ക്കരണ നിയമം 1964 പ്രകാരം മിച്ചഭൂമി പട്ടയങ്ങള്‍ ഭൂരിഹിതരായ കര്‍ഷകര്‍ക്ക് നല്‍കുക വഴി ഭൂരിഹതിരായ കര്‍ഷകര്‍ക്ക് ഭൂമി നല്കുന്ന എന്ന സര്‍ക്കാരിന്റെ ലക്ഷ്യം പരാജയപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിട്ടുള്ളതായി കാണുന്നു.
പുറമ്പോക്ക് ഭൂമിയും സര്‍ക്കാര്‍ മിച്ചഭൂമി സ്ഥലങ്ങളും കമ്പനി ഗ്രാവല്‍ ഉപയോഗിച്ച നികത്തി കൈവശം വെച്ചിട്ടുള്ളതായി കാണുന്നു. കമ്പനിക്കെതിരേ ഭൂസംരക്ഷണ നിയമം, ഭൂസംരക്ഷണ ചട്ടം എന്നിവ പ്രകാരം നടപടി എടുക്കാവുന്നതാണെന്ന് കാണുന്നു. 1993 ല്‍ പട്ടയം നല്‍കിയെങ്കിലും വീടുകള്‍ നിര്‍മ്മിക്കാത്തത് വഴി ഈ സ്ഥലം തനത് രീതിയില്‍ തന്നെ തുടര്‍ന്ന് പോരുകയാണ്. ബിടിആര്‍ പ്രകാരം പുരയിടവും എന്നാല്‍ ഭൂസ്ഥിതിയില് വെള്ളക്കെട്ടും നിലവുമായി കിടക്കുന്ന ഈ ഭൂമിയുടെ ഇന്നത്തെ അവസ്ഥ കൂടി പരിഗണിക്കേണ്ടതുണ്ട്.
മാര്‍ത്താണ്ഡം കായിന് സമാനമായി മറ്റു കായല്‍ പ്രമദശങ്ങളിലും സമാന രീതിയില്‍ പട്ടയങ്ങള്‍ അനുവദിച്ചിരുന്നതും അവിടെയും ഇപ്രകാരം ഭൂമി കൈമാറ്റങ്ങള്‍ നടന്നു വരുന്നതായും പ്രാദേശീക അന്വേഷണത്തില്‍ അറിവായിട്ടുള്ളതാണ്. അതിനാല്‍ വ്യക്തമായ പാരിസ്ഥിതിക പഠനമില്ലാതെ ഈ പ്രദേശത്ത് യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കേണ്ടതില്ലാത്തതാണെന്ന് കാണുന്നു.
കൃഷിഭൂമി നല്കുന്നതിനോടൊപ്പം അതിനോട് ചേര്‍ന്ന് വീട് വെയ്ക്കുന്നതിനുള്ള സ്ഥലവും നല്കുന്നതിലൂശട കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ പട്ടയങ്ങള്‍ അനുവദിച്ചതെന്ന് കാണാം. അത് മറ്റൊരു പ്രവര്‍ത്തിക്ക് വഴിമാറ്റാവുന്നതാണോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്. വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആലപ്പുഴ ജില്ലയിലെ വിവിധ വില്ലേജുകളില്‍ പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന് പരാതികള്‍ ഉയര്‍ന്നിട്ടുള്ളതും ഇത് പരിശോധിച്ച റിപ്പോര്‍ട്ട് നല്‍കുന്നതിനായി എല്ലാ തഹസീല്‍ദാര്‍മാര്‍ക്കും നിര്‍ദേശം നല്കിയിട്ടുള്ളതും ആ്യത് ലഭ്യമാകുന്ന മുറയ്ക്ക് കേരള ഭൂപരിഷ്ക്കരണ നിയമം 1963 പ്രകാരം നടപടി സ്വീകരിക്കേണ്ടതുമാണ്.






