
പന്തളം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയില്‍ കാലാകാലങ്ങളില്‍ ദേവസ്വംബോര്‍ഡ് ഭരണകര്‍ത്താക്കള്‍ തന്ത്രി കുടുംബങ്ങളുടെ സഹായത്തോടെ ആചാരവിരുദ്ധ നടപടികളും അഴിമതിയും നടത്തുന്നതായി ആരോപണം. മാളികപ്പുറത്തമ്മയുടെ ഉത്സവം മുതല്‍ മേല്‍ശാന്തിമാരുടെ തെരഞ്ഞെടുപ്പില്‍ വരെ വലിയ തോതിലുള്ള അഴിമതി നടക്കുന്നതായി ആരോപിച്ചിരിക്കുന്നത്് അയ്യപ്പന്റെ പിതൃസ്ഥാനീയനും പന്തളം കൊട്ടാരം നിര്‍വ്വാഹകസമിതി സെക്രട്ടറിയുമായ നാരായണ വര്‍മ്മയാണ്.
മാളികപ്പുറത്തമ്മയുടെ ഉത്സവം മുതല്‍ മേല്‍ശാന്തിമാരുടെ തെരഞ്ഞെടുപ്പില്‍ വരെ വലിയ തോതിലുള്ള അഴിമതി നടക്കുന്നുണ്ടെന്നാണ് കൊട്ടാരം സെക്രട്ടറിയുടെ ആരോപണം. ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ ഭംഗിയായി നടക്കണമെന്നു മാത്രമാണ് കൊട്ടാരത്തിന്റെ അഭിപ്രായം. അതിനായി പല പുരാണങ്ങള്‍ വളച്ചൊടിച്ചതായും അദ്ദേഹം ആരോപിക്കുന്നു.
മധുരമീനാക്ഷി ഭാവത്തില്‍ അമ്മയായി കരുതേണ്ട മാളികപ്പുറത്തമ്മയെ കാമുകിയുടെ സങ്കല്‍പ്പം നല്കിയതും ദേവസ്വം ബോര്‍ഡിന്റെ തട്ടിപ്പിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടികാണിക്കുന്നു. ശരംകുത്തിയാലില്‍ ശരം ഇല്ലാതെ വരുന്നകാലത്ത് അയ്യപ്പന് മാളികപ്പുറത്തമ്മയ്ക്ക് വിവാഹ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുള്ളത് ഇത്തരത്തില്‍ രൂപം കൊടുത്തിട്ടുള്ള വെറും കെട്ടുകഥയാണെന്നും നാരായണ വര്‍മ്മ പറയുന്നു. ഇതിനെക്കുറിച്ച് ശ്രീ ഭൂതനാഥ സര്‍വ്വസ്വം വായിച്ചു നോക്കിയാല്‍ അറിയാന്‍ സാധിക്കുമെന്നും അദ്ദേഹം കുറിക്കുന്നു.
യഥാര്‍ത്ഥത്തില്‍ മാളികപ്പുറത്തമ്മ അയ്യപ്പന്റെ കാമുകിയല്ല മറിച്ച് മാതൃഭാവം തുളുമ്പുന്ന മധുരമീനാക്ഷിയാണ്. അതിന് കാരണം പന്തളം രാജകുടുംബത്തിന്റെ ചരിത്രമാണ് മധുരയില്‍ നിന്നും എത്തിയവരാണ് പന്തളം രാജകുടുംബം. അതുകൊണ്ട് മാതൃഭാവത്തിന് വിളക്ക് വയ്പ്പല്ലാതെ മറ്റൊരു ആഘോഷവും ശബരിമലയില്‍ പതിവില്ലെന്നും പന്തളം രാജകുടുംബാംഗം മംഗളത്തോട് വെളിപ്പെടുത്തി.
മാളികപ്പുറത്തെ ഉത്സവത്തിന്റെ അവസാന ദിവസമാണ് ശരംകുത്തിയില്‍ എഴുന്നള്ളിപ്പ് നടക്കുന്നത്. അന്നാണ് മാളികപ്പുറത്ത് ഗുരുതി നടക്കുന്നത്. തിരക്കുകാരണം ഭൂതഗണങ്ങള്‍ വനത്തിനുള്ളിലേക്ക് മാറി നില്ക്കുകയായിരിക്കും. ഭഗവാന് അവരെ നേരിട്ട് പോയി വിളിക്കുകയാണ്. ശരംകുത്തിയില്‍ ചെന്ന് ഭൂതഗണങ്ങളുമായി തിരിച്ചു വരുന്നതാണ് അഞ്ചാം ദിവസത്തെ എഴുന്നള്ളിപ്പിന്റെ പ്രത്യേകത. തിരിച്ചു വരുന്നത് നിശ്ശബ്ദമായിട്ടായിരിക്കുമെന്നതാണ് ആചാരം. എന്നാല്‍, അതിന് ചില പുരാണ സീരിയലുകളില്‍ പറയുന്ന പോലെ കന്നി അയ്യപ്പന് വന്നില്ലായിരുന്നെങ്കില്‍ അയ്യപ്പന് തന്നെ വിവാഹം ചെയ്തേനെ എന്നുള്ള നിരാശയോടെ മാളികപ്പുറത്തമ്മ തിരികെ പോകുന്നു എന്നുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ ഇതെല്ലാം ശുദ്ധ അസംബന്ധങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ക്ഷേത്രത്തിന്റെ കഥകള്‍ പലതും തന്ത്രിക്കുപോലും വ്യക്തമല്ല. കുടുംബപരമായി ലഭിച്ച പദവി അവര്‍ കൈമാറി വരുന്നു എന്നു മാത്രം. ആചാരങ്ങള്‍ക്ക് സംരക്ഷണം നല്കുവാന് അവര്‍ ഒരിക്കലും ശ്രദ്ധിക്കുന്നില്ലെന്നും രാജകുടുംബാംഗം ആരോപിക്കുന്നുണ്ട്. തന്ത്രിക്കും രാജ പ്രതിനിധിക്കും അയ്യപ്പന്റെ പിതൃസ്ഥാനമാണുള്ളത്. ക്ഷേത്രത്തില്‍ എത്തുമ്പോള്‍ കാലുകള്‍ കഴുകിയാണ് സ്വീകരിക്കേണ്ടത്. എന്നാല്‍ തന്ത്രി ഇന്ന് അവിടെ ഒരു ശാന്തിക്കാരന്റെ ജോലിയാണ് ചെയ്യുന്നത്. മേല്‍ശാന്തിക്ക് ഒരു സഹായിയുടെ പങ്കു മാത്രമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വലിയ സാമ്പത്തീക ലാഭം മുന്നില്‍ കണ്ടാണ് ഇത്തരത്തില്‍ പെരുമാറുന്നത്.
മേല്‍ശാന്തി തെരഞ്ഞെടുപ്പിലും അഴിമതിയുണ്ടെന്ന് നാരായണവര്‍മ്മ ആരോപിക്കുന്നു. സുതാര്യമായിട്ടല്ല അതു നടക്കുന്നത്. അവസാനഘട്ടത്തിലെ നറുക്കെടുപ്പ് പൊതുജനങ്ങളുടേയും മാധ്യമങ്ങളുടേയും മധ്യത്തില്‍ ആയതിനാല്‍ മാത്രം സുതാര്യമാണ്. എന്നാല്‍ മറ്റുള്ള കാര്യങ്ങളെല്ലാം മറിച്ചാണ്. അതിനുദ്ദാഹരണമാണ് ഇത്തവണത്തെ 10 പേരുടെ നറുക്കെടുപ്പില്‍ രണ്ടു മാര്‍ക്ക് മാത്രം കിട്ടിയ ആളുടെ സാന്നിദ്ധ്യം എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അഥവാ നറുക്ക് അദ്ദേഹത്തിന് വീണിരുന്നെങ്കില്‍ മേല്‍ശാന്തി ആയിരുന്നേനെ. ഇതിനായി മാര്‍ക്കിടുന്നത് പെന്‍സില്‍ ഉപയോഗിച്ചാണ് തിരുത്തുവാന്‍ എളുപ്പത്തിന് തന്നെയാണ് ഇങ്ങനെ ചെയ്യുന്നത്. പണം നല്കാന് ഇല്ലാത്തതിനാല്‍ മാത്രം കഴിഞ്ഞ തവണ ലിസ്റ്റില്‍ വന്ന വ്യക്തിക്ക് ഇപ്രാവശ്യം അപേക്ഷ അയക്കുവാന്‍ പോലും സാധിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
ശബരിമലയെ ഒരു കച്ചവട മനസ്ഥിതിയോടെ സമീപിച്ചപ്പോള്‍ മുതല്‍ അതിന്റെ പവിത്രത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം മംഗളത്തോട് പറഞ്ഞു. ആചാരസംരക്ഷണം നടക്കുന്നില്ലെന്ന് കാണിച്ച് ഓംബുഡ്സ്മാന് പരാതി നല്‍കിയിട്ടുണ്ട്. പടഹാതി രീതിയിലുള്ള ഉത്സവമാണ് ശബരിമലയില്‍ നടക്കുന്നത് അതില്‍ ആനയെഴുന്നള്ളിപ്പ് നിര്‍ബന്ധമാണ്. ശാസ്താവിന്റെ വാഹനമാണ് ആന എന്നതിനാലാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്. അതിനുള്ള ജീവത അടക്കമുള്ളവ കൊട്ടാരത്തില്‍ നിന്നുമാണ് കൊണ്ടുവരാറുള്ളത്. എന്നാല്‍, കഴിഞ്ഞ തവണ ആ പതിവ് തെറ്റിക്കാന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്. ഒരു ഭക്തന് സമര്‍പ്പച്ചത് എന്ന് പറഞ്ഞുള്ള ജീവതയാണ് കൊട്ടാരത്തില്‍ നിന്നുള്ളതിന് പകരമായി ഉപയോഗിക്കാന്‍ ശ്രമിച്ചത്. ആ ഭക്തന് ദേവസ്വം ബോര്‍ഡിന്റെ മെമ്പര്‍ തന്നെയായിരുന്നു. ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചും പ്രതിഷ്ഠാ സങ്കല്‍പ്പത്തെക്കുറിച്ചും അറിവില്ലാത്ത ചില ആളുകളുടെ ഉപദേശത്തെത്തുടര്‍ന്നാണ് ആചാരങ്ങള്‍ കീഴ്മേല്‍ മറിയുന്നതെന്നും നാരായണവര്‍മ്മ വ്യക്തമാക്കി.
തന്ത്രിയുടെ പ്രത്യേക അനുമതിയോടെ ചിട്ടതെറ്റിച്ച് ക്ഷേത്രം തുറന്നതും സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിച്ചതു സംബന്ധിച്ചും കൊട്ടാരം പ്രതിനിധി ഓംബുഡ്സ്മാന് പരാതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു. ശബരിമല അയ്യപ്പന്റെ കാശാണ് ദേവസ്വം ബോര്‍ഡിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.