
കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷാവധക്കേസില്‍ പ്രതി അമീര്‍ ഉള് ഇസ്ളാം ജിഷയോട് കാട്ടിയത് സമാനകളില്ലാത്ത കൊടും ക്രൂരത. ജിഷയെ തന്റെ ഇംഗിതത്തിന് വശംവദനാക്കുന്നതിനിടെ 34 തവണയോളമാണ് കുത്തിയത്. ശരീരം മുഴുവന്‍ മുറിവേല്‍പ്പിച്ച ശേഷം തള്ളിത്താഴെയിട്ട് ബലാത്സംഗം ചെയ്യുകയും മരണവെപ്രാളം കാട്ടിയ ജിഷയ്ക്ക് വായിലേക്ക് മദ്യം ഒഴിച്ചുകൊടുക്കുകയൂം ചെയ്തു. ഏറ്റവും ഒടുവിലായി ആന്തരീകാവയവങ്ങള്‍ക്ക് വരെ കേടുപാടുകള്‍ വരുന്ന വിധത്തില്‍ ലൈംഗികാവയവവും മലദ്വാരവും ഉള്‍പ്പെടെയുള്ളവ കുത്തിക്കീറി.
അമിതമായ ആസക്തിയോടെ പ്രതി ജിഷയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും അത് എതിര്‍ത്ത ജിഷയുടെ പ്രത്യാക്രമണത്തില്‍ പരിക്കേറ്റ പ്രതി കൈവശം സൂക്ഷഇച്ചിരുന്നു കത്തികൊണ്ടു കഴുത്തിലും മുഖത്തും കുത്തിവീഴ്ത്തിയ ശേഷം ക്രൂരമായി ബലാത്സംഗം ചെയ്തെന്നുമാണ് പ്രോസിക്യൂഷന് കേസ്. ഏപ്രില്‍ 28 ന് വൈകുന്നേരമായിരുന്നു പ്രതി ജിഷയെ കൊലപ്പെടുത്തിയത്. സംഭവദിവസം വൈകിട്ട് ആരുമില്ലാത്ത സമയത്ത് ഇരയുടെ വീട്ടിലെത്തിയ പ്രതിയെ ജിഷ ചെരുപ്പ് കൊണ്ട് അടിച്ചു. ഇതോടെ ആദ്യം പിന്തിരിഞ്ഞ പ്രതി അപമാനം തോന്നി കൂടുതല്‍ വാശിയോടെ വീട്ടിലേക്കള തള്ളിക്കയറുകയായിരുന്നു.
അകത്തേക്ക് കയറിയ പ്രതി ജിഷയെ ആദ്യം പിന്നില്‍ നിന്നും കടന്നുപിടിച്ചു. വായമൂടാനുള്ള ശ്രമത്തിനിടയില്‍ ജിഷ പ്രതിയുടെ കൈവിരല്‍ കടിച്ചുമുറിച്ചു. ഇര തന്റെ ഇംഗിതത്തിന് വഴങ്ങില്ല എന്ന് വ്യക്തമായതോടെ അമീര്‍ കയ്യിലിരുന്ന കത്തികൊണ്ട് പല തവണ കുത്തി. കൃത്യം പൂര്‍ത്തിയാക്കിയ ശേഷം ആരും കാണാതെ വീടിന്റെ പിന്‍ഭാഗത്തൂടെ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. പോകുന്നതിനിടയില്‍ സിമന്റ് പറ്റിയ ചെരുപ്പ് വീടിനരികിലെ തോട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. ശേഷം അമീര്‍ ജിഷയുടെ വീടിനു പിന്നിലൂടെ ഇറങ്ങിയ അമീര്‍ സഹോദരന് ബദറുല്‍ ഇസ്ളാം താമസിക്കുന്ന വാടകവീട്ടിലെത്തി കുളിച്ചു. ബദറിന്റെ വസ്ത്രങ്ങളും ധരിച്ചാണ് ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. അവിടെ നിന്നും അസമിലേക്കും വെച്ചു പിടിച്ചു.
എട്ടു വര്‍ഷം മുമ്പ് മാതാപിതാക്കളുമായി വഴക്കിട്ട് പെരുമ്പാവൂരില്‍ എത്തിയ അമീര്‍ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നു എന്ന് പറഞ്ഞതിനാലാണ് സഹോദരന് പണം നല്‍കിയത്. ബദറിന്റെ വാടകവീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അമീര്‍ നേരത്തേ ധരിച്ചിരുന്ന മുഷിഞ്ഞ വസ്ത്രം പൊതിഞ്ഞെടുക്കുകയും ചെയ്തു. മെയ് ആദ്യം അസമില്‍ എത്തിയ അമീര്‍ ജൂണ്‍ ആദ്യം അവിടെ നിന്നും തമിഴ്നാട്ടിലേക്ക് പോയി. അമീറിന്റെ കൂട്ടുകാരനായ അനറുല്‍ ഇസ്ളാമെന്ന അസംകാരനെ സംബന്ധിച്ച വിവരമൊന്നും കുറ്റപത്രത്തിലില്ല. ജിഷയുടെ വീട്ടില്‍ കണ്ടെത്തിയ അജ്ഞാത വിരലടയാളത്തെപ്പറ്റിയും കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. മദ്യപിച്ചാല്‍ അമീര്‍ സ്ഥിരം വഴക്കാളിയാണെന്ന് ഒന്നിലധികം പേരുടെ സാക്ഷി മൊഴിയിലുണ്ട്.
മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നതായി കണ്ടെത്തി എന്ന അയല്‍ക്കാരിയുടെ മൊഴിയാണ് കേസിലേക്ക് ആദ്യം വെളിച്ചം വീശിയത്. പിന്നീട് അമിറുള്‍ ഉപേക്ഷിച്ച മണ്ണും രക്തവും പറ്റിയ ചെരിപ്പ് പോലീസ് കണ്ടെടുക്കുന്നു. 27 ലക്ഷം ഫോണ്‍വിളികളാണ് പോലീസിന് പ്രതിയിലേക്ക് എത്താന്‍ പരിശോധിക്കേണ്ടി വന്നത്. അനേകം ഡിഎന്‍എ പരിശോധനകളും നടത്തി. ഒടുവില്‍ തഞ്ചാവൂരില്‍ നിന്നും അമീര്‍ പിടിയിലായ ശേഷം കുരുക്കുകള്‍ ഒന്നൊന്നായി അഴിയുകയായിരുന്നു. ചെരുപ്പിലെ രക്തസാമ്പിളുകളും ജിഷയുടെ വസ്ത്രത്തിലെ ഉമിനീരും രക്തസാമ്പിളുകളും കതകില്‍ പറ്റിയിരുന്ന രക്തസാമ്പിളുമെല്ലാം അമീറിന്റേതാണെന്ന് കണ്ടെത്തി.






