
കൊച്ചി: ജിഷയുടെ ഘാതകനെ തേടി നാടാകെ പരതിയപ്പോഴും കൊലപാതകം നടന്നതിന് 500 മീറ്റര്‍ മാത്രം അകലെ താമസിച്ചിരുന്ന അമീര്‍ ഉള് ഇസ്ലാം അപ്രത്യക്ഷമായത് പോലീസ് അറിയാതെപോയി. പിന്നീട് രാജ്യം മുഴുവനുള്ള തിരച്ചിലിനൊടുവില്‍ ഒന്നരമാസത്തിനുശേഷമാണ് അമീര്‍ ഉള് ഇസ്ലാം പിടിയിലാകുന്നത്. ആദ്യ അന്വേഷണസംഘത്തിനെതിരേ ഏറ്റവും പ്രധാന ആരോപണമായി ഉയര്‍ന്നുവന്നതും ഈ പിഴവാണ്.
ജിഷയുടെ വീടിനു സമീപത്തുള്ള കളമ്പാടന്‍ ജോര്‍ജ് എന്ന വ്യക്തിയുടെ കെട്ടിടത്തിലാണ് അമീര്‍ താമസിച്ചിരുന്നത്. അമീറിന്റെ തൊഴിലുടമ മനോജിന്റെ വീട് ജിഷയുടെ വീടിന്റെ നൂറു മീറ്റര്‍ മാത്രം മാറിയാണ്. എന്നിട്ടും അമീര്‍ അപ്രത്യക്ഷമായത് പോലീസിന്റെ ശ്രദ്ധയില്പെട്ടില്ലെന്നതു വിചിത്രമാണ്. മാത്രമല്ല നിരവധി നിരപരാധികളും രാഷ്ട്രീയപ്രമുഖനും സംശയനിഴലിലായി. നിരപരാധികളെ പോലീസ് തല്ലിച്ചതച്ചു. ഇരയുടെ കുടുംബവുമായി നിസാര തര്‍ക്കത്തില്‍ ഏര്പ്പെട്ടവര്പോലും പ്രതിസ്ഥാനത്തായി.
ചെറിയ കുറ്റകൃത്യങ്ങള്‍ നടന്നാല്പോലും പോലീസ് ആദ്യം അന്വേഷിക്കുന്നത് സ്ഥിര സാന്നിധ്യമുള്ളവരുടെ അഭാവമായിരിക്കും. ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ ഇത്തരത്തില്‍ അന്വേഷണം ഉണ്ടാകാതിരുന്നത് ഇപ്പോഴും ദുരൂഹമാണെന്നു നാട്ടുകാര്‍ പറയുന്നു. ആദ്യഅന്വേഷണ സംഘത്തിനുണ്ടായ പിഴവ് ചില്ലറ പൊല്ലാപ്പുകളുമല്ല സൃഷ്ടിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തി പ്രാപിക്കുന്നതിനിടയിലാണ് ജിഷ വധം. ഇതോടെ സ്ത്രീ സുരക്ഷ മുഖ്യവിഷയമാക്കി അന്നത്തെ യു.ഡി.എഫ്. സര്‍ക്കാരിനെതിരേ ഇടതുമുന്നണി രംഗത്തെത്തി. ജിഷയുടെ ഘാതകനെ കണ്ടെത്താന്‍ കൂടി കഴിയാതെവന്നതോടെ ആഭ്യന്തര വകുപ്പും പ്രതിക്കൂട്ടിലായി. സ്ത്രീപക്ഷ സംഘടനകളടക്കം നിരവധി കൂട്ടായ്മകള്‍ വിഷയം ഉന്നയിച്ച് തെരുവിലിറങ്ങി. ജിഷ വധം അക്ഷരാര്‍ഥത്തില്‍ യു.ഡി.എഫ്. സര്‍ക്കാരിനെ പിടിച്ചുലച്ചു.
ഇതിനിടയില്‍ യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചനെതിരേയും ആക്ഷേപങ്ങള്‍ ഉയര്‍ന്നു. സ്ഥലം എം.എല്‍.എ. ആയിരുന്ന സാജു പോള്‍ പ്രതിരോധത്തിലായി. സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായതോടെ തെരഞ്ഞെടുപ്പ് ദിവസത്തിനു തൊട്ടുമുമ്പ് എ.ആര്. ക്യാമ്പിലെ പോലീസുകാരനെ മുഖം മറച്ച് പ്രതിയെന്ന വ്യാജേന പോലീസ് അവതരിപ്പിച്ചു.
ഇതു പൊളിഞ്ഞത് സര്‍ക്കാരിനേയും പോലീസിനേയും കൂടുതല്‍ പ്രതിരോധത്തിലാക്കി. ഈ സമയമൊന്നും അമീര്‍ ചിത്രത്തില്‍പോലും ഉണ്ടായിരുന്നില്ല. ലോക്നാഥ് ബെഹ്റ പോലീസ് മേധാവി ആയതിനു പിന്നാലെ നടത്തിയ നീക്കത്തിലാണ് അമീറിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നതും പ്രതി അറസ്റ്റിലാകുന്നതും.
ജിഷ വധക്കേസില്‍ ഏറ്റവും ശക്തമായ തെളിവുകളായത് അയല്‍ക്കാരി ശ്രീലേഖയുടെ മൊഴിയും ഡി.എന്‍.എ. പരിശോധനാ ഫലങ്ങളുമായിരുന്നു. കൊലപാതകം നടന്ന ദിവസം െവെകുന്നേരം അഞ്ചേമുക്കാലോടെ അമീര്‍ ഉള് ഇസ്ലാം ജിഷയുടെ വീടിന്റെ പടിഞ്ഞാറുഭാഗത്തുള്ള വട്ടമരത്തില്‍ പിടിച്ച് കനാലിലേക്കിറങ്ങുന്നത് ശ്രീലേഖ കണ്ടിരുന്നു. കാക്കനാട്ടെ ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ ഇയാളെ ശ്രീലേഖ തിരിച്ചറിയുകയും ചെയ്തു. ഏറ്റവും ശക്തമായ ഈ സാക്ഷിമൊഴി കോടതി വിശ്വാസത്തിലെടുത്തു.
സംഭവദിവസം െവെകിട്ട് ജിഷയുടെ വീടിനു സമീപത്തുള്ള മൊെബെല്‍ ടവറിന്റെ പരിധിയില്‍ പ്രതിയുടെ മൊെബെല്‍ ഫോണ്‍ ഉണ്ടായിരുന്നെന്ന കണ്ടെത്തലും പ്രതിഭാഗത്തിന് എതിരായി. ഡി.എന്‍.എ പരിശോധനാഫലങ്ങളാണ് പിന്നീട് നിര്‍ണായകമായത്. ജിഷയുടെ നഖത്തിനടിയില്‍ കണ്ടെത്തിയ രക്തക്കറ അമീറിന്റേതാണെന്ന് പ്രോസിക്യൂഷനു കോടതിയില്‍ തെളിയിക്കാനായി. കത്തിയിലെ ചോരക്കറ പരിശോധിച്ചതില്‍ ജിഷയുടെ ഡി.എന്‍.എ. കണ്ടെത്തിയിരുന്നു.
അമീറിന്റെ ചെരുപ്പിനടിയില്‍ പറ്റിപ്പിടിച്ചിരുന്ന മണലും ജിഷയുടെ വീടിനു പിറകുവശത്തുള്ള മണലും ഒന്നുതന്നെയെന്നും തെളിഞ്ഞു. നൂറു സാക്ഷികളെയാണു പ്രോസിക്യൂഷന് കോടതിയില്‍ വിസ്തരിച്ചത്. 291 രേഖകള്‍. 36 തെളിവുവസ്തുക്കളും ഹാജരാക്കി.
മറ്റു തെളിവുകള്‍
1. ജിഷയുടെ ചുരിദാറിന്റെ ടോപ്പില്‍നിന്നു കണ്ടെത്തിയ ഉമിനീരില്നിന്നു വേര്‍തിരിച്ചെടുത്തത് പ്രതിയുടെ ഡി.എന്‍.എ.
2. ചുരിദാറിന്റെ െകെയിലെ രക്തക്കറയിലും പ്രതിയുടെ ഡി.എന്‍.എ. കണ്ടെത്തി
3. ജിഷയുടെ വീടിന്റെ പടിഞ്ഞാറുള്ള വാതിലിന്റെ കട്ടിളയില്‍ കണ്ടെത്തിയ രക്തക്കറയില്‍നിന്ന് പ്രതിയുടെ ഡി.എന്‍.എ. വേര്‍തിരിച്ചെടുത്തു
4. പ്രതിയുടെ വലതു െകെവിരലിലെ മുറിവ് ജിഷ കടിച്ചതുമൂലം. വായ് പൊത്തിപ്പിടിച്ചപ്പോള് കടിച്ചെന്ന് പ്രതി ഡോക്ടറോടു പറഞ്ഞതായ മൊഴി.
5 പ്രതിയുടെ ചെരുപ്പില്‍നിന്ന് കണ്ടെത്തിയത് ജിഷയുടെ ഡി.എന്‍.എ.
6 ജൂണ്‍ ഒന്നിന് ജിഷയുടെ വീടിന്റെ പിന്നില്‍നിന്ന് കണ്ടെത്തിയ യൂത്ത് ബീഡിയും സിഗരറ്റ് ലാമ്പും പ്രതിയുടേതെന്നു സാക്ഷിമൊഴികള്‍.






