
തിരുവനന്തപുരം: ജിഷാവധക്കേസ് പ്രതി അമിര്‍ ഉള് ഇസ്ളാം ഉള്‍പ്പെടെ സംസ്ഥാനത്ത് 16 ലധികം പേര് വധശിക്ഷ കാത്ത് കഴിയുമ്പോള്‍ നേരിടുന്ന പ്രശ്നം ശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെ കിട്ടാത്തത്. വധശിക്ഷ നടപ്പാക്കാന്‍ മനക്കരുത്തുള്ള ആളെ കിട്ടാത്തതാണ് പ്രധാന പ്രതിസന്ധിയായി ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. മുമ്പ് തൂക്കിക്കൊലയ്ക്ക് നേതൃത്വം നല്കിയ മൂന്ന് ജയില്‍ സൂപ്രണ്ടുമാര്‍ കൊല്ലാന്‍ കുടുക്കിടുന്ന തൊണ്ടയില്‍ തന്നെ അര്‍ബുദം ബാധിച്ചായിരുന്നു മരിച്ചതെന്നത് അന്ധവിശ്വാസവുമായി മാറിയിട്ടുണ്ട്.
വധശിക്ഷാവിധി രാജ്യത്തെ ഏതു ജയിലിലും നടപ്പാക്കാമെന്നാണു നിയമം. വധശിക്ഷ നടപ്പാക്കുമ്പോള്‍ ആരാച്ചാര്‍ക്കു പുറമേ ജയില്‍ സൂപ്രണ്ട്, കോടതിയിലെ ആമീന്‍ എന്നിവരുമുണ്ടാകുകയും വേണം. അടുത്ത ഊഴം ആലുവ കൂട്ടക്കൊലക്കേസില്‍ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ പ്രതി ആന്റണിയുടേതാണ്. ആന്റണിക്കു വധശിക്ഷ ഉറപ്പായതോടെ, ജയില്‍ ഡി.ജി.പി. സ്ഥാനത്തുനിന്നു തന്നെ മാറ്റണമെന്നാവശ്യപ്പെട്ടു 2013-ല്‍ ഡോ. അലക്സാണ്ടര്‍ ജേക്കബ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു കത്ത് നല്‍കിയിരുന്നു.
കേരളത്തില്‍ ഏറ്റവുമൊടുവില്‍ തൂക്കിലേറ്റപ്പെട്ടതു 14 സ്ത്രീകളെ തലയ്ക്കടിച്ചു കൊന്ന റിപ്പര്‍ ചന്ദ്രനാണ്. 1991 ജൂെലെ ആറിനാണ് കണ്ണൂര്‍ ജയിലില്‍ ചന്ദ്രന്റെ ശിക്ഷ നടപ്പാക്കിയത്. കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണു തൂക്കുമരമുള്ളത്. തിരുവനന്തപുരത്തെ കൊലമുറി ഈയിടെ പുതുക്കിപ്പണിയുകയും പുതിയ വടം വാങ്ങുകയും ചെയ്തിട്ടുണ്ട്. വധശിക്ഷ നടപ്പാക്കാന്‍ നിലവില്‍ കേരളത്തില്‍ ആരാച്ചാരില്ല.
കേരളത്തില്‍ ശിക്ഷ നടപ്പാക്കാന്‍ ആരാച്ചാര്‍മാരെ കിട്ടാന്‍ ദുഷ്ക്കരമാണെങ്കില് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഒന്‍പത് ആരാച്ചാര്‍മാരുണ്ട്. അവിടെ നിന്ന് ആരാച്ചാരെ വരുത്തിയും കേരളത്തില്‍ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. ആരാച്ചാരായി നിയമിക്കണമെന്നാവശ്യപ്പെട്ടു നെയ്യാറ്റിന്‍കര സ്വദേശി നല്കിയ അപേക്ഷ സര്‍ക്കാരിന്റെ പക്കലുണ്ടെന്ന് അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. എം.എക്കാരനായ അയാളെ അഭിമുഖത്തിനു ക്ഷണിക്കുകയും ചെയ്തു. വധശിക്ഷ നടപ്പാക്കാന്‍ െധെര്യമുണ്ടോയെന്ന ചോദ്യത്തിന്, അന്ന് അവധിയെടുത്താല്‍ പോരേ എന്നായിരുന്നു മറുപടി.






