
ന്യുയോര്‍ക്ക്: 2017 കുട്ടികള്‍ക്കു സമ്മാനിച്ചത് ദുരിതങ്ങളുടെ നാളുകള്‍ മാത്രമായിരുന്നുവെന്ന് യുണിസെഫ് റിപ്പോര്‍ട്ട്. യുദ്ധങ്ങളും മാനഭംഗങ്ങളും നിര്‍ബന്ധിത വിവാഹവും അടിമപ്പണിയും എന്നുവേണ്ട ഏറ്റവും ക്രൂരമായ അവസ്ഥകളിലൂടെയാണ് ലോകമെമ്പാടും കുട്ടികള്‍ കടന്നുപോയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നൂ.
യുദ്ധ മേഖലകളില്‍ കുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കുട്ടികളെ ചാവേറുകളായും പോരാളികളായും മനുഷ്യകവചങ്ങളായും ഉപയോഗിക്കുന്നു. മനുഷ്യത്വപരമായ എല്ലാ അവകാശങ്ങളും ലംഘിക്കപ്പെടുന്ന യുദ്ധമുഖത്ത് കുട്ടികള്‍ വ്യാപകമായി ആക്രമിക്കപ്പെടന്നുവെന്ന് ഐക്യരാഷ്ട്ര സഭയിലെ കുട്ടികളുടെ സമിതി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബലാത്സംഗവും നിര്‍ബന്ധിത വിവാഹവും തട്ടിക്കൊണ്ടുപോകലും അടിമപ്പണിയും കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളാണ്. ഇറാഖ്, സിറിയ, യെമന്‍, നൈജീരിയ, ദക്ഷിണ സുഡാന്, മ്യാന്മര് എന്നിവിടങ്ങളിലാണ് കുട്ടികള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത്.
ചില കുട്ടികളെ തീവ്രവാദ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയി ദുരുപയോഗിക്കുന്നു. ഇവരെ മോചിപ്പിക്കുന്ന സുരക്ഷാ സേനയും വെറുതെ വിടാറില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. യുദ്ധമേഖലയില്‍ ഭക്ഷണവും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാതെ നരകജീവിതം നയിക്കുന്ന കുട്ടികളുമുണ്ട്. പോഷകാഹാരക്കുറവും ഇവരെ വേട്ടയാടുന്നു.
ഇത്തരത്തില്‍ സംഘര്‍ഷ മേഖലയില്‍ 27 ദശലക്ഷം കുട്ടികള്‍ കഴിയുന്നുണ്ടെന്നും ഇവര്‍ക്ക് വിദ്യാഭ്യാസം വെറും സ്വപ്നം മാത്രമായി അവശേഷിക്കുന്നുവെന്നും യുണിസെഫ് ചൂണ്ടിക്കാട്ടുന്നു. വീടുകളിലും സ്കൂളുകളിലും കളിസ്ഥലത്തുമെല്ലാം കുട്ടികള്‍ വേട്ടയാടപ്പെടുകയാണ്. ഇത് വര്‍ഷം തോറും വര്‍ധിച്ചുവരുന്നു. ഇത്തരം ക്രൂരതകള്‍ക്ക് എണ്ണമില്ലെന്നും യുണിസെഫ് എമര്‍ജന്‍സി പ്രോഗ്രാം ഡയറക്ടര്‍ മാനുവല്‍ ഫോണ്ടെയ്ന് പറയുന്നു.
ആഫ്രിക്കന്‍ നാടുകളിലാണ് കുട്ടികളെ സംഘര്‍ഷ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. നൈജീരിയ, ചാഡ്, നൈജര്‍, കാമറൂണ്‍ എന്നിവിടങ്ങളിലായി ഈ വര്‍ഷം 135 കുട്ടിളാണ് ചാവേറുകളായി പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച അഞ്ചിരട്ടിയാണിത്. മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ കുട്ടിളെ ബലാത്സംഗം ചെയ്യുന്നതും കൊല്ലുന്നതും വ്യാപകമാണ്. കോംഗോയിലെ സംഘര്‍ഷം എട്ടര ലക്ഷത്തോളം കുട്ടികളെയാണ് വീടുവിട്ടുപോകാന്‍ പ്രേരിപ്പിച്ചത്. 200 ആരോഗ്യകേന്ദ്രങ്ങളും 400 സ്കൂളുകളും ഇവിടെ ആക്രമിക്കപ്പെട്ടു.
സോമാലിയയില്‍ ഈ വര്‍ഷം ആദ്യത്തെ പത്തു മാസത്തിനുള്ളില്‍ 1800 കുട്ടികളെയാണ് യുദ്ധത്തില്‍ പങ്കെടുപ്പിച്ചത്. 2013 മുതല്‍ ദക്ഷിണ സുഡാനില്‍ 19,000 കുടട്ടികള്‍ യുദ്ധത്തില്‍ പങ്കെടുത്തു. യെമനില്‍ മൂന്നു വര്‍ഷം നീണ്ട യുദ്ധത്തില്‍ 5,000 കുട്ടികളാണ് മരിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്തത്. 18 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നു.
മിഡില്‍ ഈസ്റ്റ്, മധ്യ, ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലും കുട്ടികകളുടെ അവസ്ഥയില്‍ വ്യത്യാസമില്ല. റൊഹിന്‍ഗ്യ കുട്ടികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു. ബംഗ്ലാദേശ് അതിര്‍ത്തി കടന്ന ആറര ലക്ഷം പേരില്‍ പകുതിയും 18 വയസ്സില്‍ താഴെയുള്ളവരാണ്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും സ്കൂളുകളും ആശുപത്രികളും തകര്‍ക്കുന്നത് ഒഴിവാക്കണമെന്നുമാണ് സംഘര്‍ഷങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് യുണിസെഫ് അഭ്യര്‍ത്ഥിക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് നാളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയ സന്ദേശത്തിലും സംഘര്‍ഷ മേഖലയിലെ കുട്ടികളുടെ അവസ്ഥ എടുത്തുപറഞ്ഞിരുന്നു.






