
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശയാത്ര വിവാദമായ സാഹചര്യത്തില്‍ സ്വന്തം ഹെലികോപ്ടറെന്ന ആശയം പൊടിതട്ടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനു ഹെലികോപ്ടര്‍ വാങ്ങാനാണു നീക്കം. പദ്ധതി തയാറാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി.
പുതിയ ഹെലികോപ്ടറിന് 60 കോടിരൂപയാണു വില. വാടകയ്ക്കെടുത്താല്‍ ഒരു വര്‍ഷം എട്ടുകോടി രൂപ നല്‍കണം. അറ്റകുറ്റപ്പണികള്‍ക്കു പ്രതിമാസം 12 ലക്ഷംരൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിലെ തറവാടകയിനത്തില്‍ പ്രതിമാസം 10 ലക്ഷംരൂപയോളം നല്‍കണം. ഇതിനുപുറമേ നാലു െപെലറ്റുമാരും ഗ്രൗണ്ട് സ്റ്റാഫും വേണം. ഇതെല്ലാം സംസ്ഥാനത്തിനു തിരിച്ചടിയാകുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഹെലികോപ്ടര്‍ വാങ്ങാന്‍ തന്നെയാണു തീരുമാനം.
കെ.പി. രാജേന്ദ്രന് റവന്യൂമന്ത്രി ആയിരുന്നപ്പോള്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് ഹെലികോപ്ടര്‍ വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നു. പിന്നീട് തുടര്‍നടപടിയൊന്നുമുണ്ടായില്ല. ഇതിനാണ് വീണ്ടും ജീവന് വച്ചിരിക്കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു നിലവില്‍ വ്യോമ, നാവിക സേനകള്‍, തീരരക്ഷാസേന, മറ്റു സ്വകാര്യ കമ്പനികളുടെ ഹെലികോപ്ടറുകളെയാണ്സംസ്ഥാനം ആശ്രയിക്കുന്നത്. ഇതു വന്‍ സാമ്പത്തിക ബാധ്യതയ്ക്കു വഴിവയ്ക്കുന്നുണ്ട്. ഓഖി ദുരന്തമേഖലകളില്‍ െസെന്യം നടത്തുന്ന തെരച്ചിലിന് ഉപയോഗിക്കുന്ന ഹെലികോപ്ടര്‍ അടക്കമുള്ള സംവിധാനങ്ങളുടെ കോടികളുടെ ചെലവു വഹിക്കുന്നതും സംസ്ഥാനമാണ്. സ്വന്തം ഹെലികോപ്ടറുണ്ടെങ്കില് ഭാവിയില്‍ ഇത്തരം ചെലവുകള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍നിന്ന് ഇതിനായി ഫണ്ട് ചെലവാക്കാനാവില്ല. എന്നാല്‍ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെലികോപ്ടര്‍ ആവശ്യമാണെന്നു ബോധ്യപ്പെടുത്തിയാല്‍ കേന്ദ്രഫണ്ട് വിനിയോഗിക്കാനാകുമെന്നാണു കണക്കുകൂട്ടല്‍. ദുരന്ത മേഖലകളില്‍ സന്ദര്‍ശനം നടത്താന്‍ കെ. കരുണാകരന്, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ മുഖ്യമന്ത്രിമാരായിരുന്നപ്പോഴും വന്‍തുക മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തിരുന്നു. തുടര്‍ന്നാണ് സ്വന്തം കോപ്ടറെന്ന ആശയം ഉദിച്ചത്. എന്നാല്‍ ഭാരിച്ച സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് താങ്ങാനാകില്ലെന്ന ഉദ്യോഗസ്ഥ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതി ഫയലുകളിലൊതുങ്ങുകയായിരുന്നു.






