
കൊട്ടിയം: മുത്തശ്ശിയുടെ കൈയിൽനിന്ന് ചായയും വാങ്ങിക്കുടിച്ച് കവിളിൽ മുത്തവുംനൽകി ആറുമണിയോടെ അവന് മടങ്ങി. രണ്ടുദിവസം കഴിഞ്ഞ് ഇടിത്തീപോലെയെത്തിയത് കൊച്ചുമകന്റെ മരണവാർത്ത. സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് നെടുമ്പന കുരീപ്പള്ളി ജോബ് ഭവനിൽ ജോണിക്കുട്ടിയും ഭാര്യ അമ്മിണി ജോണും ഇനിയും മോചിതരായിട്ടില്ല. തലേദിവസം ഇവരുടെ അടുത്തു നിന്നുമായിരുന്നു ജിത്തു മരണത്തിലേക്ക് യാത്രയായത്.
ആറുമണിയോടെയാണ് പിതാവിന്റെ കുടുംബവീട്ടില്‍ മുത്തച്ഛനെയും മുത്തശ്ശിയെയും കണ്ട് ജിത്തു വീട്ടിലേക്കു മടങ്ങിയത്. കുരീപ്പള്ളിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ട്യൂഷൻ കഴിഞ്ഞ് ദിവസവും മുത്തച്ഛനെയും മുത്തശ്ശിയെയും കാണാൻ എത്തുമായിരുന്ന ജിത്തു അന്നെത്തിയത് സ്കൂള്‍ ഇല്ലാഞ്ഞതിനാല്‍ കളി കഴിഞ്ഞായിരുന്നു. അച്ഛന്റെ സഹോദരി സുനിത ജി.ജോണിന്റെ മക്കളെ ടെലിഫോണിൽ വിളിച്ച് ജന്മദിനാശംസകളും നേർന്ന് മടങ്ങി.
എന്നാല്‍ രാത്രി പത്തുമണിയോടെ ജിത്തുവിനെ കാണാനില്ലെന്ന വിവരമാണ് അറിയുന്നത്. ഞെട്ടിക്കുന്ന വാർത്തകേട്ട് ഇരുവരും അന്വേഷണത്തിറങ്ങുകയും ചെയ്തു. ജിത്തുവിനെ കാണാതായ തിങ്കളാഴ്ച രാവിലെ കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിൽ ജിത്തുവും അമ്മ ജയമോളും പങ്കെടുത്തിരുന്നു. വിവാഹശേഷം സന്തോഷത്തോടെ മടങ്ങുന്ന അമ്മയെയും മകനെയും ഇവർ കണ്ടിരുന്നു.
വസ്തു നൽകില്ലെന്ന് ജിത്തു അമ്മയോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായി ജയമോൾ പോലീസിന് മൊഴിനൽകിയത്. ഇത് ഇരുവര്‍ക്കും വിശ്വസിക്കാനാകുന്നില്ല. ആകെയുള്ള ഒരേക്കർ മുപ്പത് സെന്റ് വസ്തു രണ്ടുമക്കൾക്കുമായി വീതംവച്ച് വിൽപ്പത്രം മൂന്നുവർഷം മുൻപ് തയ്യാറാക്കിയിരുന്നതിനാല്‍ മക്കളുമായോ കൊച്ചുമക്കളുമായോ സ്വത്തിന്റെ ഒരു കാര്യവും സംസാരിച്ചിരുന്നില്ല.
ജിത്തുവിന്റെ അച്ഛൻ ജോബിന് ഇതിൽ 70 സെന്റ് വസ്തു ഉൾപ്പെടുത്തി. കുരീപ്പള്ളിയിൽ രണ്ട് സെന്റ് വസ്തുവും കടമുറികളും ഉണ്ട്. അത് ഞങ്ങളുടെ ചെലവുകൾക്കും ചികിത്സയ്ക്കും ഉള്ള കരുതലാണ്. ഇതുസംബന്ധിച്ച് തർക്കങ്ങളും സഹോദരങ്ങളുമായി ജോബിനില്ല. ഒരു അമ്മയ്ക്ക് മകനെ ഇത്രയും ക്രൂരമായി കൊലപ്പെടുത്താനാകില്ലെന്നും മുൻ അധ്യാപകൻ കൂടിയായ ജോണിക്കുട്ടി പറയുന്നു.






