
അക്ഷയ് കുമാറിനെ നായകനാക്കി ആര് ബാല്‍കി സംവിധാനം ചെയ്യുന്ന പാഡ് മാന്‍ എന്ന ചിത്രം നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന അരുണാചലം മുരുകാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഇന്ന് പാഡ്മാന് എന്ന വിളിപ്പേരോടെ രാജ്യം മുഴുവന്‍ അദ്ദേഹത്തെ ആദരിക്കുമ്പോള്‍ അതിനു മുന്‍പ് അദ്ദേഹം കടന്നു വന്നത് വളരെ കഠിനമായ പാതയിലൂടെയായിരുന്നു. ആര്‍ത്തവ സമയത്ത് ഉപയോഗിക്കാന്‍ തുണിപോലും ഇല്ലാതെ തന്റെ നാട്ടിലെയും മറ്റുള്ള ഉള്‍പ്രദേശങ്ങളിലെയും സ്ത്രീകള്‍ വിഷമിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം നീണ്ട പരീക്ഷണങ്ങളിലൂടെയാണ് പാഡ് നിര്‍മിക്കുന്നതെങ്ങനെയെന്ന് കണ്ടെത്തിയത്. ഇതിനായി സ്വന്തമായി മൃഗത്തിന്റെ രക്തം പുരണ്ട പാഡ് ധരിച്ചു നോക്കുകയും ചെയ്തു. അരുണാചലം പാഡ് ഉപയോഗിക്കുന്നതായി മനസ്സിലാക്കിയ നാട്ടുകാരും കുടുംബവും അദ്ദേഹത്തെ ഭ്രാന്തന് എന്ന് വിളിച്ചു. ഒരു ഘട്ടത്തില്‍ സ്വന്തം ഭാര്യ പോലും ഉപേക്ഷിച്ചു പോയി. പിന്നീട് രാജ്യം പത്മവിഭൂഷണുള്പ്പെടെ നല്കി ആദരിച്ച അദ്ദേഹത്തിന്റെ ജീവിതമിപ്പോള്‍ സിനിമയുമായി. താന്‍ കടന്നു വന്ന വഴികളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കോയമ്പത്തൂരിനടുത്ത് പുതൂര്‍ സ്വദേശിയായ അരുണാചലം പാഡ് നിര്‍മാണത്തിലേക്ക് തിരിയാന്‍ കാരണം അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ്. 1998ലായിരുന്നു സംഭവം. 'സാനിറ്ററി പാഡുകള്‍ വാങ്ങാന്‍ കഴിയുമെന്നു പറഞ്ഞപ്പോള്‍ എന്റെ ഭാര്യയാണ് പറഞ്ഞത് വീട്ടില്‍ പാല് വാങ്ങുന്നതിന്റെ പകുതി പൈസ അതിനായി പോകുമെന്ന്. ഒരു സാനിറ്ററി പാഡ് നിര്‍മ്മിക്കാനുള്ള ചിലവ് 10 പൈസയാണ്. എന്നാല്‍ അത് വില്പനയ്ക്കെത്തുന്നത് അതിന്റെ 40 ഇരട്ടി വിലയിലാണ്. അതുകൊണ്ട് സ്വന്തമായി പാഡുകള്‍ നിര്‍മിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇതിനായി എന്നെ സഹായിക്കാന്‍ ഭാര്യയോടും സഹോദരിയോടും ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് നിരാകരിച്ചു. നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ ഇപ്പോഴും വൃത്തിഹീനമായ പഴന്തുണികളും ന്യൂസ് പേപ്പറുകളുമെല്ലാമാണ് ആര്‍ത്തവകാലത്ത് ഉപയോഗിക്കുന്നത്. അങ്ങനെ ഒരാഴ്ചത്തേക്ക് സാനിറ്ററി പാഡ് ഉപയോഗിച്ചു നോക്കാന്‍ ഞാന്‍ തീരുമാനിച്ചു. മൃഗത്തിന്റെ രക്തം പാഡില്‍ തേച്ചാണ് ഞാനത് ഉപയോഗിച്ചത്. അതിന്റെ അനുഭവം എങ്ങനെയെന്ന് എനിക്കറിയണമായിരുന്നു. എന്റെ ഭാര്യയ്ക്കും ഈ നാട്ടിലെ മറ്റു പാവപ്പെട്ട സ്ത്രീകള്‍ക്കും വേണ്ടിയാണ് ഞാനത് ചെയ്തത്. പിന്നീട് ഞാനുണ്ടാക്കിയ ഉത്പന്നം നാട്ടിലെ സ്ത്രീകള്‍ക്കും മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികനികള്‍ക്കും വിതരണം സൗജന്യമായി ചെയ്തു. വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു ആര്‍ത്തവകാലം സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം.' അരുണാചലം പറയുന്നു.






