
ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻ ലാൽ നായകനായി അഭിനയിച്ച് 1989 ജൂലൈ 7 ന് റിലീസ് ചെയ്ത സിനിമയായിരുന്നു കിരീടം. മലയാളസിനിമാപ്രേക്ഷകരെ സംബന്ധിച്ച് കിരീടം എന്ന സിനിമ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമാണ്. സേതുമാധവനെയും കുടുംബത്തെയും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയിട്ട് 37 വർഷങ്ങൾ പിന്നിടുമ്പോള്‍ കിരീടം വീണ്ടും റീ മാസ്റ്റര്‍ ചെയ്ത് 4 കെ ദൃശ്യമികവോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. മോഹന്‍ലാലിന്റെ അനശ്വര കഥാപാത്രമായ സേതുമാധവനെ വീണ്ടും തിയേറ്ററില്‍ കാണാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് ആരാധകര്‍.
ഇപ്പോഴിതാ സിനിമയുടെ റീ- റിലീസിനോടുബന്ധിച്ച് നടന്ന വാര്‍ഷിക ആഘോഷത്തിന്റെ സമയത്ത് വൈകാരികമായി സംസാരിക്കുകയും സിനിമ കണ്ട് കണ്ണുകള്‍ ഈറനണിയുകയും ചെയ്ത മോഹന്‍ലാലിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയ പലരും ഇന്ന് കൂടെയില്ലെന്ന് പറഞ്ഞപ്പോഴാണ് മോഹന്‍ലാലിന്റെ കണ്ണുകള്‍ നിറഞ്ഞത്. ഒപ്പം തനിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രത്തിന്‍റെ സംവിധായകൻ സിബി മലയിലിന് മോഹൻലാല്‍ നന്ദിയും പറഞ്ഞു.
‘‘എന്റെ 48 വർഷത്തെ സിനിമാ ജീവിതത്തിൽ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണിത്. സിനിമാ അഭിനയത്തില്‍ എടുത്തുപറയാവുന്ന സിനിമകളില്‍ ഒന്നാണ് കിരീടം. എനിക്ക് ആദ്യമായിട്ട് ഒരു നാഷണൽ അവാർഡ് നേടിത്തന്ന സിനിമയാണ് ‘കിരീടം’. താങ്ക്യൂ സിബി... എന്റെ അടുത്ത ദേശീയ അവാർഡും സിബിയുടെ സിനിമയിലൂടെത്തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് പ്രത്യേകതകളുള്ള നിമിഷമാണിത്.
ഇപ്പോൾ മനസ്സിന് ഒരുപാട് സന്തോഷവുമുണ്ട്, ഒപ്പം വലിയൊരു സങ്കടവുമുണ്ട്. കാരണം, അന്ന് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരുപാട് പേർ ഇന്ന് നമ്മളെ വിട്ടുപോയി. സ്ക്രീനിൽ അവരെയൊക്കെ കണ്ടപ്പോൾ, പെട്ടെന്ന് 37 വർഷം പുറകിലേക്ക് ഒരു ടൈം ട്രാവൽ ചെയ്തതുപോലെ തോന്നി. ഞാൻ സിബിയോട് ചോദിക്കുകയായിരുന്നു, ഇങ്ങനെയൊരു സിനിമയോ, അല്ലെങ്കിൽ ഇതിൽ ജീവിച്ചതുപോലെയുള്ള മനുഷ്യരോ ഒന്നും ഇനി നമ്മുടെ കൂടെയില്ലല്ലോ എന്ന്. ആലോചിക്കുമ്പോൾ വലിയൊരു സങ്കടമുണ്ട്. അത്രമാത്രം ഇമോഷനലായ ഒരു സിനിമയാണിത്.
37 വർഷം മുമ്പുള്ള അന്നത്തെ സൗകര്യങ്ങൾ വച്ച് ചെയ്ത സിനിമയാണിത്. ഈ സിനിമ ഇന്ന് ചെയ്യുകയാണെങ്കിൽ ഒരുപക്ഷേ ഒരുപാട് മാറ്റങ്ങൾ ഉണ്ടായേക്കാം. പക്ഷേ അന്നത്തെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇങ്ങനെയൊരു സിനിമ എടുത്തു എന്ന് പറയുന്നത് വലിയ കാര്യമാണ്. കിരീടം കാണുമ്പോള്‍ കുറച്ചധികം ഇമോഷണല്‍ ആവും. ചില സിനിമകള്‍ക്കുമാത്രം സംഭവിക്കുന്ന കാര്യമാണ്, ചില സിനിമകള്‍ക്ക് എന്നല്ല ഈ സിനിമയ്ക്കാവും കൂടുതല്‍. ഇതിൽ എന്നോടൊപ്പം അഭിനയിച്ച, ഇതിന് വേണ്ടി സഹകരിച്ച എല്ലാവരെയും ഞാൻ ഈ സമയത്ത് ഓർക്കുകയാണ്.
ഈ സിനിമ ഡിജിറ്റലായി റീസ്റ്റോർ ചെയ്ത് വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ച എൻ എഫ് ഡി സിക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദിയും സന്തോഷവും. ഞാൻ ഇന്റർവെൽ സമയത്താണ് വന്നതെങ്കിലും, കഥയൊക്കെ നന്നായി അറിയാവുന്നത് കൊണ്ട് പെട്ടെന്ന് തന്നെ മനസ്സ് നിറഞ്ഞു, കണ്ണ് നിറഞ്ഞു. ചില സിനിമകൾക്ക് മാത്രം സംഭവിക്കുന്ന കാര്യമാണിത്, പ്രത്യേകിച്ച് ഈ സിനിമയ്ക്ക്. ഒരിക്കൽക്കൂടി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഓർക്കുന്നു. താങ്ക്യൂ സിബി, താങ്ക്യൂ വിജയകുമാർ, ഉണ്ണി, ദിനേഷ്... എല്ലാവർക്കും താങ്ക്സ് എ ലോട്ട്...’’ മോഹൻലാൽ പറഞ്ഞു. കരഘോഷത്തോടെയാണ് മോഹന്‍ലാലിന്റെ ഓരോ വാക്കുകളും സദസ്സ് ഏറ്റെടുത്തത്.
37 വർഷങ്ങള്‍ക്കുശേഷം ‘കിരീടം’ നാളെ വീണ്ടും തിയേറ്ററിലെത്തും. ഡോള്‍ബി അറ്റ്‌മോസില്‍ 4K ദൃശ്യമികവിലാണ് സിനിമയുടെ റീ- റിലീസ്. മലയാള സിനിമാ ചരിത്രത്തില്‍ ഇടംനേടിയ ചിത്രമാണ് ലോഹിതദാസ് - സിബി മലയില്‍ ടീമിന്റെ കിരീടം. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി സേതുമാധവൻ മാറി. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ച് സെവൻ ആർട്‌സ് ഇന്റർനാഷണല്‍ ലിമിറ്റഡ് ആണ് ‘കിരീടം’ അവതരിപ്പിക്കുന്നത്. കൃപാ ഫിലിംസിന്റെ ബാനറില്‍ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമിച്ചത്.
തിലകൻ, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, കീരിക്കാടൻ ജോസായി എത്തിയ മോഹൻരാജ്, കുണ്ടറ ജോണി, കനകലത എന്നീ മണ്‍മറഞ്ഞ താരങ്ങള്‍ ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരും സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. സിനിമയിലെ ഗാനങ്ങള്‍ക്കാണെങ്കിലും മികച്ച സ്വീകാര്യതയാണ് അന്നുമിന്നുമുള്ളത്. കൈതപ്രത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ജോണ്‍സണാണ്.






