
അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച് തൊണ്ണൂറുകളിലെ റൊമാന്റിക് ഇമേജിലൂടെ ‘ചോക്ലേറ്റ് ബോയ്’ വിശേഷണം നേടിയെടുത്ത താരമാണ് കുഞ്ചാക്കോ ബോബന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ക്യാരക്ടര്‍ റോളുകളിലും വില്ലന്‍ കഥാപാത്രങ്ങളിലും തിളങ്ങുന്നുണ്ടെങ്കിലും ഇന്നും നിത്യഹരിത റൊമാന്റിക് ഹീറോയാണ് ചാക്കോച്ചന്‍. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയിലേക്കെത്തുന്നത്.
ചലച്ചിത്രനടൻ, സംവിധായകൻ, നിർമാതാവ്, ഉദയ സ്റ്റുഡിയോ തലവൻ എം കുഞ്ചാക്കോയുടെ മകൻ എന്നീ വിശേഷണങ്ങളുള്ള ബോബന്‍ കുഞ്ചാക്കോയാണ് ചാക്കോച്ചന്റെ അച്ഛന്‍. ഉദയായുടെ ആദ്യകാല ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ബോബൻ കുഞ്ചാക്കോ ചലച്ചിത്ര രംഗത്തെത്തിയത്. പിന്നീടിങ്ങോട്ട് നടനായും നിര്‍മ്മാതാവായും സംവിധായകനായുമൊക്കെ ബോബന്‍ കുഞ്ചാക്കോ വെള്ളിത്തിരയില്‍ തിളങ്ങി. തന്നെ വിട്ടുപോയെങ്കിലും ഇന്നും കുഞ്ചാക്കോ ബോബന്റെ എല്ലാമെല്ലാമാണ് പിതാവ് ബോബൻ കുഞ്ചാക്കോ. എല്ലാവര്‍ഷവും മുടങ്ങാതെ ബോബന്‍ കുഞ്ചാക്കോയുടെ ഓര്‍മ്മദിനത്തില്‍ അപ്പനെ ഓര്‍ത്ത് കുറിപ്പ് പങ്കിടാറുണ്ട് ചാക്കോച്ചന്‍.
ഇപ്പോഴിതാ ബോബൻ കുഞ്ചാക്കോയുടെ 22-ാം ചരമവാർഷിക ദിനത്തിൽ അച്ഛനെയോർത്ത് കുഞ്ചാക്കോ ബോബൻ പങ്കുവച്ച ഹൃദ്യമായ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പന്റെ അനുഗ്രഹത്തിന്റെ 22 വർഷങ്ങൾ പിന്നിടുകയാണെന്നും തനിക്ക് എല്ലാമെല്ലാമാണ് അപ്പനെന്നുമാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചിരിക്കുന്നത്.
‘‘അപ്പാ, സ്വർഗ്ഗത്തിൽ നിന്നുള്ള താങ്കളുടെ അനുഗ്രഹത്തിന്റെ 22 വർഷങ്ങൾ...ബോബൻ കുഞ്ചാക്കോ...
സുഹൃത്തുക്കള്‍ക്ക് താങ്കള്‍ ബോബച്ചന്‍, എന്റെ സുഹൃത്തുക്കള്‍ക്ക് താങ്കള്‍ ബോബൻ അങ്കിൾ, എനിക്ക് എന്റെ എല്ലാമെല്ലാം...
ഈ ചാർക്കോൾ ഡ്രോയിംഗ് നിർമ്മിച്ചത് 1972-ൽ ഇതിഹാസ സംവിധായകൻ അന്തരിച്ച ശ്രീ.ഭരതനാണ്....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കുഞ്ചാക്കോ ബോബന്‍ തന്റെ അച്ഛന്റെ ഓര്‍മ്മദിനത്തില്‍ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. ബോബന്‍ കുഞ്ചാക്കോയുടെ ചാര്‍ക്കോള്‍ ഡ്രോയിംഗും പഴയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ആല്‍ബവും പങ്കിട്ടാണ് ചാക്കോച്ചന്റെ കുറിപ്പ്.







