
തിരുവനന്തപുരം/ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഡി. വിജയകുമാറിന് മുന്‍തൂക്കം. അദ്ദേഹത്തിന്റെ മകള്‍ ജ്യോതി വിജയകുമാറും സജീവ പരിഗണനയില്‍. ഇന്നലെ ചേര്‍ന്ന കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയോഗത്തിലാണ് ഇവരില്‍ ആരെയെങ്കിലൂം സ്ഥാനാര്‍ഥിയാക്കാന്‍ ഏകദേശ ധാരണയായത്. കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി യോഗത്തിന്റെ തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൂടിയായ എ.കെ. ആന്റണിയെ അറിയിക്കാനും ധാരണയായിട്ടുണ്ട്.
ആന്റണി പേരുകള്‍ പരിശോധിച്ച് നിലപാടില്‍ എത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിയാലോചിച്ച് ഡല്‍ഹിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടായേക്കും. ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയായി എം. മുരളിയുടെ പേരും ചര്‍ച്ചയ്ക്ക് വന്നിരുന്നു. എന്നാല്‍ നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ വിജയകുമാറോ മകളോ സ്ഥാനാര്‍ഥിയാകുന്നതാണ് ഗുണകരമെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. വിജയകുമാര്‍ മണ്ഡലത്തിലെ മുതിര്‍ന്ന നേതാവായതുകൊണ്ടുതന്നെ അദ്ദേഹത്തെ അവിടെ പ്രത്യേകിച്ച് അവതരിപ്പിക്കേണ്ട കാര്യമില്ലെന്ന അഭിപ്രായം യോഗത്തിലുയര്‍ന്നു. മണ്ഡലത്തില്‍ പൊതുസമ്മതനാണെന്നും അഭിപ്രായമുണ്ടായി.
ജ്യോതിക്ക് യുവസ്ഥാനാര്‍ഥി, വനിത എന്ന പരിഗണനകള്‍ കൂടി ലഭിക്കുമെന്ന അഭി്വപ്രായവും ഉണ്ടായി. അതേത്തുടര്‍ന്നാണ് രണ്ടുപേരുകളും നല്കാന് ധാരണയായത്. അതേ സമയം, ഡി. വിജയകുമാറിനുതന്നെ നറുക്ക് വീഴാനാണു സാധ്യത. ഡി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് വിജയകുമാര്‍. ചെങ്ങന്നൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്, അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. കെ. കരുണാകരന്റ വിശ്വസ്ഥനായിരുന്നു വിജയകുമാര്‍.
1986 ല്‍ വിജയകുമാറിനെ മാവേലിക്കര നിയമസഭാ സീറ്റിലേക്ക് കരുണാകരന് നിശ്ചയിച്ചിരുന്നു.ഇതിനു കാരണം അതിനു മുമ്പ് ചെട്ടികുളങ്ങരയില്‍ കുംഭഭരണി മഹോത്സവവുമായി ബന്ധപ്പെട്ടുണ്ടായ പോലീസ് വെടിവെയ്പും തുടര്‍ന്നു കരക്കാരുടെ പേരിലുണ്ടായ കേസുകളും മറ്റും രമ്യമായി പരിഹരിക്കുന്നതിന് നേതൃത്വം നല്‍കിയത് വിജയകുമാറായിരുന്നു എന്നതാണ്. എന്നാല്‍, എന്‍.ഡി.പിക്കു മാവേലിക്കര സീറ്റ് കൈമാറിയതോടെയാണ് വിജയകുമാറിനെ ഒഴിവാക്കേണ്ടി വന്നത്.
ചെങ്ങന്നൂര്‍ ബാറിലെ മുതിര്‍ന്ന അഭിഭാഷകനായ ഡി.വിജയകുമാര്‍ അരനൂറ്റാണ്ടിലേറെക്കാലം പൊതുപ്രവര്‍ത്തന രംഗത്തെ അനുഭവസമ്പത്തുണ്ട്. ദീര്‍ഘകാലം ഐ ഗ്രൂപ്പ് കാരനായിരുന്ന വിജയകുമാര്‍ അടുത്തയിടെ നടന്ന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പില്‍ എ വിഭാഗത്തിലേക്ക് മാറുകയായിരുന്നു.






