
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിക്കു നല്‍കിയിരുന്ന പോലീസ് സംരക്ഷണം പിന്‍വലിച്ചിട്ട് ഒരു മാസം പിന്നിടുന്നു. സുരക്ഷയൊരുക്കാനെത്തിയ വനിതാ പോലീസുകാരോട് അപമര്യാദയായി പെരുമാറുന്നുവെന്ന് രാജേശ്വരിക്കെതിരേ പരാതി ഏറിയതോടെയാണ് പോലീസ് സംരക്ഷണം പിന്‍വലിച്ചത്.
ജിഷ വധക്കേസില്‍ വാദം പൂര്‍ത്തിയായതിനാല്‍ രാജേശ്വരിക്കു സംരക്ഷണത്തിന്റെ ആവശ്യമില്ലെന്നതും പോലീസ് കണക്കിലെടുത്തു. ജിഷയുടെ കൊലപാതകത്തിനുശേഷം 24 മണിക്കൂറും രണ്ടു വനിതാ പോലീസുകാരുടെ സുരക്ഷയാണ് രാജേശ്വരിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വീട്ടിലും ആശുപത്രിയിലും മാത്രമല്ല, രാജേശ്വരി പോകുന്നിടത്തെല്ലാം പോലീസുകാര്‍ കൂടെപ്പോയിരുന്നു. കോടനാട് പോലീസ് സ്റ്റേഷന് പരിധിയിലാണു വീടെങ്കിലും മറ്റു സ്റ്റേഷനുകളില്നിന്നുള്ളവരെയും ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നു.
രാജേശ്വരിയുടെ ഇടപെടല്‍ മോശമായ രീതിയിലാണെന്നു വ്യക്തമാക്കി പലരും മേലുദ്യോഗസ്ഥര്‍ക്കു പരാതി നല്കി. രാജേശ്വരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കട്ടിലിനു സമീപം നിലത്താണ് പോലീസുകാരെ കിടത്തിയിരുന്നത്. ഇതിനെതിരേ പ്രതികരിക്കുമ്പോള്‍, മോശമായി പെരുമാറിയെന്നു പരാതി നല്‍കുമെന്നായിരുന്നു രാജേശ്വരിയുടെ ഭിഷണി. മനംമടുത്ത വനിത പോലീസ് ഉദ്യോഗസ്ഥര്‍ രാജേശ്വരിയുടെ സുരക്ഷാജോലിലയില്നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതും പതിവായിരുന്നു.






