
കൊച്ചി: ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിന് താത്ക്കാലിക ആശ്വാസം. കര്‍ദ്ദിനാളിന് എതിരെ കേസെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. പോലീസിന്റെ തുടര്‍ നടപടികളും കോടതി തടഞ്ഞു. ചീഫ് ജസ്റ്റീസ് ആന്റണി ഡൊമനിക് അധ്യക്ഷനായ ബെഞ്ചാണ് മുന്‍ ഉത്തരവ് സ്റ്റേ ചെയ്തത്. കേസില്‍ മറ്റു കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു. കര്‍ദ്ദിനാള്‍ അടക്കം പ്രതിചേര്‍ത്തിരുന്ന നാലു പേരുടെയും അപ്പീല്‍ പരിഗണിച്ചാണ് സ്റ്റേ. കേസ് ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും.
ബോധപൂര്‍വ്വമായ ഗൂഢാലോചന നടത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ദ്ദിനാളിന്റെ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇതില്‍ 20 മിനിറ്റോളം വാദം കേട്ടശേഷമാണ് കോടതി സ്റ്റേ അനുവദിച്ചത്. ടപാടില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ ഫെബ്രുവരി 15നാണ് പോലീസിനെ സമീപിച്ചത്. പിറ്റേന്ന് ഫെബ്രുവരി 16ന് തന്നെ കോടതിയെ സമീപിച്ചു. പോലീസിന് പരാതി പരിശോധിക്കാനുള്ള സാവകാശം പോലും നല്‍കാതെയാണ് കോടതിയെ സമീപിച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയുന്ന പ്രവണതയല്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ളവരെ നേരത്തെ സമീപിച്ചിരുന്നതാണെന്നും കേസെടുക്കാന്‍ തയ്യാറായില്ലെന്നും പരാതിക്കാരന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. സ്റ്റേ ലഭിച്ചതോടെ കള്ദ്ദിനാളിന് വലിയ ആശ്വാസമാണ് ലഭിച്ചത്. സ്റ്റേ ലഭിച്ചിരുന്നില്ലെങ്കില്‍ പോലീസിന്റെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമായിരുന്നു.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പ്രൊക്യൂറേറ്റര്‍ ആയിരുന്ന ഫാ. ജോഷി പുതുവ, മോണ്‍. സെബാസ്റ്റിയന് വടക്കുംപാടന്‍, ഇടനിലക്കാരന് സാജു വര്‍ഗീസ് കുന്നേല്‍ എന്നിവരെ പ്രതിയാക്കി കേസെടുക്കാനാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ക്രിമിനല്‍ ഗൂഢാലോചന, ചതി, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.






