
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അവസാനവാക്ക് 'അനന്തേട്ടന്‍'!. ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന സി.പി.എം. പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പി.കെ. കുഞ്ഞനന്തനാണു ജയില്‍ ജീവനക്കാരും തടവുകാരും ഭയഭക്തിയോടെ വിളിക്കുന്ന ''അനന്തേട്ടന്‍''. എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നതോടെ എന്നും വിവാദത്തിലായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഭരണം നടത്തുന്നതു കുഞ്ഞനന്തനാണെന്ന് ഉദ്യോഗസ്ഥരും തടവുപുള്ളികളും സാക്ഷ്യപ്പെടുത്തുന്നു.
ഇഷ്ടംപോലെ പരോള്‍ നേടിയെടുത്തു മിക്കവാറും പുറത്താണെങ്കിലും ജയിലിലെ െദെനംദിന കാര്യങ്ങളിലെല്ലാം കുഞ്ഞനന്തന്‍ ഇടപെടുന്നുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം 20 മാസത്തിനിടെ 193 ദിവസമാണു കുഞ്ഞനന്തനു പരോള്‍ അനുവദിച്ചത് ഷുെഹെബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കു പ്രതിശ്രുതവധുവുമായി ജയിലില്‍ മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാന്‍ ജയില്‍ അധികൃതര്‍ വഴങ്ങിയതു കുഞ്ഞനന്തന്റെ സമ്മര്‍ദം മൂലമാണെന്നാണ് വിവരം.
ജയില്‍ ജീവനക്കാര്‍ക്കു പ്രതികളുമായി വ്യക്തിബന്ധം പാടില്ലെന്നാണു നിയമമെങ്കിലും കുഞ്ഞനന്തന്റെ മകളുടെ ഗൃഹപ്രവേശനത്തിന് ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നതും വിവാദമായിരുന്നു. 2014 ജനുവരിയിലാണു കുഞ്ഞനന്തനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ജയില്‍വാസക്കാലത്തു നടന്ന രണ്ടു സി.പി.എം സമ്മേളനങ്ങളിലും കുഞ്ഞനന്തനെ ഏരിയാ കമ്മിറ്റിയില്‍ നിലനിര്‍ത്തി. ഇത്തവണ പരോളിലെത്തിയാണ് കുഞ്ഞനന്തന്‍ ഏരിയാ സമ്മേളനത്തില്‍ പങ്കെടുത്തത്. സി.പി.എം. തടവുകാര്‍ കൂടുതലുള്ള കണ്ണൂര്‍ ജയിലില്‍ കുഞ്ഞനന്തന്റെ സ്വാധീനമുറപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടലുമുണ്ട്. പാര്‍ട്ടി ജില്ലാ സെക്രട്ടറി ഉപദേശകനായുളള ജയില്‍ സമിതിയും സമ്മര്‍ദം ചെലുത്തുന്നുണ്ട്.
മുന്‍സര്‍ക്കാരിന്റെ കാലത്തെ മിക്ക ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയതോടെയാണ് സി.പി.എം. തടവുകാര്‍ കണ്ണൂര്‍ ജയിലിന്റെ നിയന്ത്രണം പൂര്‍ണമായും െകെയടക്കിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ട് അടുത്തിടെ എന്നും വിവാദങ്ങളാണ്. ഏറ്റവും ഒടുവിലത്തേതാണ് ജയില്‍ അധികൃതര്‍ അറിയാതെ തടവുകാര്‍ പിരിവിട്ടു ടെലിവിഷന്‍ വാങ്ങിയത്. സി.പി.എം. തടവുകാരുടെ ബ്ലോക്കിലാണ് ടി.വി. സ്ഥാപിച്ചത്. സംഭവം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് ടി.വി. പിടിച്ചെടുത്തു.
ഇതേക്കുറിച്ച് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ക്കിതേക്കുറിച്ച് അറിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും അതീവസുരക്ഷയുളള ജയിലിലില്‍ ഇത്രയും വലിയ ടിവി എങ്ങനെവന്നു എന്നതാണ് സംശയം. സി.പി.എം തടവുകാര്‍ക്ക് ബന്ധുക്കളുടെ രോഗത്തിന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി തടവുപുള്ളികള്‍ക്ക് അടിയന്തര പരോള്‍ അനുവദിക്കുന്നത് വ്യാപകമാണ്. ടി.പി. കേസ് പ്രതികള്‍ക്ക് സര്‍ക്കാര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആഴ്ചകളോളം സുഖ ചികിത്സാസൗകര്യം ഒരുക്കിയ സംഭവം ഏറെ വിവാദമായിരുന്നു. രോഗങ്ങളൊന്നുമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണ് ചെയ്തത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി.പി.എം. തടവുകാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. ജയില്‍ ഭരണത്തിനെതിരേ സമരപരിപാടികള്‍ക്കു രൂപം നല്‍കുമെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.






