
വാരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണസംഘം ഇന്ന് അന്വേഷണം തുടങ്ങും. എറണാകുളം കേന്ദ്രീകരിച്ചുള്ള ചില ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിലേക്ക് നയിക്കപ്പെട്ട വാസുദേവന്റെ മരണവും അന്വേഷണത്തില്‍ പോലീസിന് പിഴവ് പറ്റിയിട്ടുണ്ടോ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായിട്ടായിരിക്കും അന്വേഷണം. ശ്രീജിത്തിനെ ചികിത്സിച്ച മൂന്ന് ആശുപത്രി ഡോക്ടര്‍മാരുടെ മൊഴിയെടുക്കും.
വാസുദേവന്റെ സഹോദരനുമായുള്ള സംഘര്‍ഷത്തിന്റെ തുടര്‍ന്നയാണ് വീട് ആക്രമിക്കുന്നതിലേക്കും വാസുദേവന്റെ ആത്മഹത്യയിലേക്കും നയിച്ച സംഭവത്തില്‍ ശ്രീജിത്തിനും സഹോദരന് സജിത്തും ഉള്‍പ്പെടെ 14 പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.
വാസുദേവന്റെ വീട് ആക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഇല്ലായിരുന്നു എന്നാണ്് ബന്ധുക്കള്‍ പറയുന്നത്. വിനീഷും ശ്രീജിത്തും സുഹൃത്തുക്കളാണ് വിനീഷിന്റെ വീട് ആക്രമിക്കാന്‍ ശ്രീജിത്ത് ഒരിക്കലും പോകില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം പോലീസിനോട് ശ്രീജിത്തിന്റെ അമ്മയും ഭാര്യയും പറഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ശ്രീജിത്തടക്കം പത്തുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റും രേഖപ്പെടുത്തി.
വീട് ആക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നോയെന്ന് തനിക്കറിയില്ലെന്നാണ് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന് വിനീഷ് പറഞ്ഞത്. വെള്ളിയാഴ്ച 12 മണിയോടെയാണ് മാരകായുധങ്ങളുമായി എത്തിയ 16 പേര് വീട് ആക്രമിച്ചത്.
അപ്പോള്‍ എല്ലാവരേയും തിരിച്ചറിയാനുള്ള മാനസീകാവസ്ഥയില്‍ ആയിരുന്നില്ല. അക്രമത്തില്‍ കൈയ്ക്ക് പരിക്കേറ്റതിനാല്‍ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പറയാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും വിനീഷ് പറയുന്നു.
അതേസമയം അക്രമത്തില്‍ ഉണ്ടായിരുന്നത് മറ്റൊരു ശ്രീജിത്തായിരുന്നെന്നാണ് വിനീഷ് മാധ്യമങ്ങളോട് പറഞ്ഞത്. വിനീഷ് തങ്ങള്‍ക്കു നല്കിയ മൊഴി വ്യത്യസ്തമായിരുന്നെന്നാണ് പോലീസ് നിലപാടും. കഴിഞ്ഞ ആറാം തീയതിയാണ് വിനീഷ് പോലീസ് സ്റ്റേഷനില്‍ വെച്ച് മൊഴി നല്‍കിയത്.
ആ സമയത്ത് പോലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്ത് അടക്കമുള്ള പ്രതികള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. ഇവരെ ചൂണ്ടിക്കാട്ടിയാണ് വിനീഷ് മൊഴി നല്‍കിയതെന്നാണ് പോലീസ് സ്റ്റേഷന് രേഖകള്‍ പറയുന്നത്.
ഇവര്‍ ആക്രമിച്ചിട്ടുണ്ടെന്ന് മൊഴികളില്‍ വിനീഷ് വ്യക്തമായി പറയുന്നുണ്ട്. കൂടാതെ അച്ഛന് വാസുദേവന്‍ പ്രതികളെ ചവിട്ടിയിരുന്നെന്നും ആ ചവിട്ടില്‍ പ്രതികള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടോ എന്നറിയില്ലെന്നും വിനീഷ് നല്കിയ മൊഴിയില്‍ പറയുന്നുണ്ട്.
സ്റ്റേഷനില്‍ ഉണ്ടായിരുന്ന പ്രതികളെ ചൂണ്ടിക്കാട്ടിയാണ് വിനീഷ് മൊഴി നല്‍കിയതെന്നാണ് സ്റ്റേഷന് രേഖകളില്‍ പറയുന്നത്. എന്നാല്‍ മരണപ്പെട്ട ശ്രീജിത്തും താനും തമ്മില്‍ സുഹൃത്തുക്കള്‍ ആയിരുന്നന്നും വീടാക്രമണ കേസില്‍ ശ്രീജിത്തിന്റെ പേര് പോലീസിനോട് പറഞ്ഞിരുന്നില്ലെന്നമാണ് ഇപ്പോള്‍ വിനീഷ് പറയുന്നത്.






