
മൂവാറ്റുപുഴ സ്വദേശിനിയാണ് ശ്രീദേവി. കരഞ്ഞുകലങ്ങിയ മിഴികളുമായി എന്നെ കാണാന്‍ വന്ന അവള് ഏറെ ദയനീയമായ ഒരു കഥയാണു പറഞ്ഞത്:
''അച്ഛനും അമ്മയും ചേട്ടനും ഉള്‍പ്പെട്ട ചെറിയൊരു കുടുംബത്തിലാണു ഞാന്‍ ജനിച്ചത്. എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ വളരെ സന്തോഷമായിരുന്നു.
എന്നാല്‍ ഞാന്‍ പ്ലസ്ടുവിനു പഠിക്കുമ്പോള്‍ വലിയൊരു ദുര്‍വിധി സംഭവിച്ചു. ബൈക്കില്‍ ഓഫീസിലേക്കുപോയ അച്ഛ ന് അപകടത്തില്‍പ്പെട്ടു. വിവരമറിഞ്ഞ് ഞങ്ങള്‍ ആശുപത്രിയിലെത്തുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
ഐ.സി.യുവിന്റെ മുന്നിലിരുന്ന് ഞങ്ങ ള്‍ കരഞ്ഞുപ്രാര്ത്ഥിച്ചതിന്റെ ഫലമെന്നുപറയാം, ഒടുവില്‍ ജീവന് തിരിച്ചുകിട്ടി. പക്ഷേ പിന്നീട് കിടക്കയില്‍നിന്ന് എഴുന്നേല്ക്കാന് അച്ഛനു കഴിഞ്ഞില്ല.
ആ സംഭവത്തോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്, ചേട്ടന് കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു.
ചെറുപ്രായത്തിലേ ഉത്തരവാദിത്വങ്ങള്‍ തലയിലേറ്റിയ ചേട്ടനെ കഴിയുന്ന വിധത്തില്‍ സഹായിക്കണമെന്ന് ഞാനും തീരുമാനിച്ചു. അങ്ങനെയാണ് എളുപ്പം ജോലി ലഭിക്കാന്‍ സാധ്യതയുളള നഴ്സിങ് കോഴ്സിന് ഞാന്‍ ചേര്‍ന്നത്.
പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തിയപ്പോഴേക്കും അമ്മയും ചേട്ടനും എനിക്ക് വിവാഹാലോചനകള്‍ തുടങ്ങി.
എന്നാല്‍ ഉടന്‍ വിവാഹം വേണ്ടെന്നായിരുന്നു എന്റെ തീരുമാനം. അതിനിടയിലാണ് ഇരുപത്തിമൂന്നു വയസു കഴിഞ്ഞാല്‍പ്പിന്നെ ഏറെത്താമസിച്ചേ മംഗല്യയോഗമുള്ളൂ എന്ന് ജ്യോത്സന് വിധിയെഴുതിയത്.
മരിക്കുന്നതിനുമുമ്പ് എന്റെ കല്യാണം നടന്നുകാണണമെന്ന് അച്ഛന്‍കൂടി പറഞ്ഞതോടെ എനിക്ക് തീരുമാനം മാറ്റേണ്ടി വന്നു.
അങ്ങനെ ജിതിനേട്ടനുമായി എന്റെ വിവാഹം നടന്നു. സ്വകാര്യബാങ്ക് ജീവനക്കാരനായിരുന്നു അദ്ദേഹം.
വിവാഹം കഴിഞ്ഞ് എറണാകുളത്തെ ഒരു ഹോസ്പിറ്റലില്‍ എനിക്കു ജോലികിട്ടി. പക്ഷേ ജിതിനേട്ടനെ തനിച്ചാക്കിയിട്ടു പോകാന്‍ മനസ് അനുവദിച്ചില്ല. അതു സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:
''നീ ഇത്രയും പഠിച്ചത് ഒരു ജോലിക്കു വേണ്ടിയല്ലേ? വീടിനടുത്തുതന്നെ ജോലിവേണമെന്നു വാശിപിടിക്കുന്നത് ശരിയല്ല. അതുകൊണ്ട് നീ ധൈര്യമായി പൊയ്ക്കോ... ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വരാമല്ലോ.''
അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ കൂടുതല്‍ ചിന്തിപ്പിച്ചു.
തുടര്‍ന്ന് ഒരാഴ്ചയ്ക്കുളളില്‍ ഞാന്‍ ജോലിക്കു കയറി. കുറച്ചുദിവസം കഴിഞ്ഞ് മൂന്നുദിവസത്തെ അവധിക്ക് വീട്ടില്‍ വന്നു. എന്നാല്‍ കാണാതിരുന്നു കാണുമ്പോഴുളള സന്തോഷമൊന്നും ജിതിനേട്ടന് ഉണ്ടായിരുന്നില്ല.
ഭാര്യയെന്ന പരിഗണനപോലും എനിക്കുതരാതെ അദ്ദേഹം ഒഴിഞ്ഞുമാറി. അമ്മയാകാനുളള എന്റെ അവകാശവും നിഷേധിക്കപ്പെട്ടു.
പ്രശ്നമെന്താണെന്നു ചോദിച്ചപ്പോള്‍ ജിതിനേട്ടന് ദേഷ്യപ്പെട്ടു. ആ മാറ്റം എന്നെ വല്ലാതെ അസ്വസ്ഥയാക്കി.
മൂന്നുദിവസം കഴിഞ്ഞ് ഞാന്‍ ജോലിസ്ഥലത്തേക്കു മടങ്ങി. പിന്നീടു ഞാന്‍ അവധിക്കു വന്നപ്പോഴും മുമ്പത്തേതുതന്നെ സംഭവിച്ചു. എന്നെ അവഗണിച്ച്, ഓഫീസ് ആവശ്യമെന്നു കള്ളം പറഞ്ഞ് ജിതിനേട്ടന് എവിടെയൊക്കെയോ പോയി.
നാളുകള്‍ കഴിഞ്ഞതോടെ ഞങ്ങള്‍ തമ്മില്‍ അധികം ഫോ ണ്വിളിയോ സംസാരമോ ഇല്ലാതായി. മനസുകൊണ്ട് അകലുകയും ചെയ്തു.
എത്ര ആലോചിച്ചിട്ടും കാര്യമെന്താന്നെന്നു മാത്രം എനിക്കു മനസിലായില്ല.
വിവാഹത്തിനുമുമ്പ് അന്യമതത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയുമായി അദ്ദേഹം പ്രണയത്തിലായിരുന്നെന്ന് പിന്നീട് ഞാനറിഞ്ഞു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് എന്നെ വിവാഹംകഴിച്ചത്.
അതോടെ ഞാന്‍ ആകെ തകര്‍ന്നുപോയി. കഴിഞ്ഞതെല്ലാം മറന്ന് ഒപ്പം ജീവിക്കാന്‍ തയ്യാറായെങ്കിലും ജിതിനേട്ടന് എന്നെ ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല.
കുറച്ചുനാളുകളേ കൂടെ ജീവിച്ചുളളൂവെങ്കിലും ഞാനദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ആഗ്രഹത്തിനു ഞാന്‍ എതിരല്ല. ബന്ധംപിരിയാന്‍ ഞാന്‍ തയ്യാറാണു സാര്‍... അതിനുളള നടപടികള്‍ എത്രയും പെട്ടെന്നു ചെയ്തുതരണം... ''
ശ്രീദേവിയുടെ വാക്കുകളില്‍നിന്ന് അവള്‍ക്ക് ജിതിനോടുള്ള ഇഷ്ടം എനിക്കു മനസിലായി. എന്റെ നിര്‍ദ്ദേശപ്രകാരം പിറ്റേന്ന് അവള് ജിതിനുമായി വന്നു.
ഇരുവരോടും മണിക്കൂറുകളോളം സംസാരിച്ചതിന്റെ ഫലമായി ജിതിന് അവസാനം തെറ്റ് മനസിലാക്കി. ശ്രീദേവിയുടെ കൈപിടിച്ചാണ് അവന് എന്നോടു യാത്ര പറഞ്ഞിറങ്ങിയത്.






