
''എന്റെ മോള് നിന്നു കത്തുകയായിരുന്നു. ഞാന്‍ അപ്പുറത്ത് സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോഴായിരുന്നു സംഭവം നടന്നത്. അയാള്‍ പെട്രോള്‍ ഒഴിച്ചപ്പോള്‍ മോള് ഓടി. അയാള്‍ പിന്നാലെ ഓടി. പിന്നെ ലൈറ്റര്‍ കൊണ്ടു തീ കൊളുത്തി. അവള് നിന്നു കത്തി ആരും സഹായിച്ചില്ല. ആരോ അല്‍പ്പം വെള്ളം കോരിയൊഴിച്ചു. എല്ലാവരും നോക്കി നില്‍ക്കുകയായിരുന്നു. വാര്‍ഡ് മെമ്പറടക്കം അവിടെയുണ്ടായിരുന്നു. കൊല്ലാനായിരുന്നോ ഞങ്ങളെ വിളിച്ചു വരുത്തിയത്. '' മകളുടെ ദുരന്തം കണ്മുന്നില് കാണേണ്ടി വന്ന പിതാവ് ജനാര്ദ്ധനന് വിങ്ങലോടെ പറഞ്ഞു.
സംഭവത്തിന് ദൃക്സാക്ഷിയാകേണ്ടി വന്ന ജനാര്ദ്ധനന് മാനസീകമായി തകര്‍ന്നിരിക്കുകയാണ്. ഒന്നുമില്ലാത്താവരാണ് തങ്ങള്‍. പലിശ കയറിയാണ് കടം കുമിഞ്ഞത്. ഒരു ജനപ്രതിനിധിയാണ് അവളെ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതെന്നും പിതാവ് ജനാര്ദ്ധനന് പറഞ്ഞു. ജീതുവിനോടും അച്ഛനോടും വളരെ സൗമ്യനായി സംസാരിച്ചു നിന്ന വിരാജ് ഇത്ര ക്രൂരമായി പൊരുമാറുമെന്ന് കരുതിയില്ലെന്നും പെട്ടെന്നൊരാള്‍ കണ്മുന്നില് വെന്തുമരിക്കുന്നത് കണ്ടപ്പോള്‍ കുടുംബശ്രീ അംഗങ്ങളെല്ലാം പരിഭ്രാന്തരായി പകച്ചുപോയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ദൃശ്യം കാണേണ്ടിവന്ന ഒരു സ്ത്രീ കുഴഞ്ഞു വീണെന്നും നാട്ടുകാര്‍ പറഞ്ഞു. ജീതുവിനെ ആരും വിളിച്ചു വരുത്തിയതല്ലെന്നും വായ്പ ഒത്തുനോക്കാനായി നേരിട്ടു വരാമെന്ന് പറഞ്ഞത് ജീതുവാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആരും സഹായിച്ചില്ല. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ആദ്യം എത്തിക്കുകയും പിന്നീട് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയില്‍ ഇരിക്കുമ്പോള്‍ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നല്കിയ ജീതു അതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
ആറു വര്‍ഷം മുമ്പായിരുന്നു വിരാജും ജീതുവും വിവാഹിതരായത്. ഭര്‍ത്താവിന്റെ വീടിനടുത്തുള്ള കുടുംബശ്രീയില്‍ നിന്നും ജീതു വായ്പയെടുത്തിരുന്നു. വായ്പ കുടിശ്ശിക തീര്‍ക്കാന്‍ നേരിട്ടുവരാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജീതു പിതാവിനൊപ്പം ഓട്ടോയില്‍ എത്തിയത്. ഇതിനിടെയായിരുന്നു സംഭവം. വിവാഹത്തിന് തൊട്ടു പിന്നാലെ മുതല്‍ തുടങ്ങിയ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന ഇരുവരും സംയുക്ത വിവാഹമോചനത്തിന് തയ്യാറായിരിക്കുകയായിരുന്നു. ഒളിവിലായിരുന്ന വിരാജിനെ ഇതുവരെ കണ്ടെത്താനായില്ല.






