
കണ്ണൂര്‍: മാഹിയില്‍ സി.പി.എം. നേതാവ് ബാബു കണ്ണിപ്പൊയിലിനെയും ന്യൂ മാഹിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ഷമേജിനെയും കൊലപ്പെടുത്തിയവരെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചെന്നു പോലീസ്. ബാബുവിനെ കൊലപ്പെടുത്തിയതു വിദഗ്ധ രാഷ്ട്രീയ ക്വട്ടേഷന്‍ സംഘമാണെന്നു പോലീസ് പറയുന്നു. മരണകാരണമായ ആഴത്തിലുള്ള രണ്ടു മുറിവുകളാണു പോലീസിനെ ഈ നിഗമനത്തിലെത്തിച്ചത്.
കണ്ണൂരില്‍ നേരത്തേ അക്രമങ്ങള്‍ ആസൂത്രണം ചെയ്തതായി കരുതപ്പെടുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകരിലേക്കാണ് അന്വേഷണം നീളുന്നത്. ചിലര്‍ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. എട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരേയാണു കേസെടുത്തത്. പുതുച്ചേരി പോലീസാണു ബാബു വധക്കേസ് അന്വേഷിക്കുന്നത്.
ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ഷമേജിനെ കൊലപ്പെടുത്തിയത് ആറംഗസംഘമാണെന്നു വ്യക്തമായി. പ്രതികാരക്കൊലപാതകം ആസൂത്രണം ചെയ്ത പ്രാദേശിക സി.പി.എം. പ്രവര്‍ത്തകരെക്കുറിച്ചും വിവരം ലഭിച്ചതായാണു സൂചന. ഷമേജിനു മുപ്പതിലേറെ വെട്ടുകളാണേറ്റത്. ബാബുവിന്റെ കൊലപാതകം പുതുച്ചേരി എസ്.പി. ദേവശിഖാമണിയും ഷമേജിന്റെ കൊലപാതകം തലശേരി സി.ഐ: കെ.ഇ. പ്രേമചന്ദ്രനുമാണ് അന്വേഷിക്കുന്നത്. ഷമേജ് കേസില്‍ സുപ്രധാന തെളിവുകളടങ്ങിയ സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. കൊലയാളികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ തിരിച്ചറിഞ്ഞു. പ്രതികള്‍ മറ്റു ജില്ലകളിലേക്കോ സംസ്ഥാനത്തിനു പുറത്തേക്കോ കടന്നിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.
രണ്ടു സംസ്ഥാനങ്ങളിലായി അന്വേഷണം നടക്കുന്നതിന്റെ സാങ്കേതികപ്രശ്‌നങ്ങള്‍ പോലീസിനെ അലട്ടുന്നുണ്ട്. കൊലപാതകവും പ്രതികാരക്കൊലയു മാണെങ്കിലും ഇരുസംസ്ഥാനങ്ങളിലായി നടന്നതിനാല്‍ ഒറ്റക്കേസായി പരിഗണിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. തുടര്‍സംഘര്‍ഷങ്ങള്‍ തടയാന്‍ മാഹിയിലും ന്യൂ മാഹിയിലും കേരളാ, പുതുച്ചേരി പോലീസ് സംയുക്തമായാണു പ്രവര്‍ത്തിക്കുന്നത്. പുതുച്ചേരിയില്‍നിന്നു കൂടുതല്‍ പോലീസ് ഇന്നലെ മാഹിയിലെത്തി.
മാഹി ഇരട്ടക്കൊലപാതകങ്ങളില്‍ ഊര്‍ജിത അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ പിടികൂടുമെന്നും എന്നാല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ എന്ന നിലയിലല്ല കേസ് അന്വേഷിക്കുന്നതെന്നും കേരളാ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. രാഷ്ട്രീയകൊലപാതകങ്ങള്‍ എന്ന നിലയിലാണോ കേസ് അന്വേഷിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൊലപാതകങ്ങള്‍ക്ക് പിന്നാലെ വ്യാപക അക്രമം ഉണ്ടാകുന്നതില്‍ മാഹി ഭീതിയിലാണ്. ചൊവ്വാഴ്ച െവെകിട്ടു നാലോടെ സി.പി.എം. നേതാവ് ബാബു കണ്ണിപ്പൊയിലിന്റെ മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചതിനു പിന്നാലെയുണ്ടായ തുടര്‍ ആക്രമണങ്ങളില്‍ സി.പി.എം, ബി.ജെ.പി. ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. നിരവധി വീടുകളും കടകളും തകര്‍ത്തു. ഇരട്ടപ്പിലാക്കൂലില്‍ ബി.ജെ.പി. മണ്ഡലം കമ്മിറ്റി ഓഫീസായ മാരാര്‍ജി മന്ദിരം കത്തിച്ചു. സി.പി.എം. കോമത്തുപാറ ബ്രാഞ്ച് ഓഫീസും ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് മന്ദിരവും ആക്രമിക്കപ്പെട്ടു. പരിസരത്തുനിന്നു രണ്ടു നാടന്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തു. മാഹി തീരദേശ പോലീസിന്റെ ജീപ്പ് കത്തിച്ചു.
കൊല്ലപ്പെട്ട ബാബുവിന്റെ അയല്‍ക്കാരനും വിശ്വഹിന്ദു പരിഷത്ത് ജില്ലാനേതാവുമായ ദയാനന്ദന്റെ വീടും ആക്രമിച്ചു. ചെമ്പ്ര സ്വദേശി രവീന്ദ്രന്റെ ഔഷധി ഷോപ്പ് തകര്‍ത്ത് മരുന്നുകള്‍ റോഡില്‍ വലിച്ചെറിഞ്ഞു. എം.എം. ഇലക്‌ട്രോണിക്‌സ്, പ്രിയദര്‍ശിനി യുവകേന്ദ്ര ഓഫീസ് എന്നിവയും തകര്‍ത്തു. കല്യാണ്‍ വാടക ഷോപ്പ് കത്തിച്ചു.






