
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ആശ്വാസം. വിമത എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരനെ പിന്തുണയ്ക്കുന്ന 18 കെ എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയില്‍ വിധി പറയുന്നതില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത. ചീഫ് ജസ്റ്റീസ് ഇന്ദിര ബാനര്‍ജി സ്പീക്കറുടെ തീരുമാനം ശരിവച്ചപ്പോള്‍ ജഡ്ജി എം. സുന്ദര്‍ സ്പീക്കറുടെ ഉത്തരവ് റദ്ദാക്കി. ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത പ്രകടമായതോടെ കേസ് മറ്റൊരു ഉയര്‍ന്ന ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
കേസില്‍ അന്തിമ വിധി വരുന്നതുവരെ 18 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുകയോ നിയമസഭയില്‍ അവിശ്വാസം കൊണ്ടുവരാനോ പാടില്ലെന്നും രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു. അതുവരെ അവരുടെ അയോഗ്യത തുടരും. ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതയിലൂടെ എടപ്പാടി പളനിസ്വാമിക്കു മുന്നിലെ വലിയൊരു പ്രതിസന്ധിയാണ് തത്ക്കാലികയായി എങ്കിലും മാറിപ്പോയത്.
ടിടിവി ദിനകരന് പിന്തുണ പ്രഖ്യാപിച്ച 18 അംഗങ്ങളെ കൂറുമാറ്റ നിരോധന നിയമക്രപാരമാണ് ജനുവരി 23ന് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇതു ചോദ്യം ചെയ്താണ് എം.എല്‍.എമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
234 അംഗ നിയമസഭയില്‍ ഭരണകക്ഷിക്ക് സ്പീക്കറെ കൂടാതെ 116 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ദിനകരനൊപ്പം 18 പേരും പ്രതിപക്ഷമായ ഡിഎംകെയ്ക്ക് 89 അംഗങ്ങളും കോണ്‍ഗ്രസിന് എട്ടും മുസ്ലീം ലീഗിന് ഒന്നും പ്രതിനിധികളാണുള്ളത്. ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവുണ്ടെങ്കിലും 18 പേര് അയോഗ്യത നേരിടുന്നതിനാല്‍ സര്‍ക്കാരിന് പ്രതിസന്ധിയില്ല.






