ന്യൂഡല്‍ഹി: നോട്ട് നിരോധന കാലത്ത് ഏറ്റവുമധികം നോട്ടുകള്‍ മാറിയെടുത്തത് അമിത് ഷാ അധ്യക്ഷനായ സഹകരണ ബാങ്കാണെന്ന വാര്‍ത്ത ദേശീയ മാധ്യമം മുക്കി. റിലയന്‍സ് ഗ്രൂപ്പിന്റെ ചാനലായ ന്യുസ് 18 ആണ് വാര്‍ത്ത പിന്‍വലിച്ചത്. അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക് കോ-ഓപ്പറേറ്റീവ് ബാങ്ക് 745.59 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ മാറിയെടുത്തു എന്നായിരുന്നു വാര്‍ത്ത. വിവാരാവകാശ പ്രവര്ത്തകന് മനോരഞ്ജന്‍ എസ്. റോയിയാണ് ഇക്കാര്യം പുറത്ത് കൊണ്ടുവന്നത്.
അമിത് ഷാ ഡയറക്ടറായ ബാങ്ക് നോട്ട് മാറിയെടുത്ത ശേഷമാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നത്. സഹകരണ ബാങ്കുകള്‍ക്ക് നിരോധിത നോട്ടുകള്‍ സ്വീകരിക്കാനാകില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണം. നവംബര്‍ 14നാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. എന്നാല്‍ അതിനകം അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് കോടികളുടെ നിരോധിത നോട്ടുകള്‍ മാറിയെടുത്തിരുന്നു.
സഹകരണ ബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് നിരോധിത നോട്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും സഹകരണ ബാങ്കുകളെ വിലക്കിയത്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ വന്‍ തോതില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ബി.ജെ.പി നേതാക്കള്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഈ വിവാദങ്ങള്‍ക്കിടെയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ഡയറക്ടറായ ബാങ്ക് തടസമില്ലാതെ നിരോധിത നോട്ടുകള്‍ മാറിയെടുത്തത്.
2000 മുതല്‍ അമിത് ഷാ ഈ ബാങ്കിന്റെ ഭരണത്തലവനാണ്. ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രിയായ ജയേഷ് ഭായി വിത്തല്‍ഭായ് റഡാദിയ ചെയര്‍മാനായ രാജ്കോട്ട് ജില്ലാ സഹകരണ ബാങ്കാണ് നോട്ട് മാറിയെടുത്തതില്‍ രണ്ടാമത്. 693.19 കോടി രൂപയാണ് ഈ ബാങ്ക് മാറിയെടുത്തത്.






