
കൊച്ചി: സീരിയല്‍ നടിയേയും മാതാവിനേയും സഹോദരിയേയും കള്ളനോട്ടടിക്ക് പിടിച്ച സംഭവത്തില്‍ വ്യാജന് അച്ചടിക്കല്‍ പോലെയുള്ള സാഹസത്തിന് രമാദേവി മുതിര്‍ന്നത് സാമ്പത്തീകമായ പ്രതിസന്ധിയും പണത്തിനോടുള്ള അത്യാര്‍ത്തിയും മൂലമെന്ന് റിപ്പോര്‍ട്ട്. സീരിയല്‍ നടി കൂടിയായ മൂത്തമകള്‍ സൂര്യ ശിവകുമാറിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വന്ന വന്‍ ബാധ്യതയും പണം ഉണ്ടാക്കാന്‍ വേണ്ടിയുള്ള പൂജയും വഴിപാടുകളുമെല്ലാം ഇവിടെ പതിവായിരുന്നെന്നാണ് ഇവര്‍ നല്കിയ മൊഴി.
രണ്ടു തവണ വിവാഹിതയായ സൂര്യയുടെ ആദ്യ വിവാഹത്തിനായി 300 പവനാണ് രമാദേവി നല്‍കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ വിവാഹബന്ധം തകര്‍ന്നു. രണ്ടാമത് വിവാഹം നടത്തിയതും ഗുണകരമായില്ല. പാരമ്പര്യമായി വസ്തു വകകള്‍ ഉണ്ടായിരുന്ന രമാദേവി ഈ വിവാഹങ്ങളോടെ സാമ്പത്തീകമായി പ്രതിസന്ധിയില്‍ ആകുകയായിരുന്നു. ഇതിനൊപ്പം 5000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഇവരുടെ വീട് പണിതിട്ടും ഏതാനും വര്‍ഷങ്ങളേ ആയിരുന്നുള്ളൂ.
ഭര്‍ത്താവിനൊത്ത് കുവൈറ്റിലായിരുന്ന രമാദേവി ജൂവലറി ജീവനക്കാരനായിരുന്ന ഭര്‍ത്താവ് വെടിയേറ്റ് മരിച്ചതോടെ പെണ്മക്കളുമായി നാട്ടില്‍ തിരിച്ചെത്തുക ആയിരുന്നു. ഇതേ വീട്ടില്‍ മക്കളുമായി താമസിച്ചു വരുന്നതിനിടയിലാണ് കള്ളനോട്ടടി എന്ന ആശയം അവര്‍ക്ക് കിട്ടിയത്. തുടര്‍ന്ന് ആറു മാസമായി നോട്ട് അച്ചടിച്ചു വരികയായിരുന്നു. പിടിയിലായ ലിയോയുമായി പോലീസ് വന്നപ്പോള്‍ ഒരക്ഷരം മറുത്തു പറയാതെ രമാദേവി കുറ്റമേറ്റു. പറ്റിപ്പോയെന്നും കുറ്റം ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും പറഞ്ഞായിരുന്നു അറസ്റ്റ് നേരിടാന്‍ തയ്യാറായത്.
വീട്ടില്‍ പണം വന്നുകയറാന്‍ പൂജയും വഴിപാടുകളും പതിവായി ചെയ്തു. ടിവിയിലും മറ്റും കാണുന്ന ധനാഗമ യന്ത്രങ്ങള്‍ വാങ്ങുകയും പൂജയും വഴിപാടുകളും മറ്റും നടത്തുകയും ചെയ്തിരുന്നു. ആ രീതിയിലും വന്‍തുകകള്‍ നഷ്ടമായതോടെയാണ് കള്ളനോട്ടടിയിലേക്ക് തിരിഞ്ഞത്. ഇതിനായി പ്രിന്റര്‍, പേപ്പര്‍ എന്നിവ വാങ്ങാന്‍ 4.36 ലക്ഷം മുടക്കുകയും ചെയ്തു. ഒരു ലക്ഷത്തിന് മൂന്നരലക്ഷം നല്‍കാനായിരുന്നു തീരുമാനം. കിട്ടുന്ന തുകയുടെ പകുതി രമാദേവിക്ക് നല്‍കാമെന്നും ധാരണ.
ലിയോ ജോര്‍ജ്ജ്, കൃഷ്ണകുമാര്‍, രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കള്ളനോട്ടടി. ആദ്യഘട്ടമായി 200 ന്റെ 1096 നോട്ടുകള്‍ അച്ചടിച്ചിരുന്നു. ഇത് വിതരണം ചെയ്യാന്‍ എത്തിയപ്പോഴാണ് ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന് എന്നിവരെ പിടിച്ചത്. രണ്ടാം ഘട്ടമായി രണ്ടു പേപ്പറുകളിലായി അച്ചടിച്ച 500 ന്റെ 57 ലക്ഷം രൂപ അടിച്ചു. ഇത് രമാദേവിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവയുടെ രണ്ടു വശവും ചേര്‍ത്തൊട്ടിക്കുന്ന പണി മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.






