
കൊല്ലം: കൊല്ലത്തു പിടിയിലായ രമാദേവിക്കും പെണ്മക്കള്ക്കും രാഷ്ട്രീയബന്ധമുള്ളതായി പോലീസ്. കള്ളനോട്ടും നോട്ടടിയന്ത്രവും പിടിച്ചെടുത്ത ഇവരുടെ മനയില്‍കുളങ്ങരയിലെ ആഡംബര വീട്ടില്‍ രാഷ്ട്രീയരംഗത്തെ ചില പ്രമുഖര്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രമാദേവി കുറ്റം സമ്മതിക്കുകയും മക്കള്‍ക്ക് ഇതില്‍ പങ്കില്ലെന്നു പറയുകയും ചെയ്തു.
കേസില്‍ അറസ്റ്റിലായ കരുനാഗപ്പള്ളി ആദിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍ (46), ഇടുക്കി പുറ്റടി അച്ചക്കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന് (58) എന്നിവരായിരുന്നു കള്ളനോട്ട് െകെമാറിയിരുന്നത്. തമിഴ്നാട്ടിലെ ചില ഏജന്റുമാരുമായി കച്ചവടം ഉറപ്പിക്കാന്‍ കുമളിയില്‍ എത്തിയപ്പോഴാണ് ഇരുവരേയും പോലീസ് പിടികൂടിയത്. തുടര്‍ന്ന് നടന്ന റെയ്ഡിലാണ് രമാദേവിയും മക്കളും പിടിയിലായത്. നോട്ട് നിരോധനത്തിനു ശേഷമാണ് കള്ളനോട്ട് നിര്‍മാണത്തിലേക്ക് ഇവര്‍ തിരിയുന്നത്.
ആഡംബര ജീവിതവും വഴിവിട്ട ഇടപാടുകളിലൂടെ ഉണ്ടായ സാമ്പത്തികത്തകര്‍ച്ചയുമാണ് രമാദേവിയേയും കുടുംബത്തെയും കള്ളനോട്ട് സംഘത്തിലെത്തിച്ചത്. 1996-ല്‍ ഭര്‍ത്താവ് ശിവകുമാര്‍ മരണമടയുമ്പോള്‍ രമാദേവിയുടെ കുടുംബത്തിന്റെ സാമ്പത്തിക നില ഭദ്രതയിലായിരുന്നു. കൂടാതെ സഹോദരിയുടെ സ്വത്തും രമാദേവിക്കു ലഭിച്ചു. കോടികളുടെ സമ്പാദ്യം െകെയിലെത്തിയതോടെ കൊല്ലത്തെ നിരവധി വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും പലിശയ്ക്ക് പണം നല്കി.
സിനിമ-സീരിയല്‍ മേഖലകളിലെ പ്രമുഖരുമായും ബന്ധം പുലര്‍ത്തിയിരുന്നു. ഇതിലൂടെയാണ് സൂര്യ സീരിയല്‍ രംഗത്തെത്തുന്നത്. നിര്മാതാവുമായുള്ള ആദ്യവിവാഹം വേര്‍പെടുത്തിയ ശേഷം സൂര്യ രണ്ടാമത് വിവാഹം ചെയ്ത കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയുമായി കത്രിക്കടവിലെ ഫഌറ്റില്‍ താമസിച്ചുവരികയായിരുന്നു. സ്വര്‍ണ്ണത്തില്‍ മുങ്ങിപ്പൊങ്ങി ആഡംബരത്തിന്റെ അതിപ്രസരത്തിലായിരുന്നു സൂര്യയുടെ ആദ്യ വിവാഹം രമാദേവി നടത്തിയത്. ഈ വിവാഹം തകര്‍ന്നതോടെയാണ് സാമ്പത്തിക പ്രതിസന്ധി തുടങ്ങിയത്.
ശ്രുതി മാതാവിനൊപ്പം മുളങ്കാട്ടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഓപ്പറേഷന് കുബേര'യില്‍ കുടുങ്ങിയും െറെസ് പുള്ളര്‍ ഇടപാടിലൂടെയും സാമ്പത്തിക നില തകര്‍ന്നതോടെ മുളങ്കാട്ടെ വീട് കേന്ദ്രീകരിച്ച് പൂജകളും പാസ്റ്റര്‍മാരെ എത്തിച്ച് പ്രാര്‍ഥനകളും തുടങ്ങി. പണമുണ്ടാകാനുള്ള പൂജകള്ക്കൊന്നിനായി വീട്ടിലെത്തിയ സ്വാമിയായിരുന്നു കള്ളനോട്ടടിക്കാരനായ ലിയോയെ രമാദേവിക്ക് പരിചയപ്പെടുത്തിയത്. ലിയോയും കൃഷ്ണകുമാറും രവീന്ദ്രനും പ്രാര്‍ഥനയ്ക്കു വന്ന പാസ്റ്റര്മാരാണെന്നാണ് രമാദേവി ബന്ധുക്കളോട് പറഞ്ഞിരുന്നത്.






