
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ ആരോപണത്തില്‍ കന്യാസ്ത്രീ തനിക്ക് പരാതി നല്‍കിയിരുന്നില്ല എന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുയുടെ വാദം പൊളിയുന്നു. പീഡനത്തിന് ഇരയായ വിവരവും പീഡനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേസിന് പോകാന്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നെന്നും കന്യാസ്ത്രീ കര്‍ദ്ദിനാളിനോട് ഫോണില്‍ പറയുന്ന ശബ്ദരേഖ പുറത്തുവന്നു.
പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ കന്യാസ്ത്രീയോട് പരാതി നല്‍കുന്നതിന് പകരം വീടുകളിലേക്ക് പോകാനാണ് കര്‍ദ്ദിനാള്‍ നിര്‍ദേശിക്കുന്നത്. പോലീസ് ചോദിച്ചാല്‍ തനിക്ക് പറയാന്‍ കഴിയില്ലെന്ന് കര്‍ദിനാള്‍ കന്യാസ്ത്രീയോട് പറയുന്നതും വത്തിക്കാന്‍ പ്രതിനിധിയെ സമീപിക്കാന്‍ പറയുന്നതും വ്യക്തം. ഫോണ്‍ സംഭാഷണത്തില്‍ താന്‍ പീഡനത്തിന് ഇരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ കര്‍ദിനാളിനോട് പറയുന്നുണ്ട്.
കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ് പിതാവ് പോലീസ് കേസില്‍ വരെ കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്ന് കന്യാസ്ത്രീ പറയുന്നു. പീറ്റര്‍ എന്ന ഒരു അച്ചനെ ബ്ളാക്ക്മെയില്‍ ചെയ്തെന്ന് പരാതി കിട്ടിയതായി പറഞ്ഞുകൊണ്ട് ജലന്ധറില്‍ നിന്നും പോലീസ് വിളിച്ചിരുന്നെന്നാണ് കന്യാസ്ത്രീ സംഭാഷണത്തിന്റെ തുടക്കത്തില്‍ പറയുന്നത്. താന്‍ ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത ആളാണ് ഇതെന്നും താന്‍ കേരളത്തിലാണെന്നും പറഞ്ഞപ്പോള്‍ എത്രനാളായി കേരളത്തില്‍ എന്ന് പോലീസ് ചോദിച്ചു. തുടര്‍ന്ന് തന്റെയും ജനറാള്‍ അമ്മയുടെയും മറ്റൊരു സിസ്റ്ററിന്റെയും പേരെടുത്തതായും പറയുന്നു.
തുടര്‍ന്ന് പഞ്ചാബില്‍ 18 ാം തീയതി നടക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കാന്‍ പറഞ്ഞ് ജനറാള്‍ അമ്മയുടെ കത്ത് തനിക്കും മറ്റേ സിസ്റ്ററിനും കിട്ടിട്ടുണ്ടെന്നും പറയുന്നു. അച്ചടക്കമില്ലെന്നും മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും മറ്റുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് കമ്യൂണിറ്റി മദറുടെ റിപ്പോര്‍ട്ടില്‍ ജലന്ധറില്‍ വെച്ചു നടക്കുന്ന മീറ്റിംഗില്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് റജിസ്ട്രേഡ് കിട്ടുകയായിരുന്നു. കാര്യങ്ങള്‍ വഷളായികൊണ്ടിരിക്കുകയാണെന്ന് പറയുമ്പോള്‍ ബോംബെയില്‍ സിബിസിഐ പ്രസിഡന്റ് ഒസ്വാള്‍ഡ് ഗ്രെഷ്യസിനെ വിവരം അറിയിക്കാനാണ് കര്‍ദ്ദിനാള്‍ പറയുന്നത്. തുടര്‍ന്ന് എത്ര ശ്രമിച്ചിട്ടും അപ്പോയ്ന്മെന്റ് കിട്ടുന്നില്ലെന്നും അടുത്തിടെ പിതാവ് ഇറ്റലിയിലേക്ക് മടങ്ങൂമെന്നും കന്യാസ്ത്രീ പറയുന്നു. തുടര്‍ന്ന് ഒരു അപ്പോയ്ന്മെന്റ് എടുത്തുതരാന്‍ സഹായിക്കാമോ എന്ന് ചോദിക്കുമ്പോള്‍ നേരെ ബോംബെയിലേക്ക് ചെല്ലാനാണ് കര്‍ദിനാള്‍ പറയുന്നത്. തനിക്കിവിടെ നിന്നും അങ്ങിനെ എപ്പോഴും പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് പറയുമ്പോള്‍ താന്‍ പറഞ്ഞാല്‍ താന്‍ ഇത് അറിഞ്ഞെന്ന് വരുമെന്നാണ് കര്‍ദ്ദിനാളിന്റെ മറുപടി.
തുടര്‍ന്ന് അവിടെ അനേകം അച്ചന്മാരില്ലെ അവരാരെങ്കിലുമായി പോകാന്‍ പറയുന്നു. കൂട്ടത്തില്‍ ഒരു ബ്രദര്‍ വരാന്‍ തയ്യാറാണെങ്കിലും അപ്പോയ്ന്മെന്റ് കിട്ടുന്നില്ലെന്ന് കന്യാസ്ത്രീ പറയുമ്പോള്‍ അതിന് അവിടെ ചെന്നാല്‍ മതിയെന്നാണ് മറുപടി. അതേസമയം തനിക്കങ്ങിനെ എപ്പോഴുമെപ്പോഴും പുറത്തിറങ്ങാന്‍ കഴിയില്ലല്ലോ എന്ന് പറയുമ്പോള്‍ എന്നാല്‍ ഇങ്ങിനെയൊക്കെയാകുമെന്നാണ് മറുപടി. തുടര്‍ന്ന് അങ്ങിനെയാണെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമില്ലെന്നും പത്രസമ്മേളനം നടത്തി വിവരം പുറത്തു വിടാനാണ് വീട്ടുകാര്‍ പറയുന്നതെന്നും നമ്മുടെ സഭയുടെ കാര്യമല്ലേ എന്ന് പറഞ്ഞാണ് മിണ്ടാതിരിക്കുന്നതെന്നും വെറുതേ വര്‍ഷങ്ങളോളം ഈ ടെന്‍ഷന്‍ ചുമന്നുകൊണ്ടു നടക്കേണ്ടെന്നും കന്യാസ്ത്രീ പറയുന്നു. ഒരു സിവില്‍കേസ് കൊടുക്കാന്‍ തന്നെയും മറ്റേ സിസ്റ്ററുടേയും വീട്ടുകാര്‍ തങ്ങളെ നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പറയുമ്പോള്‍ അന്നാല്‍ പിന്നെ കേസിന് പോകാന്‍ കര്‍ദ്ദിനാള്‍ പറയുന്നു. എങ്ങു നിന്നും നീതി കിട്ടുന്നില്ലാത്ത അവസ്ഥയില്‍ കേസ് കൊടുക്കുന്നതാണ് നല്ലത്.
താനിപ്പോള്‍ എന്തു ചെയ്യാനാണ് നിങ്ങളുടെ മുകളില്‍ തനിക്ക് ഒരു അധികാരവും ഇല്ലെന്ന് തുടര്‍ന്ന് കര്‍ദ്ദിനാള്‍ പറയുന്നു. അതിന് ഒന്നുമല്ലെങ്കില്‍ എല്ലാം സീറോ മലബാറര്‍ സഭ അല്ലേ പിതാവേ എന്നാണ് കന്യാസ്ത്രീ ചോദിക്കുമ്പോള്‍ എന്നിട്ട് നിങ്ങള്‍ തിരിച്ചു വരുന്നില്ലല്ലോ എന്നാണ് മറുപടി. വടക്കന്‍ പിതാവിനോട് സംസാരിച്ച് തിരിച്ചുവരാന്‍ തങ്ങള്‍ റെഡിയാണെന്നും പിതാവ് എടുക്കുമോയെന്നും ചോദിക്കുമ്പോള്‍ അങ്ങിനെ എടുക്കാന്‍ കഴിയില്ലെന്നും തല്ക്കാലം ഇവിടെ വന്ന് താമസിക്കാനുമാണ് നിര്‍ദേശം.
തുടര്‍ന്ന് ഇക്കാര്യത്തില്‍ വിഷമമുള്ളവര് ഉടുപ്പിട്ടോണ്ട തന്നെ വീടുകളിലേക്ക് മടങ്ങുക. എന്നിട്ട് പരാതിയുമായി തന്റെ അരികില്‍ വരിക. അപ്പോള്‍ തീരുമാനിക്കാം. കൈവിടില്ലല്ലേ എന്ന് ചോദിക്കുമ്പോള്‍ അത് സമിതി പഠിച്ച് പറയാമെന്നാണ് പറയുന്നത്. പിന്നീട് സംഘടിച്ച് എന്റെടുത്ത് വരുമ്പോള്‍ പറയാം എന്താണ് ചെയ്യേണ്ടതെന്നും മറുപടി പറയുന്നു. അതേസമയം ഇത് താന്‍ പറഞ്ഞിട്ടാണ് ചെയ്തതെന്ന് പുറത്താരും അറിയരുതെന്നും സ്വയം തീരുമാനിച്ചു വരുന്നത് പോലെ വരിക അപ്പോള്‍ വേണ്ടതു ചെയ്യാമെന്നുമാണ് പറയുന്നത്. പീഡനത്തിന് ഇരയായെന്ന് പറയുമ്പോള്‍ അത് ശരിയല്ലല്ലോ എന്നും പറയുന്നു.
തങ്ങള്‍ പത്തിരുപത്തഞ്ച് പേരുണ്ട്. വിഷമമുള്ളവരില് പഞ്ചാബി സിസ്റ്റേഴ്സ് വരെയുണ്ടെന്ന് പറയുമ്പോള്‍ അവരെ കൊണ്ടുവരേണ്ടെന്ന് കര്‍ദിനാള്‍ പറയുന്നു. അവര്‍ വന്നാല്‍ ഇഷ്യൂ വേറെയാകും മലയാളികള്‍ മാത്രം മതിയെന്നുമാണ് പറയുന്നത്. അതേസമയം കാര്യം കൈവിട്ടുപോകും. ഇത് ഇങ്ങിനെ നില്‍ക്കുമെന്ന് തോന്നുന്നില്ലെന്നും വീട്ടുകാര്‍ തന്നെ സിവില്‍ കേസിന് പോകുമെന്നും പറയുന്നു. കേസിന് പോകുകയാണെങ്കില്‍ പൊയ്ക്കോട്ടേ. അവര്‍ തെറ്റ് ചെയ്തിട്ടുണ്ടേല്‍ പഠിക്കട്ടേയെന്നും തെറ്റ് തെളിയിക്കാന്‍ മാര്‍ഗ്ഗമില്ലല്ലോ അതല്ലേ പ്രശ്നമെന്നും കര്‍ദ്ദിനാള്‍ പറയുമ്പോള്‍ അതിന് തെളിയിക്കാന്‍ മാര്‍ഗ്ഗം തന്റെ കയ്യിലുണ്ടെന്നാണ് കന്യാസ്ത്രീയുടെ മറുപടി. എവിടെയാണ് കേസ് കൊടുത്തിട്ടുള്ളത് എന്ന് ചോദിക്കുമ്പോള്‍ നാട്ടിലെ പോലീസ് സ്റ്റേഷനിലാണെന്ന് പറയുന്നു. തുടര്‍ന്ന അക്കാര്യം അഡ്വേക്കറ്റിനോട് ആലോചിച്ച് ചെയ്യുക. അതുപോലെ സ്വന്തം ആങ്ങളയോടും ഇക്കാര്യം ആലോചിക്കാനും പറയുന്നു. ഉടുപ്പിട്ടുകൊണ്ട് തന്നെ കേസ് കൊടുത്തുകൂടെ എന്ന ചോദ്യത്തിന് അങ്ങിനെ ചെയ്യാനാണ് മറുപടി.
ഒന്നും ഞാന്‍ പറഞ്ഞിട്ട് ചെയ്യുകയാണെന്ന് പറയരുതെന്നും സ്വന്തം നിലയ്ക്ക് തന്നെ കേസ് കൊടുക്കണമെന്നും പറയുന്നു. ഒന്നും താന്‍ പറഞ്ഞിട്ടാണെന്ന് പോലീസിനോട് പറയരുത്. പോലീസ് ചോദിച്ചാല്‍ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നു. ജൂലൈയില്‍ ഞാന്‍ ഇക്കാര്യത്തില്‍ ഒരു കത്ത് പിതാവിന് തന്നിരുന്നു എന്നു പറയുമ്പോള്‍ ലറ്ററൊക്കെ താന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കര്‍ദ്ദിനാളിന്റെ മറുപടി. തുടര്‍ന്ന് ഫോന് സംഭാഷണം അവസാനിപ്പിക്കുന്നു.






