
ന്യൂഡല്‍ഹി: അമേരിക്കയുടെയും റഷ്യയുടെയും നേതാക്കളുടെ കൂടിക്കാഴ്ച വന്‍ ചര്‍ച്ചയായി മാറിയിരിക്കെ ജൂലൈ 30 ന് ഇറങ്ങുന്ന ടൈം മാസികയുടെ കവര്‍ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ വ്ളാദിമര്‍ പുടിന്റെയും മോര്‍ഫ് ചെയ്ത ചിത്രമാണ് മാസിക നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇരുവരും ഫിന്‍ലന്റിലെ ഹെല്‍സിങ്കിയില്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദമുണ്ടാക്കിയിരിക്കെ അത് പ്രധാന വിഷയമാക്കി 'സമ്മിറ്റ് ക്രൈസിസ്' എന്ന തലക്കെട്ടോടെയാണ് മുഖചിത്രം.
ഭീകരത, ഇസ്രായേലി സുരക്ഷ, ആണവ നിര്‍വ്യാപനം, വടക്കന്‍ കൊറിയ എന്നിവയായിരുന്നു കൂടിക്കാഴ്ചയില്‍ രണ്ടു നേതാക്കളും പ്രധാനമായി ചര്‍ച്ച ചെയ്തത്. എന്നാല്‍ 2016 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന ആരോപണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും ചര്‍ച്ചയായിരുന്നു. 12 റഷ്യക്കാര്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടതായി അമേരിക്കന്‍ സ്പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മ്യൂളറുടെ ആരോപണമാണ് ഉയര്‍ന്നു വന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ട പുടിനെതിരേ കര്‍ശനമായ നിലപാട് എടുക്കേണ്ടതിന് പകരം അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ വാക്കുകള്‍ ട്രംപ് തള്ളുകയായിരുന്നു എന്നായിരുന്നു ഇക്കാര്യത്തില്‍ വിമര്‍ശകരുടെ വാദം.
ഈ വിവാദ കൂടിക്കാഴ്ച ടൈമിന് പ്രചോദനമായി മാറുകയായിരുന്നു. വിവാദം ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ട്രംപിനെ ടൈം മാഗസിന് കവറാക്കി മാറ്റുന്നത് ഇതാദ്യമല്ല. കണ്ണാടിയില്‍ രാജാവിന്റെ പ്രതിബിംബവുമായി നില്ക്കുന്ന ട്രംപിന്റെ ചിത്രം നേരത്തേ ജൂണില്‍ ടൈം ചിത്രീകരിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന് ആരോപിച്ച റുബര്‍ട്ട് മ്യുളര്ക്കെതിരേ വൈറ്റ് ഹൗസ് ആക്രമണം തുടങ്ങിയതിന് പിന്നാലെയായിരുന്നു ഈ പുറംചട്ട വന്നത്. 2017 ജനുവരിയിലും ടൈം വിവാദ കവര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഓവല്‍ ഓഫീസില്‍ ജലനിരപ്പ് ഉയരുന്നതായിരുന്നു ചിത്രം. ഇതിന് പിന്നാലെ വാഷിംഗ്ടണുമായുള്ള ബന്ധത്തിന് പരിക്കേല്‍ക്കുന്ന രീതിയില്‍ ചിത്രീകരിച്ച മറ്റൊരു കവര്‍പേജും ടൈം ഉപയോഗിച്ചു.






