
തിരുവനന്തപുരം: ജലപ്രളയത്തെ തുടര്‍ന്ന് തുറന്ന ഡാമുകളുടെ ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ കരുതലോടെയേ തീരുമാനം എടുക്കൂ എന്ന് കെഎസ്ഇബി. തുലാവര്‍ഷം വരാനിരിക്കുന്ന സാഹചര്യത്തെ കൂടി കണക്കിലെടുത്താണ് തീരുമാനം. അഭൂതപൂര്‍വമായ പ്രളയത്തില്‍ ഡാമുകളെല്ലാം നിറഞ്ഞു കവിഞ്ഞ സാഹചര്യത്തില്‍ തുലാമഴയെ കൂടി കണക്കിലെടുത്ത് വെളളം തുറന്നു വിട്ടേ മതിയാകൂ എന്ന സാഹചര്യമുണ്ട്.
സാധാരണ തുലാവര്‍ഷപ്പെയ്ത്തിലാണ് കേരളത്തിലെ ഡാമുകള്‍ നിറയാറുളളത്. ഇത് മുന്‍കൂട്ടി കണ്ട് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിനു ശേഷം ഡാമുകളില്‍ 30 ശതമാനം വരെ കുറവ് വെളളമേ സൂക്ഷിക്കാറുളളൂ. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ ജലപ്രളയത്തില്‍ വെള്ളക്കെട്ടുകള്‍ നില നില്‍ക്കുന്നുണ്ടെങ്കിലും ഡാമുകളുടെ ഷട്ടര്‍ അടയ്ക്കുന്ന കാര്യം പുനരാലോചന നടത്തേണ്ട കാര്യമായി മാറിയിട്ടുണ്ട്.
കെഎസ്ഇബി ചെയര്മാന് എന്‍.എസ് പിളളയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. പ്രളയമേഖലകളില്‍ വെളളക്കെട്ട് തുടരാന്‍ കാരണം ഡാമുകളല്ലെന്നും ഇപ്പോള്‍ തുറന്നുവിടുന്ന വെള്ളം അപകടമൊന്നും സൃഷ്ടിക്കുന്ന അളവിലുള്ളതല്ലെന്നും പറഞ്ഞു. "ഇപ്പോഴത്തെ അലര്‍ട്ട് ലെവല്‍ 2399 ആണ്. അതായത് റെഡ് അലര്‍ട്ട് നിലയില്‍ തന്നെയാണ് ഇപ്പോഴും. അതിനുതാഴേക്ക് വന്നാല്‍ മാത്രമേ ഷട്ടറുകള്‍ അടയ്ക്കാനാവൂ."
അതേസമയം, പ്രളയജലം കടലിലെത്താന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് വിദഗ്ധര്‍ നല്കുന്ന സൂചന. ശക്തമായ കാറ്റും കടല്‍ക്ഷോഭവും കടലിലേക്കുളള ഒഴുക്ക് കുറച്ചു. പെരിയാര്‍ തീരത്തടക്കം വെളളക്കെട്ട് തുടരുന്നത് പ്രളയജലം കടലിലേക്ക് ഒഴുകാത്തത് മൂലമാണ്. ജലസ്രോതസുകള്‍ ഒരുപോലെ നിറഞ്ഞ് കവിഞ്ഞതും വെളളക്കെട്ട് തുടരാന്‍ കാരണമായി. വന്നിട്ടുള്ള വെള്ളം കടലിലേക്ക് ഒഴുകിപ്പോകണമെന്നും എന്നാലേ ജല വിതാനം താഴൂവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. വെള്ളമൊഴുക്ക് കുറഞ്ഞ സ്ഥിതിയില്‍ ആയിട്ടുണ്ടെങ്കിലും പുഴകളില്‍ നല്ല നീരൊഴുക്കുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു.






