
ബംഗലുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ശ്രീരാമസേനാ പ്രവര്ത്തകന് പരശുറാം വാഗ്മര്‍ പൂട്ടിലാകും. കേസില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഫോറന്‍സിക് പരിശോധനയിലൂടെ തെളിവുകള്‍ കൃത്യമാക്കുന്ന 'ഗെയ്റ്റ്' സാങ്കേതിക വിദ്യ പരശുറാമിന് തിരിച്ചടിയാകും. 2017 സെപ്തംബര്‍ 5 ന് രാജരാജേശ്വരി നഗറിലെ വസതിക്ക് മുന്നിലാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് (എസ്ഐടി)കേസില്‍ നിര്‍ണ്ണായകമായേക്കാവുന്ന തെളിവുകളുമായി എത്തിയിരിക്കുന്നത്.
ഗൗരിക്ക് നേരെ വെടിവെച്ചത് താനാണെന്ന് പിടിയിലായപ്പോള്‍ പരശുറാം വാഗ്മര്‍ മൊഴിയും നല്‍കുകയും ഇക്കാര്യം വ്യക്തമാക്കുന്ന ഫോറന്‍സിക് തെളിവുകള്‍ ഗുജറാത്ത് ഫോറന്‍സിക് സയന്‍സ് ഡയറക്ട്രേറ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. കുറ്റവാളികളുടെ വീഡിയോ ദൃശ്യങ്ങളും കാലടയാളങ്ങളും പാദരക്ഷകളും നടക്കുന്ന രീതിയുമെല്ലാം വിലയിരുത്തി കുറ്റം തെളിയിക്കുന്ന ഫോറന്‍സിക് പരിശോധനയാണ് ഗെയ്റ്റ്. സംഭവത്തില്‍ ഗൗരിലങ്കേഷ് വെടിയേറ്റു വീണ സ്ഥലത്തു നിന്നും കണ്ടെത്തിയ സിസിടിവി ദൃശ്യവും എസ്ഐടി പുനസൃഷ്ടിച്ച കൃറ്റകൃത്യങ്ങളുടെ ദൃശ്യങ്ങളുമാണ് 'ഗെയ്റ്റി' ല്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
സിസിടിവി ദൃശ്യങ്ങളില്‍ മുഖം പതിഞ്ഞിട്ടില്ലെങ്കില്‍ പോലും ഒരാളുടെ നടത്തവും പെരുമാറ്റ ചലനങ്ങളും സൂഷ്മ നിരീക്ഷണം നടത്തി കുറ്റം ചെയ്തിട്ടുണ്ടോ എന്ന തിരിച്ചറിയുന്ന സാങ്കേതിക വിദ്യയില്‍ പരശുറാം വാഗ്മര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല എന്നതാണ് തിരിച്ചറിയാന്‍ ഇടയാക്കിയിരിക്കുന്നത്. ഗൗരിയുടെ വീടിന് മുന്നില്‍ പരശുറാം നേരത്തേ തന്നെ എത്തിയിരുന്നതായി സമീപത്തെ ഒരു വ്യാപാരി നല്കിയ മൊഴിയും പരശുറാം വാഗ്മറും കൃത്യത്തില്‍ സഹായിയായിരുന്ന സുജിത് കുമാറും നേരത്തേ തന്നെ വാടകവീടൊഴിഞ്ഞതായുള്ള സാഹചര്യതെളിവും കിട്ടിയിട്ടുണ്ട്.
ഗൗരിയെ കൊലപ്പെടുത്താനായി എത്തിയത് പരശുറാമും ഗണേഷ് മിസ്കിനും ആയിരുന്നു. ഇവര്‍ക്ക് പുറമേ മൂന്ന് നിര്‍മ്മാണ തൊഴിലാളികള്‍, ഒരു ജര്‍ണലിസം വിദ്യാര്‍ത്ഥി എന്നിവരാണ് ആറ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. ഈ നാലുപേരെയും കൊലയാളികള്‍ തിരിഞ്ഞു നോക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോയില്‍ നിന്നു തന്നെ പരശുറാമിനെ തിരിച്ചറിഞ്ഞിരുന്നു.
കേസില്‍ കൊലപാതകികള്‍ക്ക് വീട് വാടകയ്ക്ക് എടുത്തു കൊടുത്തത് എച്ച്.എല്‍. സുരേഷ് എന്നയാളെയും യുക്തിവാദി ധബോല്‍ക്കറിനെയും ഗൗരി ലങ്കേഷിനെയും വധിക്കാന്‍ ഉപയോഗിച്ചത് ഒരു തോക്കാണെന്നും പോലീസ് കണ്ടെത്തിയതാണ് കേസില്‍ നിര്‍ണ്ണായകമായത്. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരേ, എംഎം കല്‍ബുര്‍ഗി എന്നിവരെ വധിച്ചത് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരായിരുന്നു. അമ്പതോളം പേരാണ് രാജ്യം മുഴുവന്‍ പടര്‍ന്നു കിടക്കുന്ന ഈ സംഘത്തിലുള്ളത്. ഗൗരിലങ്കേഷിന്റെ ആദ്യ ചരമവാര്‍ഷികത്തില്‍ ന്യായപാത എന്ന പേരില്‍ ഗൗരിയുടെ സുഹൃത്തുക്കള്‍ ആഴ്ചതോറും പുറത്തിറക്കുന്ന ടാബ്ളോയ്ഡിന്റെ പദ്ധതിയിലാണ്.






