
ബംഗലുരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ മുന്‍പ് നടന്നിട്ടുള്ള പല മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും കൊലപാതകത്തിനു പിന്നില്‍ തീവ്രഹിന്ദുത്വ സംഘടനകളില്‍ നിന്നുമുള്ള കടുത്ത തീവ്ര മനോഭാവക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച ഒരു രഹസ്യ സംഘടനയെന്ന് സൂചന. അറുപതോളം അംഗങ്ങളുള്ള, പേരുപോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ രഹസ്യ സംഘടന 'ഹിന്ദു ധര്മത്തിന് അപകടം സംഭവിക്കുന്നു' എന്ന ഉറച്ച വിശ്വാസമുള്ള ആളുകളുടെ കൂട്ടായ്മയും കൂടുതല്‍ തീവ്ര മനോഭാവമുള്ളവരുടേതുമാണെന്നാണ് കണ്ടെത്തല്‍.
ഒരേ ചിന്താഗതയില്‍ പ്രവര്‍ത്തിക്കുന്നവരെ കൂടുതല്‍ തീവ്രവാദ മനോഭാവമുള്ളവരാക്കാനുള്ള പരിശീലനം സംഘത്തിനകത്ത് ലഭിക്കും. ഇവരില്‍ത്തന്നെ അക്രമം നടത്താന്‍ ശേഷിയുള്ളവരെ കണ്ടെത്തി ആയുധ പരിശീലനവും നല്‍കും. ഇങ്ങിനെ ആയുധ പരിശീലനം ഉള്‍പ്പെടെയുള്ളവ കിട്ടിയ ആളാണ് ഗൗരിലങ്കേഷിന്റെ കൊലപാതകി പരശുറാം വാഗ്മറെന്നാണ് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2014ല്‍ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട വാഗ്മര്‍ക്ക് 2017ലാണ് പിസ്റ്റള്‍ ഉപയോഗിക്കാനുള്ള പരിശീലനം കിട്ടിയത്. ദീര്‍ഘകാലം വരുന്ന നിരീക്ഷണങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് ശേഷിയുള്ളവരായി സംഘടന ഒരാളെ അംഗീകരിക്കുന്നത്.
യുക്തിവാദിയായ നരേന്ദ്ര ധബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയെയും കൊലപ്പെടുത്തിയ കേസുകളിലെ പ്രധാന ഗൂഢാലോചകന്‍ എന്ന് സംശയിക്കുന്ന ഇഎന്‍ടി സര്ജന് വീരേന്ദ്ര തവ്ദെ എന്ന പൂനെക്കാരന്റെ നേതൃത്വത്തില്‍ 2011 ലാണ് സംഘം രൂപീകരിച്ചത്. തീവ്രവാദ പഠനത്തിനും ആയുധപരിശീലനത്തിനുമായി ഉപയോഗിക്കുന്ന 13 കേന്ദ്രങ്ങള്‍ ഈ സംഘടനയ്ക്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി. 2016 ല്‍ ഇയാള്‍ വീരേന്ദ്ര തവ്ദെ അറസ്റ്റ് ചെയ്യപ്പെട്ടു. വിശ്വാസത്തിനെതിരായ സംസാരിക്കുന്ന ഹിന്ദുക്കളെ വലിയ ശത്രുക്കളായി കാണുന്നവരുടെ സംഘടനയാണ് ഈ വിഭാവനം ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് അന്വേഷകര്‍ പിടിച്ചെടുത്ത ഹിറ്റ് ലിസ്റ്റില്‍ മുഴുവനും ഹിന്ദുക്കളായിരുന്നു.
യുക്തിവാദികളും ഹിന്ദു ദൈവസിദ്ധാന്തങ്ങളെ ശാസ്ത്രീയ പഠനങ്ങള്‍ അടിസ്ഥാനപ്പെടുത്തി വിമര്‍ശിച്ചിരുന്ന ഗോവിന്ദ് പന്‍സാര, ധബോല്‍ക്കര്‍ എന്നിവരെ വധിച്ച ശേഷം കൂടുതല്‍ പേരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ജോലികള്‍ തവ്ദേ തുടങ്ങിയിരുന്നു. വീരേന്ദ്ര തവ്ദെ അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം വന്നിരുന്നെങ്കിലും ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട ശേഷം സംഘടന വീണ്ടും സജീവമായി. അടുത്തതായി ഹിന്ദുത്വ വിമര്‍ശകനായ കെഎസ് ഭഗവാനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനിടയിലാണ് ഓരോരുത്തരായി പിടിയിലാകുന്നത്. അറുപതിലധികം പേരുള്ള സംഘനയില്‍ വലിയ വിഭാഗം പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
മഹാരാഷ്ര്ടയിലെ വിവിധ സ്ഥലങ്ങളില്‍ ഭീകരാക്രമണവും സ്ഫോടനങ്ങളും നടത്താന്‍ പദ്ധതിയിട്ട മറ്റൊരു ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതന്‍ സന്‍സ്തയിലേക്ക് അന്വേഷകരെ നയിച്ചതും ഗൌരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അറസ്റ്റുകളാണ്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കാനാണ് തീരുമാനം.






