
മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മരണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് ആസൂത്രിതവും തന്ത്രപരവുമായി നടത്തിയ കൊലപാതകത്തിന്റെ റിപ്പോര്‍ട്ടുകള്‍. കടുത്ത ഹിന്ദു നിലപാടുകളുള്ള ഒരു രഹസ്യസംഘടനയുടെ നിഗൂഡനീക്കം മറനീക്കി പുറത്തു വന്നത് ഗൗരിയുടെ ഘാതകന് പരശുറാം വാഗ്മര്‍ പിടിയിലായതും ആയുധം സംഘടിപ്പിച്ച് കൊടുത്ത നവീന്‍ ഒരു ഫോണ്‍കോളിനിടയില്‍ നടത്തിയ 'പ്രവീണ്‍ അണ്ണ' എന്ന പേരില്‍ നിന്നും തുടങ്ങിയ അന്വേഷണം.
മാസങ്ങളോളം തുമ്പും തുരുമ്പും കിട്ടാതിരുന്ന കേസിലേക്ക് ആദ്യം വെളിച്ചം വീശിയത് ഹിന്ദു യുവ സേന എന്ന ഹിന്ദുത്വ തീവ്രവാദി സംഘടനയുടെ പ്രവര്‍ത്തകനായ നവീന്‍ കുമാറിന്റെ 'ഒരു വലിയ കേസുമായി ബന്ധപ്പെട്ട് അണ്ടര്‍ ഗ്രൗണ്ടിലായിരുന്നു' എന്ന് പ്രസ്താവനയായിരുന്നു. പോലീസ് നിരീക്ഷിച്ച നവീന്റെ ടെലിഫോണ്‍ കോളുകളില്‍ മറുതലയ്ക്കല്‍ നിന്നും ഏത് കേസില്‍ എന്ന ചോദ്യത്തിന് 'ഗൗരി ലങ്കേഷ്' എന്നായിരുന്നു ഉത്തരം. 'ഹിന്ദു വിരുദ്ധ'യായ ഗൗരിയെ 13,000 രൂപ വാങ്ങിയാണ് പരശുറാം വാഘ്മാരെ കൊലപ്പെടുത്തിയത്. എന്നാല്‍ ഇയാളൊരു വാടകക്കൊലയാളിയല്ല; ആര്‍എസ്എസ് അടക്കമുള്ള തീവ്രഹിന്ദുത്വ സംഘടനകളില്‍ നിന്നുമുള്ള കടുത്ത തീവ്രമനോഭാവക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച ഒരു രഹസ്യ സംഘടനയിലെ അംഗമാണെന്ന് പോലീസ് കണ്ടെത്തിയതും കേസില്‍ നിര്‍ണ്ണായകമായി മാറി.
കൊലപാതകത്തിനു ശേഷം വീട്ടുസാമാനങ്ങള്‍ വില്‍ക്കുന്ന കടയിലെ ജോലി തുടരാന്‍ പരശുരാം വാഗ്മര്‍ ദക്ഷിണ കര്‍ണാടകയിലെ നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. കൊലപാതകം നടന്ന് മാസങ്ങളോളമാണ് പോലീസിന് ആദ്യ തെളിവ് കണ്ടെത്താന്‍ അന്വേഷിക്കേണ്ടി വന്നത്. ഗൗരിയുടെ മുഖ്യശത്രുക്കള്‍ എന്ന് സംശയിക്കപ്പെടാവുന്ന ഹിന്ദുത്വ തീവ്രവാദി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഫോണ്‍കോളുകള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചു വരുന്ന ജോലിയാണ് അന്വേഷകര്‍ ആദ്യം ചെയ്തത്. ഇതിനിടയിലാണ് ഹിന്ദു യുവ സേന എന്ന സംഘടനയുടെ പ്രവര്‍ത്തകനായ നവീന്‍ കുമാറിന്റെ ഒരു കോള്‍ ശ്രദ്ധയില്‍ പെടുന്നതും കുറച്ചുനാളായി സ്ഥലത്തില്ലാതിരുന്നതിന്റെ കാരണം നവീന്‍ വിശദീകരിച്ചതും.
കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച രഹസ്യ സംഘടനയ്ക്കു വേണ്ടി നവീന്‍ സൂക്ഷിക്കുന്ന ഒരു നമ്പര്‍ ഫോണ്‍ നമ്പര്‍ കണ്ടെത്താനായി അന്വേഷകരുടെ അടുത്ത ശ്രമം. നവീന്‍ യാത്ര ചെയ്യുന്ന ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാ ഫോണ്‍ നമ്പരുകളും നിരീക്ഷിച്ചു കൊണ്ടിരുന്നു. നവീന്‍ പോകുന്ന ലൊക്കേഷനുകളിലെ നമ്പറുകളുമായി ഈ നമ്പര്‍ താരതമ്യ പഠനം നടത്തിയതിലൂടെ രണ്ടാമത്തെ നമ്പറും കിട്ടി. ഈ നമ്പരില്‍ നിന്ന് നവീന്‍ ഇന്‍കമിങ് കോളുകള്‍ മാത്രം സ്വീകരിക്കുന്നതായി കണ്ടെത്തി. എല്ലാ വിളികളും പബ്ലിക് ടെലഫോണ്‍ ബൂത്തുകളില്‍ നിന്നും ഒരാളില്‍ നിന്നായിരുന്നു. വിളികളെല്ലാം കോഡുകളില്‍ ഒളിപ്പിച്ച നിര്‍ദേശങ്ങളായിരുന്നു. എന്നാല്‍ വിളികള്‍ക്കിടയില്‍ നവീന്‍ അറിയാതെ 'പ്രവീണ്‍ അണ്ണ' എന്ന് വിളിച്ചത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടു. പിന്നീട് പ്രവീണിനെ കണ്ടെത്തുകയായി ലക്ഷ്യം. നവീനെ നേരിട്ട് നിരീക്ഷിക്കാന്‍ മൂന്ന് ഷിഫ്റ്റുകളില്‍ പോലീസ് ജോലി ചെയ്തു.
നൂറു കിലോമീറ്ററെങ്കിലും ദൂരവ്യത്യാസസം വെച്ചായിരുന്നു പ്രവീണ്‍ വിളിച്ചു കൊണ്ടിരുന്നത്. ഇയാള്‍ നിരന്തരമായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് പിടികിട്ടിയ പോലീസ് നവീന്‍ പ്രവീണുമായി നിരന്തരം ബന്ധപ്പെടുന്നതിനു കാരണം കണ്ടെത്തി. യുക്തിവാദി കെഎസ് ഭഗവാനെ കൊലപ്പെടുത്താന്‍ തോക്ക് സംഘടിപ്പിക്കുകയാണ് ലക്ഷ്യം. നവീന്‍ കെഎസ് ഭഗവാനെ കൊലപ്പെടുത്താന്‍ തോക്ക് സംഘടിപ്പിക്കാനായി ബെംഗളൂരുവിലേക്ക് നീങ്ങിയതോടെ ഫെബ്രുവരിയില്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഉഡുപ്പി ജില്ലയിലെ ഒരു വിവാഹച്ചടങ്ങില്‍ തോക്ക് കൈമാറാനായിരുന്നു ധാരണ. വിവാഹച്ചടങ്ങില്‍ വെച്ച് പ്രവീണിനെ പിടികൂടാന്‍ തീരുമാനിച്ചിരിക്കെ വാര്‍ത്ത പുറത്തായത് പ്രവീണിന് രക്ഷപ്പെടാന്‍ അവസരം സൃഷ്ടിച്ചു. സുജിത് കുമാര്‍ എന്നയാളാണ് പ്രവീണ്‍ എന്ന് മനസ്സിലാക്കിയ പോലീസ് പിന്നീട് നോക്കിയത് പ്രവീണ്‍ സ്ഥിരമായി വിളിച്ചുകൊണ്ടിരുന്ന നൂറിലധികം ബൂത്തുകളെ വേര്‍തിരിച്ചിരുന്നു. തുടര്‍ന്നുള്ള നിരീക്ഷണത്തില്‍ ഹിന്ദുത്വ തീവ്രവാദികളുടെ, അറുപതോളം വരുന്ന അംഗങ്ങളുള്ള സംഘത്തിന്റെ പ്രധാന റിക്രൂട്ടര്‍മാരിലൊരാളാണ് പ്രവീണ്‍ എന്ന് മനസ്സിലാക്കി. സംഘാംഗങ്ങള്‍ക്ക് സിം നല്‍കുക അവ എങ്ങനെ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം നല്കുന്നതുമെല്ലാം പ്രവീണായിരുന്നു. വ്യാജ പ്രമാണങ്ങളുപയോഗിച്ച് സംഘടിപ്പിക്കുന്നതാണ് ഈ നമ്പരുകളെല്ലാം.
പ്രവീണിന്റെ സ്വകാര്യ ഫോണ്‍ നമ്പര്‍ കണ്ടെത്തുന്നതില്‍ വിജയിച്ചതോടെ സ്വകാര്യ ഫോണ്‍നമ്പര്‍ കണ്ടെത്തുന്നതില്‍ വിജയിച്ചതോടെ പ്രവീണും കുടുങ്ങി. പ്രവീണ്‍ പോകുന്ന ലൊക്കേഷനുകളില്‍ പ്രവര്‍ത്തിച്ച മറ്റ് ഫോണ്‍ നമ്പരുകള്‍ താരതമ്യം ചെയ്താണ് ഇത് സാധിച്ചത്. ഈ ഫോണില്‍ പ്രവീണ്‍ നടത്തിയ സംഭാഷണങ്ങളിലൊന്നില്‍ 'ഭായി സാബു'മായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പറയുന്നത് അന്വേഷകര്‍ ശ്രദ്ധിച്ചു. ദാവന്‍ഗരെയിലെ ഈ കൂടിക്കാഴ്ചയ്ക്ക് നീങ്ങുന്ന സമയത്ത് പ്രവീണ്‍ പോലീസിന്റെ പിടിയിലായി. 'ഭായി സാബ്' നില്ക്കുന്ന സ്ഥലത്തേക്ക് ഇയാള്‍ പോലീസിനെ നയിച്ചു. ഒരു ചുവന്ന വാനിനകത്ത് മൂന്ന് പേര് ഇരിപ്പുണ്ടായിരുന്നു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ, ഭായി സാബ് എന്നറിയപ്പെടുന്ന അമോല്‍ കാലെ ആയിരുന്നു അവരിലൊരാള്‍. അമിത് ദേഗ്വേകര്‍, മനോഹര്‍ എദാവെ എന്നിവരായിരുന്നു മറ്റ് രണ്ടുപേര്‍.
പ്രതികളുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ അമോല്‍ കാലെയുടെ വീട്ടില്‍ നിന്നും കിട്ടിയ രണ്ടു ഡയറികളില്‍ കൊലപ്പെടുത്തേണ്ടവരുടെ പട്ടിക ഉണ്ടായിരുന്നു. ഒന്നാമത്തെ പേര് ചലച്ചിത്ര നടനും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാഡ്. രണ്ടാമത്തേത് ഗൗരി ലങ്കേഷിന്റെ പേര്്. പ്രവീണിന്റെയും എദാവെയുടെയും വീടുകളില്‍ നിന്നും കണ്ടെത്തിയ ഡയറികളില്‍ കോഡുഭാഷയില്‍ രേഖപ്പെടുത്തിയ പേരുകളും നമ്പരുകളുമാണ് ഉണ്ടായിരുന്നത്. കാലേയുടെ ഡയറിയില്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സെപ്തംബര്‍ 5 രേഖപ്പെടുത്തിയിരുന്നു.
പിടിയിലായവരെ പല രീതിയിലുള്ള ചോദ്യം ചെയ്യലാണ് നടത്തിയത്. ആശയപരമായ തര്‍ക്കങ്ങള്‍ വരെ പോലീസ് ചെയ്തു. ഇതിനിടയിലാണ് ഒരു 'ബില്‍ഡര്‍' ആണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് അമിത് ദേഗ്വേകര്‍ അബദ്ധത്തില്‍ പറഞ്ഞത്. കാലെയുടെ ഡയറിയില്‍ ഈ പേരുണ്ടായിരുന്നെങ്കിലൂം ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന നമ്പറിന് പിന്നാലെയായി. ബീജാപൂരിലെ സിന്ദഗി ടൗണിലാണ് ഫോണ്‍ അവസാനമായി സംസാരിച്ചതെന്ന് പൊലീസ് കണ്ടെത്തി.
ബില്‍ഡര്‍ ഒരു ബോഡി ബില്‍ഡറാണെന്ന് മനസ്സിലാക്കിയ പോലീസ് അയാളെക്കുറിച്ച് ഒരു രൂപരേഖ മനസ്സിലാക്കി എടുത്താണ് സിന്ദഗി നഗരത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. അവിടെ വര്‍ഗ്ഗീയ കലാപത്തില്‍ പങ്കെടുത്ത സവിശേഷ ലക്ഷണക്കാരെ പങ്കെടുപ്പിച്ച് നടത്തിയ ഒരു തിരിച്ചറിയല്‍ പരേഡില്‍ അഞ്ചടി ഉയരമുള്ള തടിച്ച ചുമലുകളുള്ള പരശുറാം വാഗ്മറെ കണ്ടെത്തി. ഗുജറാത്തിലെ ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സസിലെ പരിശോധനകളില്‍ ഉപയോഗിക്കപ്പെട്ട ഗെയ്റ്റ് അനാലിസിസാണ് വാഗ്മറിലേക്ക് എത്തിച്ചത്. ശാരീരിക ചലനങ്ങള്‍ നിര്‍വ്വചിച്ച് കുറ്റവാളിയിലേക്ക് എത്തുന്ന ഈ സാങ്കേതികത വാഗ്മരുമായി സാമ്യപ്പെടുത്തി നോക്കിയായിരുന്നു കണ്ടെത്തിയത്.
വെറും 13,000 രൂപയ്ക്കായിരുന്നു പരശുറാം ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്. അതേസമയം പണത്തിന് വേണ്ടിയല്ല കൃത്യം നടത്തിയതെന്നും ഹിന്ദു വിരുദ്ധയെന്ന താണ് കാരണമെന്നും വാഗ്മര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. അഡ്വാന്‍സായി 3,000 രൂപ വാങ്ങി. 10,000 രൂപ വാഗ്മര്‍ക്ക് പോലും അജ്ഞാതനായ മറ്റൊരാള്‍ വഴിയായിരുന്നു കിട്ടിയത്. പന്‍സാരെ കാല്‍ബുര്‍ഗി എന്നിവരെ കൊല്ലാന്‍ ഉപയോഗിച്ച അതേ തോക്കാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനും ഉപയോഗിച്ചത്. കൊലപാതകത്തിനിടയില്‍ മറ്റൊരു തോക്ക് സംഘടിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ അതേ തോക്ക് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനും ഉപയോഗിക്കുക മാത്രമായിരുന്നു ഏക വഴി. 2014ല്‍ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട വാഘ്മാരെക്ക് 2017ലാണ് പിസ്റ്റള്‍ ഉപയോഗിക്കാനുള്ള പരിശീലനം കിട്ടുന്നത്.